ADVERTISEMENT

കൊൽക്കത്ത∙ ബിജെപി സംസ്ഥാന അധ്യക്ഷനിൽനിന്ന് നേരിട്ട് പാർട്ടി അംഗത്വം സ്വീകരിക്കുക, അതും ആഘോഷപൂർവം. ശേഷം 24 മണിക്കൂറിനുള്ളിൽ രാഷ്ട്രീയം തന്നെ വിടുന്നതായി പ്രഖ്യാപിക്കുക – മുൻ കേരളാ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഇന്ത്യൻ ഫുട്ബോൾ താരം മെഹ്താബ് ഹുസൈന് എന്തു പറ്റിയെന്ന സംശയത്തിലാണ് ഫുട്ബോൾ ആരാധകർ. ചൊവ്വാഴ്ച ബിജെപിയിൽ ചേർന്ന മെഹ്താബ് ഹുസൈൻ, ബുധനാഴ്ച രാവിലെ ഫെയ്സ്ബുക്കിലൂടെയാണ് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. എന്താണ് സംഭവിച്ചതെന്ന് മെഹ്താബ് വിട്ടുപറയുന്നില്ലെങ്കിലും, വീട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നിർബന്ധം നിമിത്തമാണ് തീരുമാനമെന്നാണ് വിശദീകരണം.

അതേസമയം, ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ ഭീഷണിയാണ് മെഹ്താബിന്റെ മനംമാറ്റത്തിന് കാരണമെന്ന് ബിജപി ആരോപിക്കുന്നു. നീണ്ട കാലത്തെ ചർച്ചകൾക്കും വിചിന്തനത്തിനും ശേഷം പാർട്ടിയിൽ അംഗത്വമെടുത്ത മെഹ്താബ്, 24 മണിക്കൂറിനുള്ളിൽ മലക്കംമറിഞ്ഞത് അവരെയും അമ്പരപ്പിച്ചിട്ടുണ്ട്. ബിജെപിയിൽ ചേർന്ന് 24 മണിക്കൂറിനുള്ളിൽ രാഷ്ട്രീയം വിടാനുള്ള കാരണമെന്താണ്? മെഹ്താബ് സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ച വിശദീകരണം ഇതാ:

എന്നെ ഞാനാക്കിയ ആളുകൾക്കൊപ്പമായിരിക്കുന്നതിനാണ് ഞാൻ രാഷ്ട്രീയത്തിലേക്ക് വന്നത്. രാഷ്ട്രീയത്തിൽ വന്നാൽ കൂടുതൽ ആളുകളിലേക്ക് എത്താനാകുമെന്ന് ഞാൻ ധരിച്ചു. പരമാവധി ആളുകളിലേക്കെത്താനും അവരെ സഹായിക്കാനും ഞാൻ ഇതുവരെ ശ്രമിച്ചെങ്കിലും ഒറ്റയ്ക്കുനിന്ന് പ്രവർത്തിക്കുന്നതിന് പരിധിയുണ്ടായിരുന്നു. എനിക്കു ചുറ്റുമുള്ള നിസഹായ മുഖങ്ങളാകട്ടെ എന്റെ ഉറക്കംപോലും നഷ്ടമാക്കുകയും ചെയ്തു. അത്തരം മുഖങ്ങളുടെ എണ്ണം എനിക്കു ചുറ്റും പ്രതിദിനം പെരുകിക്കൊണ്ടിരിക്കുന്നു.

അങ്ങനെയാണ് ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തീരുമാനിക്കുന്നത്. പക്ഷേ, അതിനുശേഷം അപരിചമായ ഒരു പ്രത്യേക വികാരം എന്നെ ബാധിച്ചു. ഞാൻ ആർക്കുവേണ്ടി രാഷ്ട്രീയത്തിലേക്കു വന്നോ, അവർ തന്നെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിൽനിന്ന് എന്നെ വിലക്കിയത്. അവർക്ക് എന്നെ രാഷ്ട്രീയക്കാരനായി കാണാൻ ആഗ്രഹമില്ല. അവരെ സംബന്ധിച്ച് ഞാനൊരു ഫുട്ബോൾ താരമാണ്. ഒരു മിഡ്ഫീൽഡ് ജനറലാണ്. അവരുടെയൊക്കെ സ്നേഹമാണ് എന്നെ ഇപ്പോഴുള്ള ഞാനാക്കിയത്. എന്റെ സ്വപ്നങ്ങളും അതിനായുള്ള അധ്വാനവുമാണ് ഇതെല്ലാം യാഥാർഥ്യമാക്കിയത്. ഞാൻ രാഷ്ട്രീയത്തിലേക്ക് കടന്നത് എനിക്കു ചുറ്റുമുള്ളവർക്ക് ഇഷ്ടമായില്ല. പിന്നെ എന്തിനാണ് ഞാൻ സ്വയം മാറാൻ ശ്രമിക്കുന്നത്? പിന്നെന്തിനാണ് ഞാൻ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്?

അങ്ങനെ നീണ്ട പുനരാലോചനകൾക്കൊടുവിൽ ഞാൻ രാഷ്ട്രീയം വിടുകയാണ്. ചില സമയത്ത് വലിയ ലക്ഷ്യങ്ങൾക്കുവേണ്ടി ചെറിയ ആഗ്രഹങ്ങൾ വേണ്ടെന്നു വയ്ക്കേണ്ടിവരും. ഞാനും അതുതന്നെ ചെയ്യുന്നു. ആ പച്ചപ്പുൽ മൈതാനമാണ് എന്റെ ഇടം. ഗാലറിയിലെ ‘മെഹ്താബ്–മെഹ്താബ്’ വിളികളാണ് എന്റെ മുദ്രാവാക്യം. എന്റെ പ്രിയപ്പെട്ടവർ എന്നിൽനിന്ന് അകന്നുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവർക്ക് എന്നെ രാഷ്ട്രീയക്കാരനായി കാണാൻ ഇഷ്ടമല്ല.

എന്റെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. ഭാര്യ മൗമിതയും മക്കളായ സിദാനും സാവിയും ഉൾപ്പെടെയുള്ളവർ എന്റെ തീരുമാനത്തെ പിന്തുണച്ചില്ല. എന്റെ സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും പോലെ അവരെയും ഈ തീരുമാനം വേദനിപ്പിച്ചു. അവരുടെ ദുഃഖം തളംകെട്ടിയ മുഖങ്ങൾ എന്നെയും വല്ലാതെ നോവിച്ചു.

മിഡ്ഫീൽഡ് ജനറൽ എന്ന വിളിപ്പേര് എനിക്ക് ആരാധകർ സമ്മാനിച്ചതാണ്. മറ്റേതൊരു സ്ഥാനത്തേക്കാളും ഈ സ്ഥാനമാണ് ഞാൻ ഹൃദയത്തോടു ചേർത്തുനിർത്തുന്നത്. ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ല. ദേഷ്യവുമില്ല.

ഇന്നു മുതൽ ഒരു രാഷ്ട്രീയ പാർട്ടിയുമായും എനിക്കു ബന്ധമില്ല. എന്റെ ഈ തീരുമാനത്തിൽ വേദനിച്ച എല്ലാ പ്രിയപ്പെട്ടവരോടും ക്ഷമ ചോദിക്കുന്നു.

English Summary: Former Indian footballer Mehtab Hossain quits politics within 24 hours of joining BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com