സമനില സമ്മർദമാകരുത്: ഐ.എം. വിജയൻ എഴുതുന്നു
Mail This Article
രണ്ടു ടീമുകൾ കളം നിറഞ്ഞു പൊരുതിയ മത്സരം.ഇരുടീമുകളും ഓരോ പോയിന്റും നേടി മടങ്ങിയതുതന്നെയാണ് ഏറ്റവും മനോഹരമായ ഫലം.ഇരുവശത്തു നിന്നും അറ്റാക്കിങ് ഫുട്ബോൾ കണ്ട പോരാട്ടത്തിൽ ചെന്നൈയ്ൻ പക്ഷേ, നിരാശയോടെയാകും മടങ്ങിയിരിക്കുക. പെനൽറ്റി ഉൾപ്പെടെയുള്ള അവസരം മുതലെടുക്കാൻ കഴിയാതെ പോയതാണ് അവർക്കു തിരിച്ചടിയായത്.
പ്രതിരോധം പാറ പോലെ ഉറച്ചു നിന്നെങ്കിലും ബ്ലാസ്റ്റേഴ്സിനു സമനില നേടാൻ ഭാഗ്യം കൂടി തുണച്ചിട്ടുണ്ട്. കോസ്റ്റയും കോനെയും നയിച്ച ഡിഫൻസും മധ്യനിരയിലെ മികച്ച നീക്കങ്ങളുമാണ് ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പ്ലസ് പോയിന്റുകൾ.ഫിനിഷിങ്ങിൽ ഇനിയും ലക്ഷ്യബോധം വരാത്തതു പോരായ്മയും. തുടക്കത്തിൽ വിഡ്ഢിത്തമെന്നുതന്നെ പറയേണ്ട പിഴവുകൾ വന്നെങ്കിലും സ്പോട്ട് കിക്ക് സേവ് ചെയ്ത ഗോളി ഗോമസിന്റെ ഹീറോയിസമാണു ടീമിനെയും സേവ് ചെയ്തത്.
ലീഗിലേറ്റവും പ്രസിങ് നടത്തുന്ന, കരുത്താർന്ന ഗെയിമുള്ള ചെന്നൈയ്ക്കെതിരെ കീഴടങ്ങാതെ നിന്നതു നേട്ടം തന്നെ. പക്ഷേ, തുടക്കത്തിൽ നേടുന്ന വിജയങ്ങളാകും ലീഗിലെ മുന്നേറ്റത്തിൽ ഉപകരിക്കുക എന്നതു ബ്ലാസ്റ്റേഴ്സ് മറക്കരുത്. എല്ലാ ടീമും മികച്ച നിലവാരം പുലർത്തുന്ന സീസൺ കൂടിയാണിത്. പണ്ടു നാഷനൽ ലീഗിന്റെ തുടക്കകാലത്തു പരിശീലകർ നിരന്തരം പറഞ്ഞിരുന്നൊരു കാര്യമുണ്ട്. പരമാവധി പോയിന്റ് നേടി ലീഗ് തുടങ്ങുക. ആത്മവിശ്വാസത്തോടെ കളിക്കാൻ അത് ഉപകരിക്കും. ലീഗിന്റെ അന്തിമഘട്ടങ്ങളിൽ സമ്മർദമില്ലാതെ കളിക്കാനും അത് ഉപകരിക്കും. തീർന്നില്ല, കടുത്ത സമ്മർദത്തോടെയെത്തുന്ന എതിരാളികളെ അടിച്ചു വീഴ്ത്താനും അത് തുണയ്ക്കും.
English Summary: Indian Super League - I.M. Vijayan column