ബ്രസീൽ, അർജന്റീന മുന്നോട്ട്
Mail This Article
മോണ്ടെവിഡിയോ ∙ ദക്ഷിണ അമേരിക്കൻ ഫുട്ബോൾ യോഗ്യതാ പോരാട്ടങ്ങളിൽ ബ്രസീലിനും അർജന്റീനയ്ക്കും വിജയം. ബ്രസീൽ 2–0നു യുറഗ്വായെ തോൽപിച്ചു. അർതുറും റിച്ചാർലിസണുമാണ് ആദ്യപകുതിയിൽത്തന്നെ ബ്രസീലിന്റെ വിജയഗോളുകൾ നേടിയത്. നെയ്മർ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളില്ലാതെ ഇറങ്ങിയ ബ്രസീൽ നിരയ്ക്കു വെല്ലുവിളി ഉയർത്താൻ സ്വന്തം മൈതാനത്തായിരുന്നിട്ടും ഒരു ഘട്ടത്തിലും യുറഗ്വായ്ക്കു സാധിച്ചില്ല. സ്ട്രൈക്കർ ലൂയി സ്വാരെസ് കോവിഡ് മൂലം കളിക്കാതിരുന്നതും ആതിഥേയർക്കു തിരിച്ചടിയായി.
ലിമയിൽ നടന്ന മത്സരത്തിൽ ആദ്യപകുതിയിലെ ഗോളുകളിലാണ് അർജന്റീനയും 2–0നു പെറുവിനെ കീഴടക്കിയത്. നിക്കോളാസ് ഗോൺസാലെസ്, ലൗറ്റാരോ മർട്ടിനെസ് എന്നിവരാണു ഗോൾ നേടിയത്. അർജന്റീന ഇതോടെ തോൽവിയറിയാതെ 11 മത്സരങ്ങൾ പൂർത്തിയാക്കി. അതേസമയം, യോഗ്യതാ പോരാട്ടങ്ങളിലെ ഏറ്റവും വലിയ അട്ടിമറി ഇക്വഡോറിന്റേതാണ്. അവർ 6–1നു കൊളംബിയയെ കീഴടക്കി.
10 ടീമുകളുടെ ഗ്രൂപ്പിൽ ആദ്യ 4 ടീമുകൾ 2022 ഖത്തർ ലോകകപ്പിനു നേരിട്ടു യോഗ്യത നേടും. നിലവിൽ ബ്രസീൽ, അർജന്റീന, ഇക്വഡോർ, പാരഗ്വായ് എന്നിവയാണ് ആദ്യ 4 സ്ഥാനങ്ങളിൽ.