ADVERTISEMENT

ഫുട്ബോൾ ലോകം ഏറ്റവും ആസ്വദിച്ച് ഉപയോഗിച്ച ലഹരിയുടെ പേരായിരുന്നു മറഡോണ. അതും എല്ലായ്പ്പോഴും ഓവർഡോസിൽ. ഒരു നീലപ്പുകച്ചുരുളു പോലെ മറഡോണ മാഞ്ഞുപോയിട്ടും ഞങ്ങൾ ആരാധകരുടെ ഹാങ്ങോവർ മാറാത്തതും അതുകൊണ്ടുതന്നെ. താരതമ്യേന കുറച്ചേ കളിച്ചിട്ടുള്ളൂ. പക്ഷേ, അതുതന്ന കിക്കു തന്നെ ധാരാളം.

‘എന്നെക്കുറിച്ച് നിങ്ങൾക്ക് എന്തും പറയാം, പക്ഷേ, ഞാൻ റിസ്ക് എടുത്തിട്ടില്ലെന്നു മാത്രം പറയാനാവില്ല.’  ഒരിക്കൽ മറഡോണ പറഞ്ഞു. പക്ഷേ, യഥാർഥത്തിൽ റിസ്കെടുത്തത് ആരാധകരാണ്. കായിക അച്ചടക്കത്തിന്റെ സ്വഭാവ സർട്ടിഫിക്കറ്റിൽ എന്നും ‘ബാഡ് ബോയ്’ ആയിരുന്നുവല്ലോ മറഡോണ. ലഹരിയിൽപെട്ട് ഒരുപാടു മത്സരങ്ങൾ കളത്തിനു പുറത്തിരുന്നപ്പോഴും വരും നാളുകളിലൊരിക്കൽ ലോകത്തെ മഹാനായ കളിക്കാരനെന്നറിയപ്പെടുമെന്നു വിശ്വസിച്ച് കൂടെ നിൽക്കാനുള്ള റിസ്ക് ആരാധകർ കണ്ണുംപൂട്ടിയെടുത്തു.

∙ ഒരു മനുഷ്യനെ കാണുമ്പോൾ

എച്ച്ഡി തെളിച്ചമുള്ള ഇന്നത്തെ പ്രഫഷനലിസം വച്ചു നോക്കുമ്പോൾ നിറയെ ഗ്രെയിൻസുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി മാത്രമാണ് മറഡോണ. എന്നാൽ അതിലൂടെ സംപ്രേഷണം ചെയ്ത വികാരങ്ങൾ അത്രമേൽ ശക്തമായിരുന്നു. കണ്ടുകൊണ്ടിരുന്നത് തകർച്ചയുടെ എക്സ്ട്രാ ടൈമാണെന്ന് അറിയാഞ്ഞിട്ടല്ല. കളിക്കുന്നത് മനുഷ്യനാണ്, മറഡോണയാണ് എന്നതുകൊണ്ടു മാത്രം. യന്ത്രസമാനമായ കരിയറിസത്തിനു മുൻപിൽ രക്തവും ഞരമ്പും നിറയെ തെറ്റുകളുമുള്ള ഒരു സാധാരണ മനുഷ്യന്റെ പ്രതിരൂപമായാണ് അയാൾ നിന്നത്.

ഒരിക്കൽ അദ്ദേഹം തന്നെ പറഞ്ഞു. ‘ഞാൻ മറഡോണ, ഗോളുകൾ സൃഷ്ടിക്കുന്നവൻ, തെറ്റുകൾ ചെയ്യുന്നവൻ, നിങ്ങളെയെല്ലാവരെയും നേരിടാൻ മാത്രം കരുത്ത് എന്റെ ചുമലുകൾക്കുണ്ട്’. ഒറ്റയ്ക്കൊരു ടീമിനെ ചുമലിലേറ്റി ലോക ജേതാക്കളാക്കാൻ മാത്രം ശക്തിയുള്ള മറഡോണ, അതേസമയം, ലഹരിക്കയത്തിൽ നിന്നു കയറാനാകാതെ ഒറ്റയ്ക്കിരുന്നു കരഞ്ഞ മറഡോണ. താന്തോന്നിയായ ഒരു ജീനിയസിനെ ആർക്കാണ് ഇഷ്ടമല്ലാത്തത്. 

∙ ദൈവവും ഡീയേഗോയും

ഫുട്ബോൾ, കൊക്കെയ്ൻ, ദൈവം, ഫിഡൽ കാസ്ട്രോ എന്നിങ്ങനെ ഒരിക്കലും ചേരുംപടി ചേരാത്ത ഫോർമേഷനുകളായിരുന്നു മറഡോണ സ്വന്തം ജീവിത പുസ്തകത്തിൽ വരച്ചുചേർത്തത്. പന്തിനു പിന്നാലെ ഓടുന്നതാണ് എന്നെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള മനുഷ്യനാക്കി മാറ്റുന്നതെന്നു പറഞ്ഞയാൾക്ക് പിന്നീട് വിവാദങ്ങളുടെയും ലഹരിയുടെയും പിറകേ ഓടേണ്ടി വന്നു.  അതും ഏറെക്കാലം. അപ്പോഴെല്ലാം സംരക്ഷണത്തിന്റെ കവചവുമായി ദൈവം ഡീയേഗോയ്ക്കൊപ്പമുണ്ടായിരുന്നു. മുടിയനായ പുത്രനാണെന്നറിഞ്ഞിട്ടും ദൈവം അദ്ദേഹത്തിനു ചേർന്ന സഹാനുഭൂതിയോടെ മാത്രം ഡീയേഗോയെ നോക്കി.

‘ഇംഗ്ലണ്ടിനെതിരെയുള്ള വിവാദ മത്സരത്തിൽ റഫറിയുടെ കണ്ണിൽ നിന്ന് ദൈവം ‘സ്വന്തം കൈ ’ മറച്ചുപിടിച്ചില്ലായിരുന്നെങ്കിൽ ചരിത്രം മറ്റൊന്നാകുമായിരുന്നു. പരിഹാസത്തിന്റെ ചുവപ്പുകാർഡിൽ ഡിയേഗോയുടെ ജീവിതം ഒതുങ്ങിപ്പോകുമായിരുന്നു. അർജന്റീനയിലെ ചേരി മുതൽ പ്രശസ്തിയുടെ നെറുകെ വരെ ദൈവത്തിന്റെ കരങ്ങൾ അദ്ദേഹത്തെ പൊതിഞ്ഞു സംരക്ഷിച്ചു. വിവാദമേഘങ്ങൾ മറഡോണയുടെ മഹത്വത്തെ മറച്ചു പിടിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു. ഡീയേഗോ തിരിച്ചും നന്ദിയുള്ളവനായി. ദൈവത്തെക്കുറിച്ച് മറഡോണ പറഞ്ഞത് ഇങ്ങനെ.

‘ദൈവമാണ് എന്നെ നന്നായി കളിക്കാൻ സജ്ജനാക്കിയത്. അതുകൊണ്ടാണ് ഒരോതവണ മൈതാനത്തു പ്രവേശിക്കുമ്പോഴും കുരിശു വരയ്ക്കുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ ദൈവത്തെ ഒറ്റുകൊടുക്കലാകും.’ 

∙ വത്തിക്കാനിലെത്തുമ്പോൾ

ദൈവമഹത്വത്തെക്കുറിച്ച് വാചാലനാകാറുള്ള മറഡോണ വത്തിക്കാനിലെത്തുമ്പോൾ കൊച്ചുകുട്ടിയുടെ വാശിയും കാണിച്ചു. എല്ലാവർക്കും കൊടുക്കുന്ന ജപമാലകളിലൊന്നു തന്നെ മറഡോണയ്ക്കും ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ നൽകി എന്നതായിരുന്നു പ്രധാന പ്രശ്നം. സ്പെഷൽ ജപമാല പ്രതീക്ഷിച്ച മറഡോണയെ ഇതു നിരാശനാക്കി. കൂടിക്കാഴ്ചയ്ക്കു ശേഷം മറഡോണ പ്രതികരിച്ചതിങ്ങനെ:

‘പാവങ്ങളെ സഹായിക്കണമെന്ന് സഭയ്ക്കു ശരിക്കും ആഗ്രഹമുണ്ടെങ്കിൽ വത്തിക്കാനിലെ അലങ്കാര സീലിങ്ങുകൾ വിറ്റ് ആ പണം പാവങ്ങൾക്കു നൽകുകയാണു വേണ്ടത്.’ വർഷങ്ങൾക്കു ശേഷം അർജന്റീനക്കാരനും ഫുട്ബോൾ ആരാധകനുമായ ഫ്രാൻസിസ് മാർപ്പാപ്പ ചുമതലയേറ്റപ്പോൾ മറഡോണ പറഞ്ഞു. ‘ദൈവം അർജന്റീനയെ രണ്ടാമതും അനുഗ്രഹിച്ചിരിക്കുന്നു.’ 

∙ വിപ്ലവകാരികൾ കണ്ടുമുട്ടുമ്പോൾ

മറഡോണയുടെ ഇടതുകാൽപാദത്തിൽ ഇരിക്കുകയാണ് ഒരു പന്തിനു കിട്ടാവുന്ന ഏറ്റവും വലിയ സൗഭാഗ്യം. അതേ ഇടതുകാലിലും സ്വന്തം മനസ്സിലും പക്ഷേ, മറഡോണ പച്ചകുത്തിയത്  ഫിഡൽ കാസ്ട്രോയുടെ മുഖം. വലതുതോളിൽ ചെഗുവേരയും ഇടതുകാലിൽ കാസ്ട്രോയും. ലഹരിയിൽ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന മറഡോണയെന്ന കപ്പലിനു ക്യൂബൻ ദ്വീപിൽ ചികിത്സാഭയം നൽകിയതു മുതലുള്ള ഗാഢബന്ധമായിരുന്നു ഇരുവരുടെയും.

അർജന്റീനയിലെ ക്ലിനിക്കുകൾ തനിക്കു നേരെ വാതിലടച്ചപ്പോൾ ക്യൂബയും കാസ്ട്രോയും തനിക്കായി വാതിലുകൾ തുറന്നിട്ടു എന്ന് മറഡോണതന്നെ പറഞ്ഞു. ഡീഗോ പിതൃതുല്യനായി കണ്ടിരുന്ന കാസ്ട്രോ മരിച്ചതും നവംബർ 25ന്. താൻ ആരാധിക്കുന്ന വലിയ നേതാവിനെ മരണത്തിലും മറഡോണ പിന്തുടർന്നു.‌

ഫ്രഞ്ച് ഇതിഹാസ താരം പ്ലാറ്റീനി ഒരിക്കൽ പറഞ്ഞു. ‘സിദാന് ഫുട്ബോളുകൊണ്ടു ചെയ്യാനാകുന്നത് മറഡോണയ്ക്ക് ഒരു ഓറഞ്ചുകൊണ്ടു സാധിക്കും’ മറഡോണയക്കു ശേഷം ഭൂമിപ്പന്ത് ഒരു ഓറഞ്ചോളം ചുരുങ്ങുന്നുണ്ട്. ഓരോ അല്ലിയിലും മധുരവും പുളിപ്പും ഒരുപോലെ സമ്മാനിച്ചു കൊണ്ടുകൂടിയാണ് മറഡോണ വിടവാങ്ങുന്നത്. അതുകൊണ്ടുതന്നെയാണ് ആ ഓർമകൾക്ക് ഇത്രമേൽ രുചിയും. മധുരം മാത്രമാണെങ്കിൽ അതു മറഡോണയാകില്ലല്ലോ!'

English Summary: Life of Diego Maradona

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com