15 ദിവസത്തിനകം പുതിയ കളിക്കാരനെ ടീമിലെടുക്കാം; ബാർസയ്ക്ക് എമർജൻസി!
Mail This Article
മഡ്രിഡ് ∙ പരുക്കുമൂലം പ്രധാന സ്ട്രൈക്കർമാരെ നഷ്ടമായ സ്പാനിഷ് ഫുട്ബോൾ ക്ലബ് എഫ്സി ബാർസിലോനയ്ക്ക് അടിയന്തിരമായി പുതിയ സ്ട്രൈക്കറെ ടീമിലെടുക്കാൻ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ അനുമതി. യുറഗ്വായ് താരം ലൂയി സ്വാരെസിനു പിന്നാലെ ഒസ്മാനെ ഡെംബലെയ്ക്കു കൂടി പരുക്കേറ്റതാണ് ബാർസയെ വലച്ചത്. ഫ്രഞ്ച് താരത്തിന് ആറാഴ്ച വിശ്രമം വേണ്ടി വരും.
ടീമിലെ മറ്റൊരു സ്ട്രൈക്കറായ കാർലോസ് പെരസിനെ ബാർസ ഇറ്റാലിയൻ ക്ലബ്ബായ എഎസ് റോമയ്ക്ക് വായ്പ നൽകിയിരുന്നു. യൂറോപ്യൻ ട്രാൻസ്ഫർ ജാലകം അവസാനിച്ചെങ്കിലും ബാർസയുടെ അപേക്ഷ മാനിച്ച് ഫെഡറേഷൻ പ്രത്യേക അനുമതി നൽകുകയായിരുന്നു. 15 ദിവസത്തിനുള്ളിൽ ബാർസ പുതിയ താരത്തെ ടീമിലെടുക്കണം.
സ്പാനിഷ് ലീഗിൽ റജിസ്റ്റർ ചെയ്ത താരമോ അല്ലെങ്കിൽ കരാർ കാലാവധി കഴിഞ്ഞ കളിക്കാരനോ ആയിരിക്കണം. പുതിയ താരത്തിന് ചാംപ്യൻസ് ലീഗിൽ കളിക്കാനാവില്ല എന്ന നിബന്ധനയുമുണ്ട്.