ADVERTISEMENT

സെവിയ്യ (സ്പെയ്ൻ) ∙ ക്ലബ് കരിയറില്‍ ലയണല്‍ മെസ്സി ആദ്യ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായ മല്‍സരത്തില്‍ ബാര്‍സിലോനയെ അട്ടിമറിച്ച് സ്പാനിഷ് സൂപ്പര്‍ കപ്പ് അത്‌ലറ്റിക് ബില്‍ബാവോയ്ക്ക്. ഇൻജുറി ടൈമിലും എക്സ്ട്രാ ടൈമിലുമായി നേടിയ ഗോളില്‍ 3–2നാണ് ബില്‍ബാവോയുടെ ജയം. 89–ാം മിനിറ്റുവരെ 2–1ന് മുന്നിട്ടുനിന്നശേഷമാണ് ബാര്‍സയുടെ അപ്രതീക്ഷിത തോല്‍വി.

1985നുശേഷം ഇതാദ്യമായാണ് അത്‍ലറ്റിക് ബിൽബാവോ സ്പാനിഷ് സൂപ്പർ കപ്പ് സ്വന്തമാക്കുന്നത്. സെമിയിൽ ബാർസയുടെ ബദ്ധവൈരികള്‍ കൂടിയായ റയൽ മഡ്രിഡിനെ തോൽപ്പിച്ചാണ് അത്‍ലറ്റിക്ക് ബിൽബാവോ ഫൈനലിൽ കടന്നത്. 1960നുശേഷം ഇതാദ്യമായാണ് അത്‍ലറ്റിക് ബിൽബാവോ തുടർച്ചയായ മത്സരങ്ങളിൽ റയൽ മഡ്രിഡിനെയും ബാർസിലോനയെയും തോൽപ്പിക്കുന്നത്.

അന്റോയ്ൻ ഗ്രീസ്മനിലൂടെ ബിൽബാവോയ്‌ക്കെതിരെ രണ്ടുതവണ ലീഡ് നേടിയ ശേഷമാണ് ബാർസിലോന തോൽവി വഴങ്ങിയത്. 40–ാം മിനിറ്റിലാണ് ഗ്രീസ്മൻ ആദ്യം ബാർസയ്ക്കായി ഗോൾ നേടി ലീഡ് സമ്മാനിച്ചത്. 42–ാം മിനിറ്റിൽ മാർക്കോസിലൂടെ ബിൽബാവോ സമനില പിടിച്ചു. പിന്നീട് 77–ാം മിനിറ്റിൽ ഗ്രീസ്മൻ വീണ്ടും ബാർസയെ മുന്നിലെത്തിച്ചു.‌ എന്നാൽ 90–ാം മിനിറ്റിൽ അസിയർ വില്ലാലിബറിലൂടെ സമനില പിടിച്ച ബിൽബാവോ, എക്സ്ട്രാ ടൈമിലാണ് വിജയഗോൾ നേടിയത്. 93–ാം മിനിറ്റിൽ ഇനിയാകി വില്യംസാണ് ബാർസയുടെ ചങ്കുതകർത്ത ഗോൾ നേടിയത്.

∙ ബാർസ ജഴ്സിയിൽ മെസ്സിക്ക് ആദ്യ ചുവപ്പ് കാർഡ്!

ഇതിനിടെ മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് മെസ്സി ചുവപ്പുകാർഡ് കണ്ട് പുറത്തുപോയത്. മത്സരത്തിനിടെ ബിൽബാവോ താരത്തെ തല്ലിയതിനാണ് മെസ്സിക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചത്. ബാര്‍സിലോന ജഴ്സിയില്‍ 753–ാം മത്സരം കളിക്കുന്ന മെസ്സിക്ക് ആദ്യമായാണ് ചുവപ്പുകാര്‍ഡ് ലഭിക്കുന്നത്. മെസ്സിയുെട നിയമവിരുദ്ധമായ പ്രവർത്തിക്ക് നാലു മത്സരങ്ങളിൽ വരെ വിലക്കു ലഭിക്കാൻ സാധ്യതയുണ്ട്.

അതേസമയം, ഫുട്ബോൾ കരിയറിൽ മെസ്സിയുടെ മൂന്നാം ചുവപ്പുകാര്‍ഡാണിത്. ഇതിനു മുൻപ് രണ്ടു ചുവപ്പുകാർഡും അർജന്റീന ജഴ്സിയിലായിരുന്നു. 2005ൽ രാജ്യാന്തര ഫുട്ബോളിലെ അരങ്ങേറ്റ മത്സരത്തിൽ അർജന്റീന ഹംഗറിയെ നേരിടുമ്പോൾ മെസ്സി ചുവപ്പുകാർഡ് കണ്ട് പുറത്തുപോയിട്ടുണ്ട്. പിന്നീട് 2019ലെ കോപ്പ അമേരിക്ക ടൂർണമെന്റിൽ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ചിലെയെ നേരിടുമ്പോഴും ചുവപ്പുകാർഡ് കണ്ട് പുറത്തായി.

English Summary: Messi shown first red card of Barcelona career after lashing out in Super Cup defeat to Athletic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com