ADVERTISEMENT

ലിസ്ബൻ ∙ വംശവെറിയൻമാർ ഗാലറിയിൽനിന്ന് അധിക്ഷേപ വർഷം നടത്തിയപ്പോൾ പോർച്ചുഗൽ ക്ലബ്ബ് പോർട്ടോയുടെ സ്ട്രൈക്കർ മൗസ മരേഗ വേദനയോടെ ഗ്രൗണ്ട് വിട്ടു. പോർച്ചുഗീസ് ലീഗിൽ വിറ്റോറിയ ഗ്വെമാരെസും പോർട്ടോയും തമ്മിലുള്ള മൽസരത്തിനിടെയാണ് സംഭവം. വിറ്റോറിയയുടെ മുൻ സ്ട്രൈക്കറാണ് മൗസ മരേഗ. നാലു വർഷമായി വായ്പക്കരാറിൽ പോർട്ടോയ്ക്കു വേണ്ടിയാണ് കളിക്കുന്നത്. ആഫ്രിക്കൻ രാജ്യമായ മാലിയിൽ വേരുകളുള്ള ഫ്രഞ്ച് വംശജനാണ് മൗസ.

2–1 നു പോർട്ടോ വിജയിച്ച കളിയിൽ നിർണായക ഗോൾ നേടിയത് മൗസയായിരുന്നു. തൊട്ടു പിന്നാലെ വിറ്റോറിയയുടെ ഗാലറികളിൽ നിന്ന് മൗസയെ അധിക്ഷേപിച്ച് അംഗവിക്ഷേപങ്ങളും അട്ടഹാസവും തുടങ്ങിയിരുന്നു. ഗാലറിയുടെ പ്രതികരണം അതിരുവിട്ടപ്പോൾ 71 ാം മിനിറ്റിൽ പ്രതിഷേധ സൂചകമായി താൻ ഗ്രൗണ്ട് വിടുകയാണെന്നു മൗസ വ്യക്തമാക്കി. കോച്ചും സഹകളിക്കാരും തടയാൻ ശ്രമിച്ചിട്ടും മൗസ വഴങ്ങിയില്ല.

60–ാം മിനിറ്റിൽഗോൾ നേടിയ ഉടൻ മൗസ നടത്തിയ ആഹ്ലാദ പ്രകടനം അതിരുവിട്ടെന്നു ചൂണ്ടിക്കാട്ടി റഫറി മഞ്ഞക്കാർഡ് കാണിച്ചത് എരിതീയിൽ എണ്ണയൊഴിച്ചതുപോലെയായി. 2016 ൽ പോർട്ടോയിലെത്തിയ മൗസ ഇതുവരെ 25 കളികളിൽ നിന്ന് 13 ഗോളുകൾ നേടിയിട്ടുണ്ട്. സംഭവത്തോട് വിറ്റോറിയ ക്ലബ്ബ് പ്രതികരിച്ചിട്ടില്ല.

∙ എന്നെ അധിക്ഷേപിച്ചവർ വിഡ്ഢികളാണ്. വംശീയ വിദ്വേഷം പരത്താൻ മാത്രമാണ് അവർ സ്റ്റേഡിയത്തിലെത്തിയത് .സ്വന്തം നിറത്തെ സംരക്ഷിക്കാൻ പൊരുതിയ എനിക്കു മഞ്ഞക്കാർഡ് തന്ന റഫറിയോടും നന്ദിയുണ്ട് – മൗസ മരേഗ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com