‘അകലങ്ങളിലെ ഇന്ത്യ’ അഥവാ ഐഎസ്എലിലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്!
Mail This Article
ഐഎസ്എലിനായി ഏറ്റവും അകലെ നിന്നെത്തുന്ന ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‍സി. ഇന്ത്യൻ ഫുട്ബോളിൽ ഇപ്പോൾ വടക്കുകിഴക്കൻ വിപ്ലവമാണെങ്കിലും അത് ഐഎസ്എലിലേക്കു പടർത്താൻ നോർത്ത് ഈസ്റ്റിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു വട്ടം മാത്രമാണ് അവർ സെമിഫൈനൽ കളിച്ചത്.
∙ കാത്തു സൂക്ഷിച്ചൊരു കളിക്കാരെ...
യുവതാരങ്ങളെ കണ്ടെത്തുമെങ്കിലും പിന്നീടവരെ നിലനിർത്താൻ നോർത്ത് ഈസ്റ്റിനു കഴിയാറില്ല. മറ്റു ടീമുകൾ റാഞ്ചിക്കൊണ്ടു പോകും. വിദേശതാരങ്ങളുടെ കാര്യത്തിലും അതേ അവസ്ഥയുണ്ടായി. 2018–19 സീസണിൽ എൽകോ ഷാറ്റോരിയുടെ കീഴിൽ ടീം നന്നായി കളിച്ചെങ്കിലും പിന്നാലെ ഷാറ്റോരി ബ്ലാസ്റ്റേഴ്സിലേക്കു പോയി. സൂപ്പർ സ്ട്രൈക്കർ ഓഗ്ബച്ചെയും കൂടെപ്പോയി.
∙ രാജ്യാന്തര നിര...
കഴിഞ്ഞ സീസണിൽ 30 ഗോൾ വഴങ്ങിയ നോർത്ത് ഈസ്റ്റ് ആകെ അടിച്ചത് 16 ഗോളുകൾ മാത്രം. ഗോൾകീപ്പർ സുഭാശിഷ് റോയിയുടെ സേവുകളാണ് പല മത്സരത്തിലും ടീമിനെ കാത്തത്. ഗോളടി മെച്ചപ്പെടുത്താൻ ഇത്തവണ 3 വിദേശതാരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്. ഗിനി താരം ഇദ്രിസ സില്ല, ഘാന താരം ക്വെസി അപിയ, പോർച്ചുഗീസ് താരം ലൂയിസ് മച്ചാഡോ എന്നിവർ. മലയാളി താരങ്ങളായ പി.എം. ബ്രിട്ടോ, വി.പി സുഹൈർ എന്നിവരും മുന്നേറ്റനിരയിലുണ്ട്. യുറഗ്വായ് മിഡ്ഫീൽഡർ ഫെഡെറിക്കോ ഗാലെഗോയാണ് ടീമിന്റെ എൻജിൻ.
∙ ദേ വന്നു, ദാ പോയി...
കളി തോറ്റാൽ പരിശീലകരെ പറഞ്ഞുവിടുന്നതാണ് നോർത്ത് ഈസ്റ്റിന്റെ ശീലം. കഴിഞ്ഞ സീസണിന്റെ പാതിവഴിയിൽ റോബ് ജർനി പുറത്തായി. സഹപരിശീലകൻ ഖാലിദ് ജമീലാണ് പിന്നീട് ടീമിനെ കൊണ്ടു നടന്നത്. സ്പോർട്സ് സയൻസിൽ ഡിഗ്രിയുള്ള മുപ്പത്തിയഞ്ചുകാരൻ ജെറാർഡ് നുസിനാണ് ഇത്തവണ ടീമിന്റെ ചുമതല.
English Summary: North East United FC - Team Analysis. ISL 2020-21