ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വിക്കൂനയെ പുറത്താക്കിയതോ സ്വയം പിരിഞ്ഞുപോകുന്നതോ?
Mail This Article
കൊച്ചി ∙ മുഖ്യ പരിശീലകൻ കിബു വിക്കൂനയും ഐഎസ്എൽ ഫുട്ബോൾ ക്ലബ് കേരള ബ്ലാസ്റ്റേഴ്സും പരസ്പരധാരണയോടെ പിരിയുന്നുവെന്നാണു ക്ലബ്ബിന്റെ ഔദ്യോഗിക വിശദീകരണം.
പക്ഷേ, മനംമടുത്ത കിബു (49) സ്വയം ഒഴിഞ്ഞുവെന്നാണ് സൂചന. തീരുമാനം ഏതാനും ദിവസം മുൻപാണുണ്ടായത്. ഹൈദരാബാദ് എഫ്സിക്കെതിരെ 2–ാം പകുതിയിലെ 4 ഗോൾ തോൽവി കാര്യങ്ങൾ വേഗത്തിലാക്കി. ‘ഇത് എന്റെ അവസാന മത്സരമായിരിക്കും’ എന്നു കളിക്കു മുൻപ് കിബു പറഞ്ഞതായാണു വിവരം.
എന്തുകൊണ്ടു രാജി?
ടീം സിലക്‌ഷൻ പാളിപ്പോയി എന്ന പക്ഷക്കാരനായിരുന്നു സ്പെയിൻകാരനായ കിബു. വിസെന്റെ ഗോമസും പാതിവഴിയിൽ ടീമിലേക്ക് എത്തിയ ഹുവാന്ദെയും മാത്രമായിരുന്നു കിബുവിന്റെ സിലക്‌ഷൻ.
8 മാച്ചിൽ 7 ഇന്റർസെപ്ഷൻ, 5 ക്ലിയറൻസ് 268 പാസുകൾ എന്നതാണു ഹുവാന്ദെയുടെ കണക്കുകൾ. വിസെന്റെ ചുമതലകൾ നിറവേറ്റിയെന്നതിൽ സംശയമില്ല. തുടക്കത്തിൽ ഗോളടിക്കാൻ ബുദ്ധിമുട്ടിയ ഗാരി ഹൂപ്പറെ കോച്ച് പുതിയ ചുമതല ഏൽപിച്ചു. ഫലംകണ്ടു. പക്ഷേ പ്രതിരോധക്കാരെക്കൊണ്ടു രക്ഷയില്ലായിരുന്നു.
∙ 7–ാം സീസണിന്റെ ഇടയ്ക്കു വച്ച് കിബു ഇറങ്ങുമ്പോൾ ഏറ്റവും കൂടുതൽ പരിശീലകരെ മാറ്റിപ്പരീക്ഷിച്ച ടീമുകളിൽ ഒന്നാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. 7 സീസണുകൾക്കിടെ പുറത്താക്കപ്പെട്ടത് 9 പരിശീലകർ.
2014 ഡേവിഡ് ജയിംസ്
2015 പീറ്റർ ടെയ്‌ലർ
2015 ട്രെവർ മോർഗൻ
2015 ടെറി ഫീലാൻ
2016 സ്റ്റീവ് കൊപ്പൽ
2017–18 റെനെ മ്യൂളസ്റ്റീൻ
2017–18 ഡേവിഡ് ജയിംസ്
2018–19 നെലോ വിൻഗാദ
2019–20 എൽകോ ഷട്ടോരി
2020–21 കിബു വിക്കൂന
ആരാകും പുതിയ പരിശീലകൻ
മുൻ ബെംഗളൂരു എഫ്സി കോച്ച് കാർലെസ് കുവാദ്രാത്തിന്റെ പേരാണ് അഭ്യൂഹങ്ങളിൽ. മാർച്ച് 2–ാം വാരത്തിനുശേഷമേ തീരുമാനമുണ്ടാകൂ.
∙ സീസൺ പ്രതീക്ഷയ്ക്കൊത്ത് ആയില്ല. എന്തു ചെയ്യുമ്പോഴും ഉത്തരവാദിത്തത്തോടെ വേണമെന്നു മാതാപിതാക്കൾ പഠിപ്പിച്ചിട്ടുണ്ട്. ഹൃദയം അർപ്പിച്ചാണു ജോലി ചെയ്തത്. ഒഴിവുകഴിവുകൾ നിരത്തുന്നില്ല. മാനേജ്മെന്റിനും കളിക്കാർക്കും കോച്ചിങ് സ്റ്റാഫിനും ക്ലബ് അംഗങ്ങൾക്കും ആരാധകരുടെ പിന്തുണയ്ക്കും നന്ദി.
– കിബു വിക്കൂന.