ADVERTISEMENT

മിലാൻ∙ ലോക രാജ്യങ്ങളിൽ നിലവിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ തിക്തഫലങ്ങൾ ഏറ്റവുമധികം അനുഭവിക്കുന്ന രാജ്യമാണ് ഇറ്റലി. വൈറസിന്റെ ഉദ്ഭവം ചൈനയിലാണെങ്കിലും രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും മറ്റേതു രാജ്യത്തേക്കാളും മുന്നിൽ ഇറ്റലി തന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഇറ്റലിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 743 ആണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വൈറസ് വ്യാപനത്തിന്റെ ഭവിഷ്യത്തുകൾക്ക് നേരിട്ടു സാക്ഷ്യം വഹിക്കുന്ന ഫുട്ബോൾ താരങ്ങളിലൊരാളാണ് ഇറ്റലിയിലെ ഇന്റർമിലാനു കളിക്കുന്ന ഇംഗ്ലണ്ടുകാരൻ ആഷ്‌ലി യങ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരം കൂടിയായ യങ്, ഇറ്റലിയിൽ ഏറ്റവുമധികം വൈറസ് ബാധയുള്ള സ്ഥലങ്ങളിലൊന്നായ മിലാനിലാണുള്ളത്.

പ്രതിദിനമെന്നവണ്ണം നൂറുകണക്കിനു പേർ മരിച്ചുവീഴുന്ന ഇറ്റലിയിൽ താൻ ഇതുവരെ സാക്ഷ്യം വഹിച്ച എല്ലാ കെടുതികളുടെയും പശ്ചാത്തലത്തിൽ വൈറസ് വ്യാപനം തടയാനും ജീവൻ നിലനിർത്താനും ആഷ്‌ലി യങ് ട്വിറ്ററിലൂടെ പങ്കുവച്ച ‘ടിപ്സുകൾ’ ഇപ്പോൾ വൈറലാണ്. ഇതിലെ ചില നിർദ്ദേങ്ങൾ ‘ക്രൂരമായി’ തോന്നാമെന്ന് യങ് തന്നെ വ്യക്തമാക്കുന്നുണ്ട്. പക്ഷേ, വൈറസ് വ്യാപനം തടയാൻ ഇതാവശ്യമാണെന്ന് യങ് ചൂണ്ടിക്കാട്ടുന്നു. ‘ഇതൽപം ക്രൂരമായി നിങ്ങൾക്കു തോന്നാം. പക്ഷേ, നിങ്ങളുടെ വീട്ടുകാരല്ലാത്തവരെയെല്ലാം വൈറസ് ബാധയുണ്ടാകാൻ സാധ്യതയുള്ളവരേപ്പോലെ പരിഗണിക്കുക. കാരണം നിങ്ങൾക്ക് ഇക്കാര്യത്തിൽ യാതൊരു ഉറപ്പുമില്ല’ – യങ് ട്വിറ്ററിൽ കുറിച്ചു

ഇതിനു പുറമെ ട്വീറ്റുകളുടെ ഒരു പരമ്പര തന്നെയാണ് ബോധവൽക്കരണത്തിനായി യങ് നടത്തിയിരിക്കുന്നത്. അതിൽ ചില നിർദ്ദേശങ്ങൾ ഇതാ:

‘വൈറസിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഇറ്റലിയിൽ വസിക്കുന്നയാളെന്ന നിലയിൽ, എന്റെ ചില ചിന്തകൾ നിങ്ങളുമായി പങ്കുവയ്ക്കട്ടെ. ഇപ്പോഴത്തെ സാഹചര്യത്തിൽ വൈറസ് ബാധയേൽക്കാൻ ഏറ്റവും സാധ്യതയുള്ള സ്ഥലം സൂപ്പർമാർക്കറ്റുകളാണ്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സംസാരിക്കുമ്പോൾ ഭക്ഷണം വാങ്ങാനുള്ള യാത്രയാണ് ഇപ്പോൾ ഏറ്റവും പ്രശ്നം. ഒന്നോർക്കുക, ലോക്ക്ഡൗൺ എന്നാൽ ലോക്ക്ഡൗൺ എന്നു തന്നെയാണ് അർഥം’ – യങ് കുറിച്ചു.

‘ഇറ്റലിയിൽ ഇപ്പോൾ സൂപ്പർമാർക്കറ്റുകളിലേക്കുള്ള യാത്ര അതിശയകരമായ രീതിയിൽ ശാന്തമാണ്. ഭക്ഷണത്തിനു വേണ്ടി അടിപിടിയില്ല, വാരിവലിച്ചിടലില്ല, അതിലുപരി കൂടുതൽ സാധനങ്ങൾ വാങ്ങിയാൽ ചീത്ത പറയുന്ന സ്റ്റാഫ് പോലുമില്ല. ഒരു വീട്ടിൽനിന്ന് ഒരാൾ മാത്രം സാധനങ്ങൾ വാങ്ങാൻ വരുന്നതാണ് ഇപ്പോഴത്തെ കാഴ്ച’.

‘ചുവടെ ചേർത്തിരിക്കുന്ന നിർദ്ദേങ്ങൾ ദയവായി വായിച്ചശേഷം മറ്റുള്ളവർക്കായി പങ്കുവയ്ക്കൂ. ഈ ആഗോള പ്രശ്നത്തെ നേരിടാൻ നാമോരുത്തരും നമ്മുടേതായ പങ്കുവഹിക്കേണ്ട സമയമായി’– യങ് കുറിച്ചു.

∙ ‘സൂപ്പർമാർക്കറ്റിലേക്കു പോകാൻ ക്യൂ നിൽക്കുന്നതൊക്കെ നല്ല കാര്യമാണ്. പക്ഷേ, അത് അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രമായിരിക്കണം. അത്യാഗ്രഹം തീർക്കാനുള്ള സമയം ഇതല്ല. സൂപ്പർമാർക്കറ്റുകളിൽ ഇപ്പോൾ നിയന്ത്രിച്ചു മാത്രമേ ആളുകളെ പ്രവേശിപ്പിക്കുന്നുള്ളൂ. അതുകൊണ്ട് ജീവനക്കാരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പുറത്ത് ക്ഷമയോടെ കാത്തുനിൽക്കുക.’

∙ ‘എന്തെങ്കിലും കാരണവശാൽ ലിഫ്റ്റിൽ കയറേണ്ടി വന്നാൽ കൂടെ ഒരാൾ മാത്രമേയുള്ളൂ എന്ന് ഉറപ്പാക്കുക. അതായത് ഒരു സമയം രണ്ടു പേർ മാത്രം ലിഫ്റ്റിൽ. മാത്രമല്ല, ലിഫ്റ്റിനുള്ളിൽ മുഖാമുഖം നിൽക്കുന്നതിനു പകരം ഭിത്തിക്ക് അഭിമുഖമായി നിൽക്കുക. അപരിചതരായ ആളുകൾക്കു നേരെ നിന്ന് ശ്വാസോച്ഛാസം അരുത്.’

∙ ‘സ്വന്തം വാഹനത്തിൽനിന്ന് പുറത്തിറങ്ങുന്നതുമുതൽ ഇരു കൈകളിലും ഗ്ലൗ ധരിക്കുക. മറ്റുള്ളവർ സ്പർശിച്ച ട്രോളിയിൽ കൈകൊണ്ടു തൊടുന്നത് ഒഴിവാക്കുക. തിരികെ വാഹനത്തിൽ കയറുന്നതുവരെ ഗ്ലൗ ഊരിമാറ്റരുത്.’

∙ ‘പുറത്തിറങ്ങുമ്പോൾ മൂക്കും വായും ആവരണം ചെയ്യുന്ന രീതിയിൽ മാസ്കോ സ്കാർഫോ ധരിക്കുക.’

∙ ‘എപ്പോഴും മറ്റുള്ളവരിൽനിന്ന് ആരോഗ്യകരമായ അകലം പാലിക്കുക. ബില്ലടിക്കാനായി ക്യൂവിൽ നിൽക്കുമ്പോൾ ട്രോളി പിന്നിലായി വയ്ക്കുക. പിന്നിലുള്ളയാൾ നിങ്ങളിൽനിന്ന് കൃത്യമായി അകലം പാലിക്കട്ടെ. മുന്നിലുള്ളയാളിൽനിന്ന് സ്വയം അകലം പാലിക്കുക.’

∙ ‘വാങ്ങിയ സാധനങ്ങൾ മറ്റുള്ളവർ വാങ്ങിയ സാധനങ്ങൾക്കൊപ്പം കലർത്തിയിടരുത്. അവർ ബില്ലിങ് പൂർത്തിയാക്കി മാറിയശേഷം മാത്രം നിങ്ങൾ വാങ്ങിയ സാധനങ്ങൾ ബില്ലിങ്ങിനായി പുറത്തെടുക്കുക.’

∙ ‘ഇതൽപം ക്രൂരമായി തോന്നാം. പക്ഷേ, നിങ്ങളുടെ വീട്ടുകാരല്ലാത്തവരെയെല്ലാം വൈറസ് ബാധയുണ്ടാകാൻ സാധ്യതയുള്ളവരേപ്പോലെ പരിഗണിക്കുക. കാരണം നിങ്ങൾക്ക് ഇക്കാര്യത്തിൽ യാതൊരു ഉറപ്പുമില്ല.’

∙ ‘എല്ലാറ്റിലുമുപരി, സുരക്ഷിതരായി കഴിയുക. ഇതാണ് ഞങ്ങളൊക്കെ നിലവിൽ ചെയ്യുന്നത്. ഇതിനെ അമിത പ്രതികരണമായി കാണേണ്ടതില്ല. സുരക്ഷയ്ക്ക് വളരെ അത്യാവശ്യമാണിത്. മാത്രമല്ല, മറ്റുള്ളവർ നിങ്ങളെയും ഇതേ രീതിയിലാണ് കാണുന്നതെന്ന് ഓർക്കുക. ഇത് ഭീകരമായ സാഹചര്യമൊന്നുമല്ല. മനുഷ്യ ജീവനുകളുടെ രക്ഷയ്ക്ക് ആരോഗ്യകരമായ അകലം പാലിക്കുക മാത്രമാണ് ഇതിനു പിന്നിൽ‌.’

English Summary: Ashley Young offers coronavirus advice from Milan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com