ADVERTISEMENT

പാരിസ്∙ സൂപ്പർതാരങ്ങളായ നെയ്മറിന്റെ ഗോളിന്റെ ആനന്ദവും കിലിയൻ എംബപ്പെയുടെ പരുക്കിന്റെ വേദനയും ഒരുപോലെ നിഴലിച്ച ഫ്രഞ്ച് കപ്പ് ഫൈനലിൽ സെന്റ് എറ്റിയനെ തകർത്ത് പിഎസ്ജിക്ക് കിരീടം. നെയ്മർ 14–ാം മിനിറ്റിൽ നേടിയ ഒരേയൊരു ഗോളിലാണ് പിഎസ്ജി ജയിച്ചുകയറിയത്. എംബപ്പെയ്‌ക്കെതിരെ നടത്തിയ ഗുരുതര ഫൗളിനെ തുടർന്ന് സെന്റ് എറ്റിയൻ താരം ലോയ്ക് പെറിൻ 31–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയിരുന്നു. തുടർന്ന് 10 പേരുമായി പ്രതിരോധിച്ചുനിന്നെങ്കിലും പിഎസ്ജിയുടെ വിജയം തടയാൻ സെന്റ് എറ്റിയന് കഴിഞ്ഞില്ല.

കോവിഡ് മൂലം ഫ്രാൻസിൽ ഏപ്രിലിൽ നിർത്തിവച്ച ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമിട്ട് നടന്ന ഫ്രഞ്ച് കപ്പ് ഫൈനലിൽ ജയിച്ചെങ്കിലും സൂപ്പർതാരം എംബപ്പെയുടെ പരുക്ക് പിഎസ്ജിയെ ആശങ്കയിലാക്കുന്നുണ്ട്. മത്സരത്തിനിടെ കണ്ണീരോടെ കളംവിട്ട എംബപ്പെ പിന്നീട് ക്രെച്ചസിലൂന്നിയാണ് പിന്നീട് ഡഗ്ഔട്ടിലേക്ക് മടങ്ങിയെത്തിയത്. അടുത്ത മാസം ചാംപ്യൻസ് ലീഗ് ക്വാർട്ടറിൽ അറ്റലാന്റയ്‌ക്കെതിരെ എംബപ്പെയ്ക്ക് കളിക്കാനാകുമോ എന്ന് കണ്ടറിയണം.

പിഎസ്ജിയുടെ 13–ാം ഫ്രഞ്ച് കപ്പ് കിരീടമാണിത്. നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം കളത്തിലിറങ്ങുന്നതിന്റെ ക്ഷീണം ഇരു ടീമുകളിലെയും താരങ്ങളിൽ പ്രകടമായിരുന്നു. കളത്തിൽ സ്വതവേ ഊർജസ്വലനായി കാണപ്പെട്ട എംബപ്പെയാകട്ടെ, ആദ്യപകുതിയിൽത്തന്നെ പരുക്കേറ്റ് തിരിച്ചുകയറുകയും ചെയ്തു. 80,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിൽ 5,000ത്തോളം കാണികളെ കടുത്ത നിയന്ത്രണങ്ങളോടെ പ്രവേശിപ്പിച്ചാണ് കലാശപ്പോരാട്ടം അരങ്ങേറിയത്.

English Summary: Paris St-Germain overcame an injury to Kylian Mbappe to beat 10-man Saint-Etienne and win the French Cup in a game for which some fans were allowed into the Stade de France

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com