ADVERTISEMENT

ബ്യൂനസ് ഐറിസ് ∙ അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിന് ഈ മാസമാദ്യം ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹം രണ്ടാഴ്ച മുൻപാണ് ആശുപത്രി വിട്ടത്.  ഇന്ത്യൻ സമയം ഇന്നലെ രാത്രി 10 മണിയോടെയാണ് ലോകത്തെ ഞെട്ടിച്ച വാർത്ത പുറത്തുവന്നത്. ഒക്ടോബർ 30ന് അറുപതാം പിറന്നാൾ ആഘോഷിച്ച് 26 ദിവസം പിന്നിടുമ്പോഴാണ് അന്ത്യം.

വിഷാദരോഗമെന്നു കരുതിയാണ് മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും പിന്നീടു തലച്ചോറിൽ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ലഹരിയിൽനിന്നുളള വിടുതൽ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയ അദ്ദേഹത്തെ ഡോക്ടർമാർ ലഹരിമുക്ത ചികിത്സയ്ക്കും വിധേയനാക്കിയിരുന്നു.

ബ്യൂനസ് ഐറിസിലെ തെരുവുകളിൽനിന്ന് ഫുട്‌ബോൾ ലോകത്തെ കിരീടം വയ്‌ക്കാത്ത രാജാവെന്ന സ്‌ഥാനത്തെത്തിയ മറഡോണയുടെ പ്രതിഭയുടെ ചിറകിലേറിയാണ് 1986ൽ  അർജന്റീന ലോകകപ്പ് ജേതാക്കളായത്. സെമിയിൽ ഇംഗ്ലണ്ടിനെതിരെ ‘ദൈവത്തിന്റെ കൈ’ എന്നറിയപ്പെടുന്ന വിവാദഗോളടക്കമുളള രണ്ടു ഗോളുകൾ ലോകപ്രശസ്തമാണ്. ആറ് ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റർ ഓടിക്കയറി നേടിയ രണ്ടാം ഗോൾ ‘നൂറ്റാണ്ടിന്റെ ഗോൾ’ പിന്നീടു വിശേഷിപ്പിക്കപ്പെട്ടു. 

അർജന്റീനയുടെ തലസ്ഥാന നഗരമായ ബ്യൂനസ് ഐറിസിന്റെ പ്രാന്തപ്രദേശത്തുളള ലാനസിൽ 1960 ഒക്‌ടോബർ 30ന് ആണ് മറഡോണയുടെ ജനനം.1977 ഫെബ്രുവരി 27നു 16–ാം വയസ്സിൽ ഹംഗറിക്കെതിരെയാണ് രാജ്യാന്തര അരങ്ങേറ്റം.  1978ൽ അർജന്റീന യൂത്ത് ലോകകപ്പ് ജേതാക്കളാകുമ്പോൾ നായകൻ. 1979ലും 80ലും സൗത്ത് അമേരിക്കൻ പ്ലെയർ ഓഫ് ദി ഇയർ ബഹുമതി.

1982ൽ ലോകകപ്പിൽ അരങ്ങേറ്റം. നാലു ലോകകപ്പ് കളിച്ചു. 1986 ലോകകപ്പിൽ മികച്ച താരത്തിനുള്ള പുരസ്‌കാരവും നേടി. 1994ൽ രണ്ടു മത്സരങ്ങൾ കളിച്ചതിനു പിന്നാലെ ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ടു പുറത്തായി.  നാലു ലോകകപ്പുകളിലായി 21 മത്സരങ്ങളിൽനിന്ന് 8 ഗോളുകൾ നേടി. അർജന്റീനയുടെ ജഴ്സിയിൽ 91 രാജ്യാന്തര മത്സരങ്ങൾ കളിച്ചു. 34 ഗോളുകൾ. 2010 ലോകകപ്പിൽ അർജന്റീനയുടെ മുഖ്യപരിശീലകനായി. അർജന്റീനയിലെ ജിംനാസിയ ക്ലബ്ബിന്റെ പരിശീലകനായിരിക്കെയാണ് അന്ത്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com