ADVERTISEMENT

കോഴിക്കോട്∙ കാൽപന്തുകളിയിലെ കേരളത്തിന്റെ പെൺകരുത്തിനു വിട. മൈതാനത്തും പുറത്തും പ്രതിസന്ധികളെ അതിജീവിച്ച്, ഒട്ടേറെ പെൺകുട്ടികളെ ഫുട്ബോളിലേക്ക് ആകർഷിച്ച മുൻ സംസ്ഥാന താരവും സംസ്ഥാനത്തെ ആദ്യ വനിതാ പരിശീലകയുമായ കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ഫൗസിയ മാമ്പറ്റ (52) അന്തരിച്ചു. മുസ്‌ലിം സമുദായത്തിൽ നിന്നുള്ള ആദ്യ വനിതാ ഫുട്ബോൾ താരമാണ്. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു.

2016ൽ സ്ഥിരീകരിച്ച അർബുദവും ഫൗസിയയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ തോറ്റു മടങ്ങിയിരുന്നു. തുടർന്നും മൈതാനത്തു സജീവമായെങ്കിലും മാസങ്ങൾക്കു മുൻപ് രോഗം വീണ്ടുമെത്തി.

ദേശീയ ഗെയിംസിലും അഖിലേന്ത്യാ വനിതാ ജൂനിയർ ചാംപ്യൻഷിപ്പിലും കേരളത്തിനായി ഗോൾവല കാത്തിട്ടുള്ള ഫൗസിയ വെയ്റ്റ്‌ലിഫ്റ്റിങ്, പവർലിഫ്റ്റിങ്, ജൂഡോ തുടങ്ങിയ കായിക ഇനങ്ങളിലും സംസ്ഥാന ടീമംഗമായിരുന്നു.

fousia-football-coach
ഫുട്ബോൾ കോച്ച് ഫൗസിയ മാമ്പറ്റ കുട്ടികൾക്കു പരിശീലനം നൽകുന്നു.

നടക്കാവ് ജിവിഎച്ച്എസ്എസ് പരിശീലകയായിരുന്നു. 2002 മുതൽ സ്പോർട്സ് കൗൺസിലിലും താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നു. ഫൗസിയയുടെ ശ്രമഫലമായാണ് 2013ൽ സംസ്ഥാന സ്കൂൾ ഗെയിംസിൽ ആദ്യമായി വനിതാ ഫുട്ബോൾ ഉൾപ്പെടുത്തിയത്.

fousiya-training
ഫുട്ബോൾ കോച്ച് ഫൗസിയ മാമ്പറ്റ കുട്ടികൾക്കു പരിശീലനം നൽകുന്നു.

ഡൽഹിയിൽ നടന്ന സുബ്രതോ കപ്പിൽ 3 തവണ പങ്കെടുത്തപ്പോഴും നടക്കാവ് സ്കൂളിന്റെ പരിശീലക ഫൗസിയയായിരുന്നു. 2005ൽ ദേശീയ സീനിയർ ചാംപ്യൻഷിപ്പിൽ കേരളം മൂന്നാം സ്ഥാനം നേടിയ ടീമിനെയും പരിശീലിപ്പിച്ചു. ഇന്ത്യൻ വനിതാ ലീഗ് ചാംപ്യന്മാരായ ഗോകുലം കേരള എഫ്സിയുടെ പരിശീലന ക്യാംപുകളിലും സജീവസാന്നിധ്യമായിരുന്നു. ഈസ്റ്റ് വെള്ളിമാടുകുന്നു ജുമാ മസ്ജിദിൽ കബറടക്കം നടത്തി.

fousia-football
ഫുട്ബോൾ കോച്ച് ഫൗസിയ മാമ്പറ്റ കുട്ടികൾക്കു പരിശീലനം നൽകുന്നു.

English Summary: Kerala's first female footballer and coach Fousiya Mambatta passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com