ADVERTISEMENT

കൊറൂണ (സ്പെയിൻ) ∙ അവധിക്കു നാട്ടിലെത്തിയ ഫുട്ബോൾ താരം ഇനി കോവിഡ് പ്രതിരോധനിരയി‍ൽ. സ്പാനിഷ് ക്ലബ് സെൽറ്റ വിഗോയുടെ വിങ്ങറായിരുന്ന ടോണി ഡൊവാലെയാണ് തായ്‌ലൻഡിലെ ഫുട്ബോൾ ക്ലബ്ലിൽ ചേരുന്നതിനുള്ള യാത്ര മാറ്റിവച്ച് മെഡിക്കൽ കുപ്പായമിട്ടത്. സ്പെയിനിലെ ലാ കൊറൂണ നഗരവാസിയായ ടോണി നാലുവർഷം മുൻപാണു ഫാർമസിയിൽ ബിരുദമെടുത്തത്.

എന്നാൽ, ഇരുപത്തൊമ്പതുകാരനായ ടോണി ഫുട്ബോൾ കരിയർ തിരഞ്ഞെടുക്കയായിരുന്നു. ഇത്തവണ നാട്ടിൽനിന്നു മടങ്ങാൻ നേരത്താണു സ്പെയിനെ കോവിഡ് രോഗം വിഴുങ്ങുന്ന അവസ്ഥയുണ്ടായത്. യാത്രാവിലക്കുകളും പിന്നാലെ വന്നു. ഇതോടെ, തൽക്കാലത്തേക്കു ഫുട്ബോൾ ബൂട്ടുകൾ വീട്ടിലൊതുക്കിവച്ച് രോഗപ്രതിരോധ പ്രവർത്തനത്തിനു മെഡിക്കൽ സംഘത്തിനൊപ്പം ചേരുകയായിരുന്നെന്നു താരം പറ‍ഞ്ഞു. 

കോവിഡ് പ്രതിരോധം: 51 കോടി നൽകി ബിസിസിഐ 

മുംബൈ ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 51 കോടി രൂപ സംഭാവനയായി നൽകി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). കേന്ദ്ര സർക്കാർ രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ടിലേക്കാണു ബിസിസിഐ തുക കൈമാറിയത്.

മോഹൻ ബഗാന്റെ  20 ലക്ഷം രൂപ 

കൊൽക്കത്ത ∙ ഐ ലീഗ് ഫുട്ബോൾ ചാംപ്യൻപട്ടം അണിയാനൊരുങ്ങുന്ന കൊൽക്കത്ത ക്ലബ് മോഹൻ ബഗാൻ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപ സംഭാവന ചെയ്തു. ബംഗാൾ സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കാണ്, ഈ സീസണിനു ശേഷം ഐഎസ്എൽ ക്ലബ് എടികെയുമായി ലയനത്തിന് ഒരുങ്ങുന്ന ബഗാൻ സംഭാവന നൽകിയത്. മറ്റൊരു ബംഗാൾ ക്ലബ് ആര്യൻ 2 ലക്ഷം രൂപയും സംഭാവന നൽകി. 

ഓസ്ട്രേലിയയിൽ  എ ലീഗ് താരത്തിന്  കോവിഡ് 

സിഡ്നി ∙ ഓസ്ട്രേലിയയിലെ എ ലീഗ് ഫുട്ബോൾ ക്ലബ് ന്യൂകാസിൽ ജെറ്റ്സിന്റെ താരങ്ങളിൽ ഒരാൾക്കു കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇയാളുടെ പേരു വെളിപ്പെടുത്താൻ അധികൃതർ തയാറായിട്ടില്ല. ഈയിടെ ബ്രിസ്ബെയ്ൻ, മെൽബൺ സിറ്റി എന്നിവയ്ക്കെതിരെ നടന്ന മത്സരങ്ങളിൽ ഇയാൾ കളിച്ചിരുന്നതായാണ് വിവരം. കോവിഡ് ഭീതിയാൽ ലോകമെമ്പാടും സകല കായികവിനോദങ്ങളും നിർത്തിയപ്പോഴും ഓസ്ട്രേലിയയിലെ എ ലീഗ് ഫുട്ബോൾ ഉൾപ്പെടെയുള്ളവ തുടർന്നു വരികയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇവ നിർത്തിയത്. മറ്റു കളിക്കാരിലേക്കു രോഗം പടർന്നിട്ടുണ്ടോ എന്ന ആശങ്ക ശക്തമാണ്. രോഗബാധിതനായ കളിക്കാരനുമായി അടുത്ത് ഇടപഴകിയവരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗബാധിതന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ന്യൂകാസിൽ ജെറ്റ്സ് അധികൃതർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com