ADVERTISEMENT

മഡ്രിഡ് ∙ ലയണൽ മെസ്സി ഉൾപ്പെടെയുള്ള ടീമിലെ പ്രധാന താരങ്ങളെ വിമർശിക്കാൻ ഏജൻ‌സിയെ വാടകയ്ക്കെടുത്തുവെന്ന ആരോപണം തള്ളി സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോന. കളിക്കാരെ ഇകഴ്ത്തി അതുവഴി ക്ലബ് പ്രസിഡന്റ് ജോസപ് മരിയ ബർത്തോമ്യൂവിന്റെ പ്രതിഛായ വർധിപ്പിക്കാൻ ബാർസ ‘കടുംകൈ’യ്ക്കു മുതിർന്നുവെന്ന് ഒരു സ്പാനിഷ് റേഡിയോ സ്റ്റേഷനാണ് റിപ്പോർട്ട് ചെയ്തത്.

‘ഐ3 വെഞ്ച്വേഴ്സ്’ എന്ന ഈ പിആർ കമ്പനി മെസ്സി, ജെറാർദ് പിക്വെ, മുൻ താരം ചാവി ഹെർണാണ്ടസ്, കാർലോസ് പുയോൾ, മുൻ പരിശീലകൻ പെപ് ഗ്വാർഡിയോള തുടങ്ങിയവരെ വിമർശിക്കുന്ന ഒട്ടേറെ അക്കൗണ്ടുകൾ ഫെയ്സ്ബുക്കിലും ട്വിറ്ററിലും സൃഷ്ടിച്ചുവെന്നാണ് ആരോപണം. ബാർസയുമായി കരാർ പുതുക്കാൻ മെസ്സി വൈകുന്നു, പിക്വെയുടെ ഡേവിസ് കപ്പ് ടെന്നിസിലെ വാണിജ്യ താൽപര്യങ്ങൾ തുടങ്ങിയവയെല്ലാം ഈ അക്കൗണ്ടുകളിലൂടെയാണ് പ്രചരിച്ചത്.

എന്നാൽ തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ ബാർസിലോന ആരോപണങ്ങളെല്ലാം ശക്തമായി നിഷേധിച്ചു. ആരോപണങ്ങൾ തുടർന്നാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ക്ലബ് അറിയിച്ചു. അടുത്ത വർഷം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബർത്തോമ്യൂവിനെ സമ്മർദ്ദത്തിലാക്കുന്നതാണ് ആരോപണങ്ങൾ.

‘യെസ് ടു ദ് ഫ്യൂച്ചർ’ എന്ന കാംപയിനുമായി ബർത്തോമ്യുവിനെ നേരിടുന്ന വിക്ടർ ഫോന്റ് ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് പറഞ്ഞു. നേരത്തെ, മുൻ കോച്ച് ഏണസ്റ്റോ വാൽവെർദെയെ ക്ലബ് പുറത്താക്കിയ രീതി ക്ലബ് കുറച്ചു മോശമായിട്ടാണ് കൈകാര്യം ചെയ്തതെന്ന് ബർത്തോമ്യു സമ്മതിച്ചിരുന്നു. വാൽവെർദെ പരിശീലക പദവിയിലിരിക്കെ ക്ലബ് അധികൃതർ രഹസ്യമായി ചാവിയെ പരിശീലക ഓഫറുമായി സമീപിച്ച കാര്യം പുറത്താവുകയും ചെയ്തു.

ടീമിലെ ചില കളിക്കാരാണ് വാൽവെർദെയെ പുറത്താക്കിയതിനു പിന്നിലെന്ന സ്പോർട്ടിങ് ഡയറക്ടർ എറിക് അബിദാലിന്റെ വാക്കുകളാണ് പിന്നീട് വിവാദത്തിനു തിരി കൊളുത്തിയത്. മെസ്സി ഇതിനെതിരെ ശക്തമായി പ്രതികരിച്ചതോടെ ബർത്തോമ്യു ഇരുവരെയും ഒന്നിച്ചിരുത്തി പ്രശ്നം പരിഹരിച്ചു.

English Summary: Reports say that Barcelona's hierarchy has appointed a public relations agency to spread negative press about star player Lionel Messi and others

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com