ADVERTISEMENT

സൂറിക്∙ യൂറോപ്പിൽ കൊറോണ വൈറസിന്റെ വ്യാപനം ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ച രാജ്യങ്ങളാണ് ഇറ്റലിയും സ്പെയിനും. ഇവിടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ഇരു രാജ്യങ്ങളിലുമായി മരിച്ചവരുടെ എണ്ണമാകട്ടെ, 10,000ന് അടുത്തെത്തി. ഇതിനിടെ, ഇവിടങ്ങളിൽ കൊറോണ വൈറസ് വ്യാപിപ്പിച്ചതിൽ യുവേഫ ചാംപ്യൻസ് ലീഗിലെ ഒരു പ്രീക്വാർട്ടർ പോരാട്ടത്തിന് പങ്കുണ്ടോയെന്ന സംശയത്തിലാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ. ഉണ്ടെന്നാണ് ഇറ്റലിയിലെ കൊറോണ പ്രഭവകേന്ദ്രമെന്ന് അറിയപ്പെടുന്ന ലൊംബാർഡിയിലെ രോഗത്തിന്റെ രൂക്ഷതയും, സ്പെയിനിലെ രോഗത്തിന്റെ വ്യാപ്‌തിയും നാൾവഴിയുമെല്ലാം സാക്ഷ്യപ്പെടുത്തുന്നത്. ഫെബ്രുവരി 19ന് ഇറ്റലിയിലെ ലൊംബാർഡി മേഖലയുടെ തലസ്ഥാനമായ മിലാനിലെ ഗിയൂസെപ്പെ മിയാസ സ്‌റ്റേഡിയത്തിലായിരുന്നു ആ മൽസരം.

കൊറോണക്കാലത്തെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകളിൽ ഒന്നാണ് ബെർഗമോയിൽ നിന്നുള്ള 60 മൃതദേഹങ്ങളും വഹിച്ചുള്ള ഇറ്റാലിയൻ സൈനിക വാഹനവ്യൂഹത്തിന്റെ ചിത്രം. അവിടെ നിന്നുള്ള ക്ലബ്ബായ അറ്റ്ലാന്റയും സ്‌പാനിഷ്‌ ക്ലബ് വലൻസിയയുമാണ് അന്നവിടെ ആദ്യപാദ പ്രീക്വാർട്ടറിൽ ഏറ്റുമുട്ടിയത്. മൽസരം 4–1ന് അറ്റ്ലാന്റ ജയിച്ചു. 44,236 പേരാണ് അന്ന് മത്സരം കാണാൻ എത്തിയത്. ബെർഗമോയിലെ അറ്റ്ലാന്റയുടെ സ്വന്തം സ്റ്റേഡിയം അറ്റകുറ്റപണികളിൽ ആയതുകൊണ്ടാണ് 50 കിലോമീറ്റർ അകലെയുള്ള മിലാനിലേക്ക് കളി മാറ്റിയത്. സാധാരണയായി 40 മിനിറ്റിൽ താണ്ടാവുന്ന ദൂരം. ലൊംബാർഡിയിൽ നിന്ന് അറ്റ്ലാന്റയുടെ ആരാധകർ കൂട്ടത്തോടെ മിലാനിലേക്ക് ഒഴുകിയപ്പോൾ, അങ്ങോട്ടും തിരിച്ചുമുള്ള യാത്രയ്‌ക്ക്‌ മാത്രം ആറ് മണിക്കൂർ വരെ എടുത്തു. ഇതുകൂടാതെ ഹൈവേകളിലും ട്രെയിനുകളിലും മെട്രോകളിലും പബ്ബുകളിലും ബാറുകളിലും സ്റ്റേഡിയത്തിലും തങ്ങിയ മണിക്കൂറുകൾ വേറെ.

ഈ മത്സരം നടക്കുന്നതിനും ആഴ്ചകൾക്ക് മുൻപുതന്നെ ലൊംബാർഡി മേഖലയിൽ കൊറോണ കണ്ടുതുടങ്ങിയിരുന്നെങ്കിലും ജനം കാര്യമായി എടുത്തിരുന്നില്ല. അറ്റലാന്റ–വലൻസിയ മൽസരം കഴിഞ്ഞ് രണ്ട് ആഴ്ചകൾക്ക് ശേഷം ഈ മേഖലയിൽ രോഗം അതിവേഗം പടർന്നു പിടിച്ചെന്നാണ് മിലാനിലെ സാക്കോ ഹോസ്പിറ്റലിൽ ചീഫ് വൈറോളജിസ്റ്റായ മാസിമോ ഗാലി പറയുന്നത്.

ഇനി സ്പെയിലിലെ അവസ്ഥ. ഈ മത്സരം കാണാൻ മിലാനിലെ സ്റ്റേഡിയത്തിൽ എത്തിയവരിൽ 2500ൽ അധികം പേർ സ്‌പെയിനിൽനിന്നു വന്ന വലൻസിയയുടെ ആരാധകരായിരുന്നു. ഇതിൽത്തന്നെ 540 പേർ പിന്നീട് സ്‌പെയിനിൽ കൊറോണ ഏറ്റവും രൂക്ഷമായി ബാധിച്ച വാൽ സെറിയാനയിൽ നിന്നുള്ളവരും! മിലാനിലെ കളി കഴിഞ്ഞു തിരിച്ചെത്തിയ വലൻസിയയ്ക്ക് ആ വാരാന്ത്യത്തിൽ സ്‌പാനിഷ്‌ ലാ ലിഗയിൽ ഡിപൊർട്ടിവോ അലാവസുമായി മത്സരമുണ്ടായിരുന്നു. വിട്ടോറിയ സ്റ്റേഡിയത്തിൽ നടന്ന ആ മത്സരത്തിനുശേഷം, അവിടം സ്‌പെയിനിലെ ആദ്യത്തെ കൊറോണ ഹോട് സ്പോട്ട് ആയിമാറി. ഡിപൊർട്ടിവോയിലെ മൂന്ന് കളിക്കാർക്കും ക്ലബിന്റെ തന്നെ സഹോദര ബാസ്കറ്റ്ബോൾ ക്ലബ്ബായ സാസ്‌കി ബാസ്കോണിയയിലെ 12 കളിക്കാർക്കും പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. വലൻസിയയിലാകട്ടെ, കളിക്കാരുൾപ്പെടെ 40 ശതമാനം പേർക്കാണ് ഇതുവരെ കോവി‍ഡ് സ്ഥിരീകരിച്ചത്!

ഇറ്റലിയിലെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗായ സെരി എയിൽ ഇതിനു ശേഷവും കളികൾ നടന്നു. ലീഗ് മാർച്ച് 9ന് നിർത്തിവച്ചെങ്കിലും, ചുരുങ്ങിയത് 10 ദിവസങ്ങൾക്ക്‌ മുൻപെങ്കിലും നിർത്തേണ്ടതായിരുന്നു എന്ന് ഇറ്റലിയിലെ ഫുട്‌ബോൾ താരങ്ങളുടെ സംഘടനയുടെ പ്രസിഡന്റ് ഡാമിയാനോ ടോമാസി ചൂണ്ടിക്കാട്ടിയിരുന്നു. മിലാനിൽനിന്നാണ് തനിക്ക് രോഗം പകർന്നതെന്ന് അറ്റലാന്റയും വലൻസിയയും തമ്മിലുള്ള കളി റിപ്പോർട്ട് ചെയ്ത സ്പോർട്സ് ലേഖകൻ കിക്കെ മറ്റെയൂവും സാക്ഷ്യപ്പെടുത്തുന്നു. 23 ദിവസമാണ് രോഗത്തെ അതിജീവിക്കാൻ അദ്ദേഹത്തിന് ആശുപത്രിയിൽ കഴിയേണ്ടി വന്നത്. നിലവിൽ യൂറോപ്പിൽ കൊറോണ ഏറ്റവുമധികം നാശം വിതച്ച രാജ്യങ്ങളാണ് ഇറ്റലിയും സ്പെയിനും.

∙ പെനാൽറ്റി ഷൂട്ടൗട്ട്: മാർച്ച് 10ന് വലൻസിയയിൽ നടന്ന ഇതേ മത്സരത്തിന്റെ രണ്ടാം പാദം കൊറോണയുടെ വ്യാപനം കാരണം കാണികൾ ഇല്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു. വലൻസിയയുടെ തട്ടകത്തിൽ അവരെ 4–3ന് മറികടന്ന് അറ്റലാന്റ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടി. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ വർഷം ഇനി ചാംപ്യൻസ് ലീഗിൽ പന്തുരുളുമോ എന്ന് ആർക്കും അറിഞ്ഞുകൂടാ!

English Summary: Fears Atalanta vs Valencia Champions League clash accelerated spread of Coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com