ADVERTISEMENT

ലണ്ടൻ∙ ലോകവ്യാപകമായി കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുമ്പോൾ, മനുഷ്യജീവനുകൾ രക്ഷിക്കാൻ അഹോരാത്രം അധ്വാനിക്കുന്ന ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ വാനോളം പുകഴ്ത്തി ലിവർപൂൾ എഫ്‍സി പരിശീലകൻ യൂർഗൻ ക്ലോപ്പ്. ലിവർപൂൾ ആന്തമായ ‘You'll Never Walk Alone' ആലപിക്കുന്ന ബ്രിട്ടനിലെ ആരോഗ്യപ്രവർത്തകരുടെ വിഡിയോ കണ്ട് താൻ കണ്ണീരണിഞ്ഞെന്നും ക്ലോപ്പ് വ്യക്തമാക്കി. ലേബർ പാർട്ടി എംപിയായ മേരി ഫോയ് ആണ് കഴിഞ്ഞ ദിവസം ഈ വിഡിയോ പുറത്തുവിട്ടത്.

കൊറോണ വൈറസ് സ്പെഷലിസ്റ്റുകളും അല്ലാത്തവരുമുൾപ്പെടെ ഒരുവിഭാഗം ആരോഗ്യപ്രവർത്തകർ ആശുപത്രി മുറിക്കുള്ളിൽ ചില്ലുമറയ്ക്ക് ഇരുവശത്തും നിന്നാണ് ഗാനം ആലപിക്കുന്നത്. കൈകളുയർത്തി ഇരുവശത്തേക്കും വീശിയാണ് ഗാനാലാപനം.

‘ഈ വികാരത്തെ വിശേഷിപ്പിക്കാൻ എന്റെ ഇംഗ്ലിഷ് അത്ര പോരാ. എങ്കിലും ഉജ്വലമായിരിക്കുന്നു’ – ക്ലോപ്പ് പറഞ്ഞു.

‘ഇന്നലെയാണെന്നു തോന്നുന്നു, ആശുപത്രിയിലെ ഐസിയുവിനു പുറത്ത് ഒരു വിഭാഗം ആരോഗ്യ പ്രവർത്തകർ ‘You’ll Never Walk Alone’ പാടുന്ന വിഡിയോ ആരോ അയച്ചുതന്നു. അതു കണ്ടപ്പോൾ മുതൽ കരയാൻ തുടങ്ങിയതാണ്. തീർത്തും അവിശ്വസനീയം’ – ക്ലോപ്പ് പറഞ്ഞു.

‘ഈ വിഡിയോയിൽ എല്ലാമുണ്ട്. അവർ ജോലി ചെയ്യുന്നുവെന്നു മാത്രമല്ല, അതെത്ര ആവേശത്തോടെയാണ് ചെയ്യുന്നത്! മറ്റുള്ളവരെ സഹായിക്കുന്നതും ശുശ്രൂഷിക്കുന്നതുമാണ് അവരുടെ സന്തോഷം. സ്വന്തം കാര്യം പോലും നോക്കാൻ സമയമില്ലാത്ത നമുക്ക് ഇത് മനസ്സിലാകുമോ? പക്ഷേ അവർക്കതു ജോലിയാണ്. അന്നും ഇന്നും എന്നും അവരതു ചെയ്യുന്നു’ – ക്ലോപ്പ് ചൂണ്ടിക്കാട്ടി.

‘അപകടാവസ്ഥയിലും സഹായിക്കാനായി മുന്നിട്ടിറങ്ങുന്നവരാണ് അവർ. രോഗികളെയും വയ്യാത്ത ആളുകളേയും അവർ സഹായിക്കും. അവരെ അഭിനന്ദിക്കാൻ വാക്കുകൾ പോരാ’ – ക്ലോപ്പ് പറഞ്ഞു.

English Summary: Jurgen Klopp has hailed the efforts of those in the English health system, with a nation pulling together in shows of support

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com