തൊണ്ടയടഞ്ഞു, ശ്വാസം കിട്ടാതെ 25 മിനിറ്റ്: കോവിഡ് അനുഭവം ഭീകരമെന്ന് റെയ്ന
Mail This Article
ലണ്ടൻ∙ ‘ഓക്സിജൻ കിട്ടാതെ വലഞ്ഞുപോയ ആ 25 മിനിറ്റ്. ജീവിതത്തിൽ ഇന്നുവരെ നേരിട്ട ഏറ്റവും ഭീകരമായ അനുഭവം’ – കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ആസ്റ്റൺ വില്ലയുടെ സ്പാനിഷ് ഗോൾകീപ്പർ പെപ്പെ റെയ്നയ്ക്ക് ഇപ്പോഴും ആ ഭീകരമായ അനുഭവത്തിന്റെ ഭീതിയൊഴിട്ടില്ല. രണ്ടാഴ്ചയോളം നീണ്ടുനിന്ന ഗുരുതരമായ രോഗപീഡകൾക്കൊടുവിൽ സാധാരണ ജീവിതത്തിലേക്കുള്ള മടക്കത്തിലാണ് മുപ്പത്തേഴുകാരനായ റെയ്ന. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിലെ ഏറ്റവും ഭീതിദമായ ആ നാളുകൾ റെയ്ന ഓർത്തെടുത്തത്.
‘ഇപ്പോൾ മാത്രമാണ് കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഞാൻ ജയിച്ചുതുടങ്ങുന്നത്’ – റെയ്ന വെളിപ്പെടുത്തി. രണ്ടാഴ്ച മുൻപാണ് കടുത്ത ശാരീരിക പീഡകളെ തുടർന്ന് റെയ്നയെ പരിശോധനയ്ക്ക് വിധേയനാക്കിയത്. തുടർന്ന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്കു മാറ്റി. അന്നുമുതൽ രണ്ടാഴ്ചയോളം നീണ്ടുനിന്ന രോഗപീഡകള്‍ക്കൊടുവിലാണ് റെയ്നയുടെ മടങ്ങിവരവ്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ എട്ടു വർഷത്തോളം ലിവർപൂളിന്റെ താരമായിരുന്ന റെയ്ന 396 മത്സരങ്ങളിൽ അവർക്കായി ഗോൾവല കാത്തു. പിന്നീട് ഇറ്റലിയിൽ എസി മിലാനിലേക്കു മാറിയെങ്കിലും അവിടെനിന്ന് വായ്പാടിസ്ഥാനത്തിൽ വീണ്ടും പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയുെട താരമായി.
‘വൈറസ് ബാധയുടെ ആദ്യ ലക്ഷണങ്ങൾ കണ്ടതു മുതൽത്തന്നെ കടുത്ത ക്ഷീണത്തിലായിരുന്നു ഞാൻ. ചെറിയ പനിയും വരണ്ട ചുമയും മാറാത്ത തലവേദനയും വല്ലാതെ വിഷമിപ്പിച്ചു. വിട്ടുമാറാത്ത ക്ഷീണമായിരുന്നു ഇക്കാലത്തെ പ്രധാന പ്രത്യേകത’ – റെയ്ന പറഞ്ഞു.
‘അൽപം പോലും ശ്വാസം കിട്ടാതെ പോയ നിമിഷമായിരുന്നു ഏറ്റവും ഭീകരം. ഏതാണ്ട് 25 മിനിറ്റോളം ഓക്സിജൻ കിട്ടാതെ വിഷമിച്ചു. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മോശം അനുഭവമാണത്. ഓക്സിജൻ കിട്ടുന്നില്ല എന്ന് തിരിച്ചറിയുന്ന ആ നിമിഷം നമ്മെ വല്ലാതെ ഭയപ്പെടുത്തും. പെട്ടെന്നൊരു നിമിഷം നമ്മുടെ തൊണ്ട അടഞ്ഞുപോകുന്ന അവസ്ഥ. ആദ്യത്തെ ആറെട്ടു ദിവസം പൂർണമായും ഞാൻ മുറിക്കുള്ളിലായിരുന്നു’ – റെയ്ന പറഞ്ഞു.
ഈ നിമിഷം ഫുട്ബോളിനേക്കുറിച്ച് താൻ ചിന്തിക്കുന്നുപോലുമില്ലെന്ന് റെയ്ന പറഞ്ഞു. ‘ഇല്ല, ഫുട്ബോൾ ഇപ്പോൾ മനസ്സിൽപ്പോലുമില്ല. സത്യമാണ്. എല്ലാവരും ആദ്യം സുഖമാകട്ടെ. എല്ലാം ശരിയായിക്കഴിഞ്ഞ് മാത്രം മത്സരങ്ങൾ പുനഃരാരംഭിച്ചാൽ മതിയെന്നാണ് എന്റെ ചിന്താഗതി. ഇപ്പോൾ ഫുട്ബോൾ പ്രധാനപ്പെട്ട കാര്യമേയല്ല. ലീഗ് പൂർത്തിയാക്കുന്നതു പോലും പ്രധാനപ്പെട്ടതല്ല’ – റെയ്ന ചൂണ്ടിക്കാട്ടി.
English Summary: Pepe Reina: Aston Villa goalkeeper ‘ran out of oxygen for 25 minutes’ while battling coronavirus