ADVERTISEMENT

കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സിൽ ഒരു സീസൺകൂടി തുടർന്നാൽ നെഞ്ചുവിരിച്ചു മുന്നിൽനിന്നു നയിക്കുമെന്നു കോച്ച് എൽകോ ഷാട്ടോരി. ‘‘ഞാൻ ആരെയും, എന്തിനെയും, ഏതു സാഹചര്യത്തെയും നേരിടും. റിസൽറ്റ് ഉണ്ടാക്കാനായി പോരാടാൻ തയാർ. ക്ലബ് സുസംഘടിതമല്ലെങ്കിൽ ഹോസെ മൗറീഞ്ഞോയെ കൊണ്ടുവന്നാൽപ്പോലും രക്ഷപ്പെടുത്തിയെടുക്കാനാവില്ല. തോൽവികൾ വേദനിപ്പിക്കുന്നു. എനിക്കതു തിരുത്തണം. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിൽ തുടരാനായാ‍ൽ നല്ലത്.’’

പാസുകളുടെ എണ്ണത്തിലും ക്രോസുകളുടെ എണ്ണത്തിലും ബ്ലാസ്റ്റേഴ്സ് 10 ടീമുകളിൽ രണ്ടാമതാണ്. ഗോൾ നേട്ടത്തിൽ 5–ാം സ്ഥാനത്തുണ്ട്. 16 കളി. ഓരോന്നിലും വ്യത്യസ്ത ലൈനപ്. എല്ലാ കളിയിലും പ്രതിരോധവും മധ്യനിരയും അഴിച്ചുപണിയേണ്ടിവന്നു. ടീം ജയിക്കുന്നെങ്കിൽ സ്ഥിതിവിവരക്കണക്കുകൾ നല്ലതാണ്. അല്ലെങ്കിൽ ജീവിതത്തിൽ ഒരിക്കൽപ്പോലും ഫുട്ബോൾ കളിക്കാത്തവരും വിമർശിക്കും.

പരുക്കേറ്റ ആർക്കെസിനും സിഡോയ്ക്കും പകരം വിദേശതാരങ്ങളെ എന്തുകൊണ്ടു കൊണ്ടുവന്നില്ല?

∙ചില കാര്യങ്ങൾ ക്ലബ്ബിനു പുറത്തു പറയാനാവില്ല. പക്ഷേ എന്റെ ജീവിതത്തിൽ ഇത്രയും പരുക്കുകളെ ഒരുമിച്ചു നേരിട്ട അനുഭവം വേറെയില്ല.

കളിക്കാരുടെ പരുക്കു വിലയിരുത്തുന്നതിൽ മെഡിക്കൽ ടീം പരാജയപ്പെട്ടു എന്നുണ്ടോ?

∙ഇതു സംബന്ധിച്ച് എനിക്കു പറയാനുള്ളതു വ്യക്തമായി മാനേജ്മെന്റിനോടു പറഞ്ഞിട്ടുണ്ട്. പരസ്യമാക്കാനാവില്ല. മാനേജ്മെന്റ് ടീമിനെ സഹായിക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂ.

യുവതാരങ്ങളോടു പറയുന്നത്?

∙കുട്ടികൾ അച്ഛനോടു മിഠായി ചോദിക്കും. അച്ഛൻ സമ്മതിക്കില്ല. കുഞ്ഞ് അമ്മയുടെ അടുത്തേക്കു പോകും. അമ്മ പറയും, ഞാൻ തരാം, പക്ഷേ അച്ഛനോടു പറയരുതെന്ന്. യുവതാരങ്ങൾക്കു ചോദിക്കുന്നതെല്ലാം കിട്ടണമെന്നില്ല. നിരാശരാകരുത്. ഫുട്ബോളിനുവേണ്ടി ജീവിക്കുക. പ്രഫഷനൽ ആവാൻ ഓരോ നിമിഷവും ശ്രമിക്കുക.

അടുത്ത സീസണിൽ എന്തെല്ലാം മാറ്റങ്ങൾ?

∙എനിക്ക് ഒട്ടേറെ ആശയങ്ങളുണ്ട്. പക്ഷേ ഞാനിവിടെ ഉണ്ടാകുമോ എന്നതിൽ ഉറപ്പില്ല. അതിനാൽ ഇപ്പോൾ ഒരു ഉത്തരമില്ല.

കാണികളോട്...?

∙ഫുട്ബോൾ ബ്ലാക്ക് ആൻഡ് വൈറ്റ് അല്ല. ജയിക്കുമ്പോൾ നല്ലത്, തോൽക്കുമ്പോൾ ചീത്ത എന്നാവരുത്. നേട്ടങ്ങളുണ്ടാക്കിയ പരിശീലകർക്കും മോശം സീസണുകൾ ഉണ്ടായിരുന്നു എന്നതു മറക്കരുത്.

English Summary: Eelco Schattorie Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com