മുന്നിൽനിന്നശേഷം തിരിച്ചടി; ജംഷഡ്പുരിന് സമനില
Mail This Article
വാസ്കോ ∙ ജംഷഡ്പുർ എഫ്സിയുടെ മലയാളി ഗോളി ടി.പി. രഹനേഷിനു മാർച്ചിങ് ഓർഡർ കിട്ടിയ ഐഎസ്എൽ മത്സരത്തിൽ ഇൻജറി ടൈം (90+3) ഗോളിൽ ഒഡീഷ എഫ്സി സമനില പിടിച്ചു (2–2).
ആദ്യ പകുതിയിൽ 2–0നു മുന്നിൽനിന്ന ജംഷഡ്പുരിനു തിരിച്ചടിയായതു 2–ാം പകുതിയിൽ വഴങ്ങിയ 2 ഗോളുകളാണ്. ജംഷഡ്പുരിനായി ലിത്വേനിയൻ താരം നെരിയസ് വാൽസ്കിസും ഒഡീഷയ്ക്കായി ബ്രസീൽ താരം ഡിയേഗോ മൗറീഷ്യോയും 2 ഗോൾ വീതം നേടി.
12–ാം മിനിറ്റിൽ വാൽസ്ക്സിന്റെ ഷോട്ട് ഒഡീഷയുടെ ഗൗരവ് ബോറ കൈ കൊണ്ടു തടഞ്ഞതിനു കിട്ടിയ സ്പോട് കിക്ക് വാൽസ്ക്സ് തന്നെ വലയിലെത്തിച്ചു. 27–ാം മിനിറ്റിൽ വീണ്ടും വാൽസ്കിസ് ലക്ഷ്യം കണ്ടു.
ആദ്യ പകുതിയിൽ ജംഷഡ്പുർ –2, ഒഡീഷ–0. 2–ാം പകുതിയിൽ ഒഡീഷ ആക്രമണം കടുപ്പിച്ചു. 77–ാം മിനിറ്റിൽ ബോക്സിനു പുറത്തുവച്ചു പന്ത് കയ്യിലെടുത്തതിനാണു രഹ്നേഷിനു റഫറി ചുവപ്പു കാർഡ് കൊടുത്തത്.
English Summary: Jamshedpur FC vs Odisha FC match tied