സിറ്റി ഇതിഹാസം ഗ്ലിൻ പാർഡോ ഓർമയായി
Mail This Article
ലണ്ടൻ ∙ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരൻ ഗ്ലിൻ പാർഡോ (73) യുടെ ആകസ്മിക നിര്യാണത്തിൽ നടുങ്ങി കായികലോകം. 1962ൽ 15 വർഷവും 314 ദിവസവും പ്രായമുള്ളപ്പോൾ സെന്റർ ഫോർവേഡായി സിറ്റി കരിയർ തുടങ്ങിയ പാർഡോ പിന്നീടു ഡിഫൻഡറായാണു കളി അവസാനിപ്പിച്ചത്.
സിറ്റിക്കു വേണ്ടി ബൂട്ടുകെട്ടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഇപ്പോഴും പാർഡോയുടെ പേരിലാണ്. 1968ലെ ലീഗ് കിരീടം, 69ലെ എഫ്എ കപ്പ് കിരീടം, 70ലെ ലീഗ് കപ്പ് കിരീടം എന്നിവ സിറ്റിക്കു നേടിക്കൊടുക്കുന്നതിൽ പാർഡോ നിർണായക പങ്കുവഹിച്ചു. 1970ൽ യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് ജേതാക്കളായ സിറ്റിയുടെ തുറുപ്പുചീട്ടും പാർഡോയായിരുന്നു. അതേവർഷം മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള മത്സരത്തിനിടെ ഇതിഹാസതാരം ജോർജ് ബെസ്റ്റുമായുള്ള ടാക്കിളിനിടെ കാലൊടിഞ്ഞ പാർഡോ 2 വർഷത്തോളം പുറത്തിരുന്നു.
പിന്നീടു മടങ്ങിയെത്തിയെങ്കിലും 1976ൽ വിരമിച്ചു. കരിയറിന്റെ തുടക്കം മുതൽ ഒടുക്കം വരെ സിറ്റിക്കു വേണ്ടി മാത്രം കളിച്ച പാർഡോ 380 മത്സരങ്ങളിലായി 22 ഗോളുകളും നേടി. ഇംഗ്ലണ്ട് അണ്ടർ 23 ടീമിനായി 4 മത്സരങ്ങളും കളിച്ചിട്ടുണ്ട്.