ഗോകുലത്തിന്റെ ‘പ്രിയ’ങ്കരി; ഗോകുലത്തിന്റെ വിജയങ്ങൾക്കു പിന്നിൽ പരിശീലക പി.വി. പ്രിയ
Mail This Article
ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധം’ – കളിക്കാരിയായിരുന്നപ്പോഴും പരിശീലകയായി വേഷം മാറിയപ്പോഴും പി.വി.പ്രിയ എന്ന കണ്ണൂരുകാരി തന്റെ നയത്തിൽ മാറ്റംവരുത്തിയിട്ടില്ല. ഗോകുലം വനിതാ ടീമിന്റെ പരിശീലന ചുമതലയേറ്റെടുത്ത് 3–ാം സീസണിൽ കിരീടമേറ്റു വാങ്ങുമ്പോൾ പ്രിയ പറയുന്നതും മറ്റൊന്നല്ല: ആക്രമിച്ചു കളിക്കുക, ഗോളടിക്കുക. പരിശീലകയുടെ നിർദേശം ടീം കളത്തിൽ നടപ്പാക്കിയപ്പോൾ 9 കളികളിൽനിന്നായി നേടിയത് 43 ഗോളുകളാണ്.
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എഎഫ്സി) എ ലൈസൻസ് സ്വന്തമാക്കിയ ഏക മലയാളി വനിതയാണ് പ്രിയ. എഎഫ്സി റീജനൽ ചാംപ്യൻഷിപ്പുകളിൽ ഇന്ത്യൻ അണ്ടർ 14, 13 ടീമുകൾ ജേതാക്കളായപ്പോൾ കോച്ച് പ്രിയയായിരുന്നു. ‘എന്തു നിർദേശം വച്ചാലും അംഗീകരിച്ചു തരുന്ന ടീം മാനേജ്മെന്റും ആത്മാർഥമായി കളിച്ച താരങ്ങളുമാണു ഗോകുലത്തിന്റെ വിജയരഹസ്യം’ – പ്രിയ പറഞ്ഞു. കണ്ണൂർ പഴയങ്ങാടി വെങ്ങര കരപ്പാത്ത് വീട്ടിൽ പി.വി.പ്രഭാകരന്റെയും സുനീതിയുടെയും മകളാണ്.
English Summary: Gokulam FC Coach