ADVERTISEMENT

ടൂറിൻ∙ കൊറോണ വൈറസ് വ്യാപനത്തിനിടെ ക്രിസ്റ്റ്യാനൊ റൊണാൾഡോയെ നാട്ടിലേക്കു മടങ്ങാൻ അനുവദിച്ചതാണ് യുവെന്റസിൽ കാര്യങ്ങൾ വഷളാക്കിയതെന്ന വിമർശനവുമായി മുൻ പ്രസിഡന്റ് ജൊവാനി കൊബോലി ജിഗ്‌ലി. ഒരു കാരണവശാലും റൊണാൾഡോയെ നാട്ടിലേക്കു മടങ്ങാൻ അനുവദിക്കരുതായിരുന്നു. റൊണാൾഡോ പോയതോടെയാണ് മറ്റു താരങ്ങളും ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ച് നാട്ടിലേക്കു മടങ്ങിയത്. രോഗബാധിതയായ അമ്മയെ കാണാനെന്നു പറഞ്ഞുപോയ റൊണാൾഡോയ്ക്ക്, നീന്തൽക്കുളത്തിനു സമീപത്തുനിന്ന് ഫോട്ടോയെടുക്കാൻ മാത്രമേ ഇപ്പോൾ സമയമുള്ളൂവെന്നും ജിഗ്‍ലി വിമർശിച്ചു.

ഇറ്റലിയിൽ കൊറോണ വൈറസ് വ്യാപിച്ചു തുടങ്ങിയ സമയത്താണ് പക്ഷാഘാതം വന്നു കിടപ്പിലായ അമ്മയെ കാണുന്നതിനായി റൊണാൾഡോ സ്വദേശമായ പോർച്ചുഗലിലേക്കു പോയത്. ഇതിനിടെ യുവെന്റസ് താരം ഡാനിയേൽ റുഗാനിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സഹതാരങ്ങളെയെല്ലാം ക്വാറന്റീനിലേക്കു മാറ്റിയിരുന്നു. പിന്നാലെ യുവെ താരങ്ങളായ ബ്ലെയ്സ് മറ്റ്യുഡി, പൗലോ ഡിബാല എന്നിവർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ കാര്യങ്ങൾ വഷളായതോടെ റൊണാൾഡോ നാട്ടിൽത്തന്നെ ക്വാറന്റീനിൽ തുടരുകയായിരുന്നു.

‘യുവെന്റസിൽ കാര്യങ്ങൾ വഷളായിത്തുടങ്ങിയത് ക്രിസ്റ്റ്യാനൊ റൊണാൾഡോ നാട്ടിലേക്കു മടങ്ങിയതോടെയാണ്. അമ്മയ്ക്ക് സുഖമില്ലാത്തതിനാലാണ് നാട്ടിലേക്കു പോകുന്നതെന്നാണ് അദ്ദേഹം ക്ലബ്ബിനെ അറിയിച്ചത്. ഇപ്പോൾ നീന്തൽക്കുളത്തിൽനിന്ന് ചിത്രങ്ങളെടുക്കുകയാണ് അദ്ദേഹത്തിന്റെ പ്രധാന ജോലി’ – ജിഗ‌്‌ലി വിമർശിച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡ‍ോയെ നാട്ടിലേക്കു മടങ്ങാൻ അനുവദിച്ചതോടെയാണ് ക്വാറന്റീനിലുണ്ടായിരുന്ന മറ്റു താരങ്ങളും കാലാവധി പോലും പൂർത്തിയാക്കാതെ നാട്ടിലേക്കു മടങ്ങിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘റൊണാൾഡോയ്ക്ക് ചട്ടങ്ങളിൽ ഇളവ് അനുവദിച്ചതോടെ എല്ലാം കീഴ്മേൽ മറിഞ്ഞു. മറ്റുള്ളവരും സമാനമായ ഇളവ് ആവശ്യപ്പെട്ടു. സത്യത്തിൽ ഇങ്ങനെയല്ല എല്ലാം നടക്കേണ്ടിയിരുന്നത്. എല്ലാവരെയും ക്വാറന്റീനിൽതന്നെ താമസിപ്പിക്കേണ്ടതായിരുന്നു’ – ജിഗ്‍ലി പറഞ്ഞു. റൊണാൾഡോയ്ക്ക് പിന്നാലെ യുവെന്റസിൽ അദ്ദേഹത്തിന്റെ സഹതാരങ്ങളായ ഗോൺസാലോ ഹിഗ്വെയിൻ, മിരാലം പ്യാനിക്, ഡഗ്ലസ് കോസ്റ്റ തുടങ്ങിയവരും ക്വാറന്റീന്‍ കാലാവധി പൂർത്തിയാക്കും മുൻപ് സ്വദേശങ്ങളിലേക്കു മടങ്ങിയിരുന്നു.

മുതിർന്ന താരങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങിയതോടെ ക്ലബ് ഒരു മൂലയിലൊതുങ്ങിയെന്നും ജി‍ഗ്‌ലി ആരോപിച്ചു. വൈറസ് വ്യാപനം നിയന്ത്രണത്തിലാകുകയും നിർത്തിവച്ചിരിക്കുന്ന സെരി എ ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ പുനഃരാരംഭിക്കുകയും ചെയ്താലും ഇപ്പോഴത്തെ സാഹചര്യത്തിൽ തിരികെ ‘ട്രാക്കിലെത്താൻ’ യുവെന്റസ് ബുദ്ധിമുട്ടുമെന്ന് ജിഗ്‍ലി മുന്നറിയിപ്പു നൽകി.

‘വീട്ടിലിരുന്ന് ചെയ്യാനുള്ള പരിശീന മുറകൾ പരിശീലക സംഘം ഓരോരുത്തർക്കും നൽകിയിട്ടുണ്ടെങ്കിലും താരങ്ങളുടെ ഒരുമയും കൃത്യതയും നഷ്ടമാകാനിടയുണ്ട്. മാത്രമല്ല, സ്വദേശങ്ങളിൽനിന്ന് മടങ്ങിയെത്തുമ്പോൾ വൈറസ് ബാധയില്ല എന്ന് തെളിയിക്കാനും കുറച്ചധികം ക്ലേശിക്കേണ്ടിവരും. മിക്കവാറും തിരികെയെത്തുന്ന താരങ്ങൾ 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ടിവരും’ – അദ്ദേഹം പറഞ്ഞു.

English Summary: Former Juve president Giovanni Cobolli Gigli believes the decision to let the Christiano Ronaldo head home to Madeira prompted other players to leave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com