ഹെയർസ്റ്റൈൽ മാറ്റിയാലും പിടിവീഴും!
Mail This Article
കൊളോൺ ∙ ജർമൻ ഫുട്ബോൾ ലീഗിലെ കളിക്കാർ ഹെയർസ്റ്റൈൽ മന്നൻമാരായി കളം വാഴുമ്പോൾ പരാതിയുമായി ബാർബർ – ബ്യൂട്ടീഷൻ സംഘടന. കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി ഡിസംബർ 16 മുതൽ ജർമനിയിൽ ബ്യൂട്ടി പാർലറുകൾക്കും ബാർബർ ഷോപ്പുകൾക്കും താഴുവീണിരിക്കുകയാണ്. വീടുകളിലെത്തി തലമുടി വെട്ടുന്നതിനും നിരോധനമുണ്ട്.
നിയമം ഇത്ര കർക്കശമായിരുന്നിട്ടും ജർമൻ ഫുട്ബോളിലെ സൂപ്പർ താരങ്ങളിൽ പലരും ഓരോ വാരാന്ത്യത്തിലും കിടിലൻ ഹെയർ സ്റ്റൈലുമായി രംഗത്തു വന്നതോടെയാണു സംഘടന ഇടഞ്ഞത്. കളിക്കാർ നിയമം ലംഘിച്ചു മുടിവെട്ടുന്നുണ്ടെന്നും പ്രഫഷനൽ ഹെയർകട്ടാണ് ഇവയെന്നും സംഘടന ആരോപിക്കുന്നു. നിയമം ലംഘിച്ചു മുടിവെട്ടുന്ന കളിക്കാർക്കെതിരെ നടപടിയെടുക്കണമെന്നു ജർമൻ സോക്കർ ഫെഡറേഷൻ പ്രസിഡന്റ് ഫ്രിറ്റ്സ് കെല്ലറിനു നൽകിയ തുറന്ന കത്തിൽ സംഘടന ആവശ്യപ്പെട്ടു.
ജൂണിൽ ബൊറൂസിയ ഡോർട്മുണ്ട് താരങ്ങളായ ജയ്ഡൻ സാഞ്ചോ, മാനുവൽ അകാൻജി എന്നിവരുൾപ്പെടെയുള്ള താരങ്ങൾ നിയമം ലംഘിച്ചു മുടിവെട്ടിയതിനു ജർമൻ സോക്കർ ലീഗ് നടപടിയെടുത്തിരുന്നു.