മനസ്സിൽ ഒരു മഞ്ഞക്കടൽ!
Mail This Article
ബുന്ദസ്‌ലിഗ ഫുട്ബോൾ പുനരാരംഭിക്കുമ്പോൾ ജർമനിയിലെ വിശേഷങ്ങളെന്താണ്? ജർമനിയിലെ കൊളോണിൽ ഏവിയേഷൻ മാനേജ്മെന്റ് വിദ്യാർഥിയായ തൃശൂർ സ്വദേശി ശ്രീഹർഷൻ ചെമ്മാനി എഴുതുന്നു.....
ഡോർട്മുണ്ട്–ഷാൽക്കെ മത്സരം ലൈവ് സ്ട്രീമിങ്ങിലൂടെ കണ്ടു കൊണ്ടിരുന്നപ്പോൾ എന്റെ കണ്ണുകൾ പോയത് സിഗ്നൽ ഇദൂന സ്റ്റേഡിയത്തിന്റെ സൗത്ത് സ്റ്റാൻഡിലേക്കാണ്. മഞ്ഞക്കടൽ പോലെ ഡോർട്മുണ്ട് ആരാധകർ ആരവം തീർക്കുന്ന ‘യെലോ വാൾ’ അവിടെ ശൂന്യമായിക്കിടക്കുന്നു. യൂറോപ്പിൽ കാണികൾക്ക് നിന്നുകൊണ്ടു കളി കാണാവുന്ന ഏറ്റവും വലിയ സ്റ്റാൻഡ് ആണത്. ഏകദേശം കാൽലക്ഷത്തോളം പേർ ഒരേ നിറത്തിൽ, ഒരേ താളത്തിൽ ആരവം മുഴക്കുന്ന സ്ഥലം. ജർമനിയിൽ എന്റെ പഠനം തീരുന്ന ഈ വർഷം ഡോർട്മുണ്ടിൽ പോയി ആ മഞ്ഞക്കടൽ നേരിട്ടു കാണാനിരുന്നതാണ് ഞാൻ. അതു സ്വപ്നം മാത്രമായിപ്പോയി!
ഞാൻ താമസിക്കുന്ന കൊളോണിലും സ്ഥിതി വ്യത്യസ്തമല്ല. കൊളോൺ എഫ്സിയുടെ ആരാധകരാണ് ഇവിടെ കൂടുതൽ. സാധാരണയായി, ജർമനിയിൽ ഫുട്ബോൾ മത്സരം നടക്കുന്നത് സ്റ്റേഡിയങ്ങളിൽ മാത്രമല്ല, ഇവിടുത്തെ സ്പോർട്സ് ബാറുകളിൽ കൂടിയാണ്. പക്ഷേ, ഇന്ന് മെയ്ൻസുമായി കൊളോണിന്റെ കളി നടക്കുമ്പോൾ സ്റ്റേഡിയത്തിനു പുറമേ ഇവിടുത്തെ സ്പോർട്സ് ബാറുകളും ശൂന്യമായി കിടക്കും.
‘തങ്ങളെ കൂട്ടാത്ത കളി’യായതിനാൽ ബുന്ദസ്‌ലിഗ പുനരാരംഭിച്ചപ്പോൾ ആരാധകർക്ക് അത്ര ആവേശം പോര. പക്ഷേ, മുന്നോട്ടു വച്ച കാൽ പിന്നോട്ടില്ല എന്ന നിലപാടിലാണു ലീഗ് സംഘാടകർ. കൂട്ടിക്കിഴിച്ചു നോക്കിയപ്പോൾ മരിച്ചാലും വേണ്ടില്ല, സാമ്പത്തിക നഷ്ടം സഹിക്കാൻ വയ്യ എന്നവർക്കു തോന്നിയിട്ടുണ്ടാകും.