യൂറോപ്പയിൽ ഹാട്രിക് മേളം
Mail This Article
സൂറിക്ക് ∙ യൂറോപ്പ ലീഗ് ഫുട്ബോൾ നോക്കൗട്ട് റൗണ്ട് ആദ്യപാദ മത്സരത്തിൽ, മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സണിന്റെ ഗോളിൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാൻ 2–0ന് ബൾഗേറിയൻ ക്ലബ് ലുഡോഗോറെറ്റ്സിനെ തോൽപിച്ചു. കഴിഞ്ഞ മാസം ഇംഗ്ലിഷ് ക്ലബ് ടോട്ടനം ഹോട്സ്പറിൽനിന്ന് ഇന്ററിലെത്തിയ എറിക്സൺ ഇറ്റാലിയൻ ക്ലബ്ബിനായി നേടുന്ന ആദ്യഗോളായി ഇത്. എറിക്സൺ 71–ാം മിനിറ്റിലും റൊമേലു ലുക്കാകു ഇൻജറി ടൈമിലും (90+5) ഗോളുകൾ നേടി.
സ്പാനിഷ് ക്ലബ് ഗെറ്റഫെ സ്വന്തം മൈതാനത്ത് 2–0ന് അയാക്സ് ആംസ്റ്റർഡാമിനെ തോൽപിച്ചു. കഴിഞ്ഞ സീസൺ ചാംപ്യൻസ് ലീഗ് സെമിഫൈനലിസ്റ്റുകളായ ഡച്ച് ക്ലബ്ബിനെ ഡെയ്‌വെർസൺ (37), കെന്നഡി (90+3) എന്നിവരുടെ ഗോളുകളിലാണ് ഗെറ്റഫെ വീഴ്ത്തിയത്.
ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് എവേ മത്സരത്തിൽ ബൽജിയംകാരായ ക്ലബ് ബ്രൂഗിയുമായി 1–1 സമനില വഴങ്ങി. കളിക്കിടെ വീശിയ കനത്ത കാറ്റാണ് സമനിലയിൽ മത്സരമൊതുങ്ങാൻ കാരണമെന്നു മത്സരശേഷം യുണൈറ്റഡ് കോച്ച് ഒലെ ഗുണ്ണാർ സോൽഷ്യർ പറഞ്ഞു. 15–ാം മിനിറ്റിൽ ബ്രൂഗിക്കായി ബോണവെഞ്ച്വർ ഗോൾ നേടി. 36–ാം മിനിറ്റിൽ ആന്റണി മർത്യാൽ യുണൈറ്റഡിന്റെ സമനില ഗോൾ നേടി.
പോർച്ചുഗീസ് താരം ഡിയോഗോ ജോറ്റയുടെ മികവിൽ ഇംഗ്ലിഷ് ക്ലബ് വോൾവർഹാംപ്ടൻ വാൻഡറേഴ്സ് 4–0ന് എസ്പാന്യോളിനെ തോൽപിച്ചു. ജപ്പാൻ താരം ഇരുപത്തിമൂന്നുകാരൻ ഡയാച്ചി കമാഡയുടെ ഹാട്രിക് മികവിൽ ജർമൻ ക്ലബ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട് 4–1ന് സാൽസ്ബർഗിനെ തോൽപിച്ചു. ആർസനൽ 1–0ന് ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസിനെയും തോൽപിച്ചു.