ADVERTISEMENT

ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിലായിരുന്ന കാലത്ത് പ്രതിരോധത്തിലാണ് ലീ റോച്ച് മേയ് കളിച്ചിരുന്നത്. എതിരാളികളുടെ മുന്നേറ്റങ്ങൾക്കു മുന്നിൽ മതിലു പോലെ നിന്നിരുന്ന ലീ ഇപ്പോൾ ശരിക്കും ‘മതിൽ’ പണിയുകയാണ്. പ്രതീക്ഷിച്ച പോലെ ഉയരാൻ കഴിയാതെ വന്നതോടെ ഫുട്ബോൾ വിട്ട ലീയുടെ കരിയർ ഇപ്പോൾ മറ്റൊന്നാണ്– കെട്ടിട നിർമാണം. പരിശീലനം നേടിയ ഡിഫൻഡർ എന്നതു പോലെ പരിശീലനം നേടിയ ബിൽഡറും പ്ലമറുമാണ് അദ്ദേഹം.

1999ൽ സാക്ഷാൽ അലക്സ് ഫെർഗൂസൻ പരിശീലകനായിരുന്ന കാലത്താണ് ലീ യുണൈറ്റഡ് സീനിയർ ടീമിനു വേണ്ടി അരങ്ങേറുന്നത്. സ്പാനിഷ് ക്ലബ് ഡിപോർട്ടീവോ ലാ കൊരൂണയ്ക്കെതിരെ 2003ൽ ഒരു ചാംപ്യൻസ് ലീഗ് മത്സരത്തിൽ വരെ അദ്ദേഹം യുണൈറ്റഡിനു വേണ്ടി കളിച്ചു. എന്നാൽ, പ്രതിഭാധനർ നിറഞ്ഞ യുണൈറ്റ‍ഡ് ടീമിൽ ലീയ്ക്കു സ്ഥാനമുറപ്പിക്കാനായില്ല. വായ്പക്കരാറിൽ റെക്സ്‌ഹാമിലേക്കു പോയ അദ്ദേഹം പിന്നീടു ട്രാൻസ്ഫറായി ബേൺലിയിലെത്തി. 2011ൽ ഡ്രോയ്ൽസ്ഡെൻ ക്ലബ്ബിനു വേണ്ടി കളിച്ച ശേഷം ലീ ക്ലബ് ഫുട്ബോളിനോടു വിടപറഞ്ഞു. ഒരു തവണ ഇംഗ്ലണ്ട് അണ്ടർ–21 ടീമിലും കളിച്ചു.

2007ൽ, 27–ാം വയസ്സിൽ തന്നെ ഫുട്ബോളിനോടുള്ള ആവേശം തനിക്കു കുറഞ്ഞു തുടങ്ങിയിരുന്നെന്നു ലീ പറയുന്നു. നിരന്തരമായ ട്രാൻസ്ഫറുകളും അടിക്കടി ഉണ്ടായ പരുക്കുകളുമായിരുന്നു കാരണം. 

കുറെയേറെ ആലോചിച്ച ശേഷമാണു കെട്ടിട നിർമാണ മേഖലയിലേക്കു തിരിഞ്ഞത്. കെട്ടിടത്തിന്റെ മതിലുകളിലൂടെ ചൂടു നഷ്പ്പെടുന്നത് കുറയ്ക്കുന്ന ‘വോൾ ഇൻസുലേഷൻ’ ചെയ്യുന്ന ഒരു സ്ഥാപനം നാൽപത്തൊന്നുകാരനായ ലീയ്ക്ക് സ്വന്തമായുണ്ട്.

സഹപ്രവർത്തകർ മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് കാലത്തെക്കുറിച്ചു ചോദിക്കുമ്പോൾ നിസ്സംഗനായാണു ലീ പ്രതികരിക്കുക. യുണൈറ്റഡ് ടീമിൽ സ്ഥാനമുറപ്പിക്കാൻ പറ്റാതിരുന്നതിനു ലീ മറ്റൊരു കാരണം കൂടി കാണുന്നുണ്ട്. 

‘‘ഞാൻ ഒരു അന്തർമുഖനായിരുന്നു. കളി കഴിഞ്ഞാൽ മാഞ്ചസ്റ്ററിനു തൊട്ടടുത്തു തന്നെയുള്ള  വീട്ടിൽ പോകുന്നതായിരുന്നു എന്റെ ശീലം. മറ്റു കളിക്കാർക്കൊപ്പം അധികം പാർട്ടികൾക്കൊന്നും പോയിരുന്നില്ല. ഞാൻ കൂട്ടത്തിൽ കൂടാത്ത ഒരാളാണെന്ന് ഒരുപക്ഷേ അവർക്കു തോന്നിയിട്ടുണ്ടാകാം..’’

English Summary: From the Champions League to a building site: The Man Utd ace who quit football at 27

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com