ചെന്നൈയുടെ സ്വന്തം ചെന്നൈയിൻ
Mail This Article
ചെന്നൈ ∙ ഐഎസ്എൽ ഫുട്ബോൾ ക്ലബ് ചെന്നൈയിൻ എഫ്സിയും ഐ ലീഗ് ക്ലബ് ചെന്നൈ സിറ്റി എഫ്സിയും അടുത്ത സീസണിനു മുൻപേ ഒറ്റ ബാനറിനു കീഴിലാകും. ചെന്നൈയിൻ എഫ്സിയുടെ ഭൂരിപക്ഷ ഓഹരി ചെന്നൈ സിറ്റി എഫ്സി ഉടമ രോഹിത് രമേശ് വാങ്ങിയെന്നാണു സൂചന. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ നടന്നെന്നും അന്തിമ തീരുമാനവും പ്രഖ്യാപനവും ഉടനെയുണ്ടാകുമെന്നും ക്ലബ്ബ് വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ, 2 ടീമുകളും ലയിച്ച് ഒറ്റ ടീമാകുന്ന തരത്തിലല്ല ഏറ്റെടുക്കൽ. ഇരുടീമുകളും അതതു ലീഗുകളിൽ തുടരും. ചെന്നൈയിൻ എഫ്സിയിൽ അഭിഷേക് ബച്ചൻ, വിതാ ധാനി എന്നിവരുടെ ഓഹരിയാണു സിറ്റി എഫ്സി വാങ്ങിയതെന്നാണു സൂചന. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്.ധോണി ക്ലബ്ബിന്റെ സഹ ഉടമസ്ഥനായി തുടരും. അഭിഷേക് ബച്ചനും വിതായും ചേർന്ന് അഹമ്മദാബാദ് ആസ്ഥാനമാക്കി പുതിയ ക്ലബ് ആരംഭിക്കും. ക്ലബ് കൈമാറ്റം ഉറപ്പായെന്നും സാങ്കേതിക നടപടിക്രമങ്ങൾ മാത്രമാണു പൂർത്തിയാക്കാനുള്ളതെന്നുമാണു സൂചന.