അടിമുടി പ്രഫഷനൽ! ; ഒരു മാസത്തെ വനിതാ ലീഗിനായി ഗോകുലം ചെലവാക്കിയത് 40 ലക്ഷം
Mail This Article
കോഴിക്കോട്∙ ‘തറവാട്ടിൽ ആനയെ വാങ്ങുന്നതുപോലാണ് ഇന്ത്യയിൽ പ്രഫഷനൽ ഫുട്ബോൾ ക്ലബ് നടത്തുന്നത്’– ഗോകുലം കേരള എന്ന പേരിൽ മലബാറിലൊരു ഫുട്ബോൾ ക്ലബ് തുടങ്ങുമ്പോൾ ഗോകുലം ഗോപാലനും മരുമകൻ വി.സി. പ്രവീണിനും പലരും മുന്നറിയിപ്പ് നൽകിയതാണ്. ചെലവ് കയ്യിൽ നിൽക്കില്ലെന്നാണ് ഉദ്ദേശിച്ചത്. സംഗതി ശരിയാണെങ്കിലും നല്ല രാശിയുള്ള ടീമായി ഗോകുലം പേരെടുക്കുമ്പോൾ ഉടമകൾ 100 ശതമാനം ഹാപ്പി.
കഴിഞ്ഞ വർഷം വനിതാ ഫുട്ബോൾ ലീഗിന്റെ സെമി ഫൈനലിൽ കൈവിട്ട കിരീടമോഹം ഇത്തവണ കൃത്യമായ ആസൂത്രണത്തോടെ നേടിയെടുക്കുകയായിരുന്നു ഗോകുലം വനിതാ ടീം. നേപ്പാൾ രാജ്യാന്തര താരം സബിത്ര ഭണ്ഡാരിയെ കഴിഞ്ഞ വർഷം കരാറുമായി സമീപിക്കാൻ രണ്ടു ദിവസം വൈകി.
ഇതോടെ, സബിത്ര തമിഴ്നാടിന്റെ സേതു എഫ്സിയുടെ ഭാഗമായി. ഇത്തവണ സബിത്രയെ വിട്ടുനൽകില്ലെന്ന് ഉറപ്പിച്ചുള്ള ഗോകുലത്തിന്റെ നീക്കം വിജയിച്ചു. ഇന്ത്യൻ ദേശീയ ടീമിന്റെ ഗോൾ കീപ്പർ അദിതി ചൗഹാനും ക്യാപ്റ്റൻ മിഷേൽ മാർഗരറ്റും ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം കിരീട നേട്ടത്തിൽ നിർണായകമായി. വിമൻസ് ലീഗിനായി 40 ലക്ഷത്തോളം രൂപയാണ് ഗോകുലം ചെലവഴിച്ചത്. പുരുഷ ലീഗിനെപ്പോലെ വിമൻസ് ലീഗിലും പ്രഫഷനൽ കരാറുണ്ടാക്കിയ ഏക ടീമും ഗോകുലമാണ്.