ആക്രമിക്കും, പ്രതിരോധം മറക്കാതെ: വിക്കൂന
Mail This Article
ആക്രമണ ഫുട്ബോളിനാണ് ഊന്നലെങ്കിലും പ്രതിരോധം അവഗണിക്കാനാവില്ലെന്നു കേരള ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകൻ കിബു വിക്കൂന. പ്രതിരോധം, മധ്യനിര, ആക്രമണം എന്നിവയുടെ സന്തുലിതാവസ്ഥയാണു ലക്ഷ്യമിടുന്നത്. അതിലൂടെ ടീം മികവും.
ആക്രമിക്കുമ്പോൾ പ്രതിരോധം മറക്കരുത്. കളിയിൽ ആധിപത്യം വേണം. കൂടുതൽ ഷോട്ടുകൾ. കൂടുതൽ ഗോളുകൾ. കഴിഞ്ഞ സീസണിൽ 18ൽ 16 കളിയിലും ബ്ലാസ്റ്റേഴ്സിനായിരുന്നു പന്തവകാശം കൂടുതൽ. പക്ഷേ അത് അവസരങ്ങളാവണം. ഗോളുകൾ വരണം. ഇന്ത്യൻ സൂപ്പർ ലീഗ് ഇൻസ്റ്റഗ്രാം ചാനലുമായുള്ള സംവാദത്തിൽ വിക്കൂന പറഞ്ഞു.
എന്തുകൊണ്ട് ബ്ലാസ്റ്റേഴ്സ്?
സ്പോർട്ടിങ് ഡയറക്ടർ ഫോണിൽ വിളിച്ചു. ക്ലബ് പ്രസിഡന്റുമായി സംസാരിച്ചു. നല്ല ആരാധകരുള്ള ടീം. നല്ല അവസരം. നല്ല കോച്ചായി വളരാനുള്ള വെല്ലുവിളി. സ്റ്റൈലുള്ള ടീമിനെ വാർത്തെടുക്കാൻ കഴിയുമെന്ന വിശ്വാസം.
പ്രീ സീസൺ എങ്ങനെയായിരിക്കും?
ലോക്ഡൗൺ കഴിഞ്ഞ് ഇന്ത്യ വാതിൽ തുറക്കട്ടെ. പ്രീ സീസൺ നാട്ടിൽ വേണോ വിദേശത്തുവേണോ എന്നു തീരുമാനിക്കാം. കളിശൈലി പരിചയപ്പെടുത്തലാവും ആദ്യം. കളിയുടെ ഡൈനാമിസം ഉൾപ്പെടെ ഓരോ ഘടകങ്ങളായി പരിചയപ്പെടുത്തണം. പിന്നീടൊരു കുടുംബം പോലെയാവണം.
കളിക്കാരുടെ ഫിറ്റ്നസിനെക്കുറിച്ച്?
ഫിസിക്കലായി ടീമിനെ മെച്ചപ്പെടുത്താൻ നല്ല പരിശീലകനുണ്ട്. ഓരോ കളിക്കാരനെയും ശ്രദ്ധിക്കണം. മാനസികമായും മെച്ചപ്പെടുത്തണം. പരുക്കിൽനിന്നു തിരിച്ചുവരുന്നതിലും അതീവ ശ്രദ്ധവേണം. പരുക്കേൽക്കാതിരിക്കാനും നോക്കണം. കളിക്കാർ ലോക്ഡൗൺ കാലത്തു ഫിറ്റ്നസ് ശ്രദ്ധിക്കുന്നുണ്ടെന്നു വിശ്വസിക്കുന്നു.
ക്യാപ്റ്റൻ ആരായിരിക്കും?
കാത്തിരുന്നു കാണാം. ആരു നയിക്കണമെന്നു തീരുമാനിക്കാൻ കളിക്കാർക്കും അവസരം നൽകണം.
മലയാളികൾ ഉൾപ്പെടെയുള്ള താരങ്ങളെക്കുറിച്ച്?
സഹൽ അബ്ദുൽ സമദ്, കെ.പി. രാഹുൽ, ജാക്സൺ സിങ്, നോങ്ദംബാ നവോറെം എന്നീ യുവാക്കളിൽ പ്രതീക്ഷയുണ്ട്. രാഹുൽ ‘വെരി ഫാസ്റ്റ്’ പ്ലെയറാണ്. ഏതു പൊസിഷനിലും കളിക്കും. ‘ഫന്റാസ്റ്റിക്’ ആണു സഹൽ. ഇന്ത്യൻ കളിക്കാരിൽ സഹലിന്റെ ‘ക്വാളിറ്റി’ വേറിട്ടുനിൽക്കുന്നു. നവോറെം കഴിഞ്ഞ സീസണിൽ ഏറെ മെച്ചപ്പെട്ടു. വളർച്ച തുടരട്ടെ. ജാക്സണും വളർച്ചയുടെ പാതയിലാണ്. വി.പി. സുഹൈറിനെ എനിക്കേറെ ഇഷ്ടമാണ്. സുഹൈർ ബ്ലാസ്റ്റേഴ്സിലേക്കു വരുമോയെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ല.