ADVERTISEMENT

കൊച്ചി∙ കളിക്കളത്തിൽ പുതിയ ദൂരങ്ങളും പുതിയ ഗോളുകളും തേടുകയാണു സർപ്രീത് സിങ്. പുതിയ ദൂരങ്ങളും ഗോളുകളും നേടണമെങ്കിൽ കളിക്കളത്തിലും കൂടുതൽ മിനിറ്റുകൾ കിട്ടണം. ‘കൂടുതൽ സമയം’ തേടി എഫ്സി ന്യൂൺബർഗിനു ബൂട്ടുകെട്ടുകയാണ് സർപ്രീത്. ഒരു ഇന്ത്യക്കാരനെ സംബന്ധിച്ച് അവിശ്വസനീയമായ കഥയാണു സർപ്രീതിന്റേത്. 21–ാം വയസ്സിൽ ബയൺ മ്യൂനിക് എന്ന ചാംപ്യൻ ക്ലബിനുവേണ്ടി യൂറോപ്പിലെ മികച്ച ലീഗുകളിലൊന്നായ ബുണ്ടസ്‌ലിഗയിൽ അരങ്ങേറ്റം കുറിച്ചതിന്റെ കഥ.

പഞ്ചാബിൽനിന്ന് ന്യൂസീലൻഡിലേക്കു കുടിയേറിയ ദമ്പതികളുടെ മകനാണ് സർപ്രീത്. ലോകഫുട്ബോളിന്റെ ഒന്നാം നിരയിലോ രണ്ടാം നിരയിലോ മൂന്നാം നിരയിലോ ഇടംപിടിക്കാത്ത ഇന്ത്യയുടെയും ന്യൂസീലൻഡിന്റെയും പാരമ്പര്യം പേറുന്ന പയ്യൻ, പ്രതിഭയുടെ പിൻബലത്തിൽ കഠിനാധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഫലമായി ബയേണിലേക്കു കയറിച്ചെല്ലുകയായിരുന്നു. അല്ല, അവരുടെ വിളി സർപ്രീതിനെ തേടിയെത്തുകയായിരുന്നു.

കഴിഞ്ഞ സീസണിൽ ബുണ്ടസ്‌ലിഗയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും ആദ്യ പതിനൊന്നിൽ സ്ഥാനം ഒരിക്കൽ മാത്രമേ ലഭിച്ചുള്ളൂ. കൂടുതൽ സമയം യുവതാരത്തിന് അനുവദിക്കാനാവാത്ത സാഹചര്യമാണു ബയണിന്റെ ഒന്നാം ടീമിൽ. അതുകൊണ്ടുതന്നെ സീസൺ മുഴുവൻ നീളുന്ന ‘വായ്പ’യായി ഈ മീഡ്ഫീൽഡറെ ന്യൂൺബർഗിനു കൈമാറിയിരിക്കുകയാണു ബയൺ. ബുണ്ടസ്‌ലിഗ രണ്ടാം ഡിവിഷനിൽ സർപ്രീതിന്റെ ജീവിതം കഴിഞ്ഞയാഴ്ച തുടങ്ങിക്കഴിഞ്ഞു.

ജർമൻ ഫുട്ബോളിലെ തന്റെ രണ്ടാം അധ്യായത്തിൽ കാലുകുത്തിയ വേളയിൽ സർപ്രീത് ‘മനോരമ’ ഓൺലൈനുമായി സംസാരിക്കുന്നു:

∙ ‘ബയേൺ എന്നെ നന്നായി നോക്കി. വളർച്ചയ്ക്ക് ആവശ്യമായതെല്ലാം തന്നു. കഴിഞ്ഞ സീസണിൽ തൊട്ടതെല്ലാം പൊന്നാക്കിയ ടീമാണു ബയൺ. അവിടെ എല്ലാവരും ലോകോത്തര താരങ്ങളാണ്. വലിയ അനുഭവമായിരുന്നു അവർക്കൊപ്പം കളിക്കുക എന്നത്. പക്ഷേ ‘ഗെയിം ടൈം’ വേണ്ടത്ര കിട്ടുക എന്നതും വ്യക്തിപരമായി പ്രധാനം തന്നെ. ഉയർന്ന നിലവാരത്തിൽ പന്തുകളിക്കാൻ മറ്റെങ്ങോട്ടും പോകേണ്ട സാഹചര്യമില്ല. എന്റെ കളി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ടീമാണു ന്യൂൺബർഗ്. അതുകൊണ്ട് ഒരു മാറ്റത്തെക്കുറിച്ചു സംസാരിച്ചപ്പോൾ പരിശീലകർ ഉൾപ്പെടെ എല്ലാവരും എന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണു ചെയ്തത്.’

∙ ‘മനസ്സിൽ ഞാൻ ഇപ്പോഴും ഇന്ത്യക്കാരനാണ്. പഞ്ചാബി കുടുംബത്തിലാണു ജീവിക്കുന്നത്. ആ ജീവിതശൈലിയാണു പിന്തുടരുന്നതും. ഏതാനും വർഷംമുൻപ് ഞാൻ ഇന്ത്യയിൽ വന്നിരുന്നു. അണ്ടർ 17 ലോകകപ്പ് കളിച്ചു. കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യയ്ക്കെതിരെ ന്യൂസീലൻഡിനായി കളിച്ചു. ഇന്ത്യയിലെ കാണികൾ നല്ലവരാണ്. രസികൻമാരാണ്. ‘സ്പെഷൽ’ ആണ് അവർ. അവർക്കു മുൻപിൽ കളിക്കുന്നതു ഞാൻ ശരിക്കും ആസ്വദിച്ചു. ഐഎസ്എൽ, ഐ–ലീഗ് എന്നിവയുടെ നിലവാരം മെച്ചപ്പെടുന്നതു ശ്രദ്ധിക്കുന്നുണ്ട്. വെല്ലിങ്ടൻ ഫീനിക്സിൽ റോയ് കൃഷ്ണയ്ക്കൊപ്പം കളിച്ചയാളാണു ഞാൻ. ഇപ്പോഴും അദ്ദേഹവുമായി അടുപ്പമുണ്ട്. ഐഎസ്എൽ വിശേഷങ്ങൾ പങ്കുവയ്ക്കാറുമുണ്ട്.’

English Summary: Interview with Footballer Sarpreet Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com