കലമുടച്ച് ബാർസ
Mail This Article
ബാർസിലോന ∙ റയൽ മഡ്രിഡിനെതിരെയുള്ള എൽ ക്ലാസിക്കോ മത്സരം തോറ്റാൽ പോലും ബാർസിലോനയ്ക്ക് ഇത്ര സങ്കടം കാണില്ല! ലാ ലിഗ ഫുട്ബോളിലെ ഒന്നാം സ്ഥാനം തൊട്ടു മുന്നിൽ കൊതിപ്പിച്ചു നിൽക്കെ അവർ കുഞ്ഞൻ ക്ലബ്ബായ ഗ്രനഡയോടു തോറ്റു (1-2). ഫലം 5 റൗണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ ബാർസിലോന 3-ാം സ്ഥാനത്തു തന്നെ തുടരണം. 33 മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ അത്‌ലറ്റിക്കോ മഡ്രിഡ്-73, റയൽ മഡ്രിഡ്- 71, ബാർസിലോന-71 എന്നിങ്ങനെയാണ് പോയിന്റ് നില. പരസ്പര മത്സരങ്ങളിലെ മുൻതൂക്കത്തിൽ റയൽ ബാർസയ്ക്കു മുന്നിൽ.
23-ാം മിനിറ്റിൽ ലയണൽ മെസ്സിയുടെ ഗോളിൽ മുന്നിലെത്തിയ ബാർസ ഒരിക്കലും പ്രതീക്ഷിച്ചില്ല ഈ തോൽവി. 63-ാം മിനിറ്റിൽ ഡാർവിൻ മാക്കിസ്, 79-ാം മിനിറ്റിൽ ജോർജെ മോളിന എന്നിവരാണ് കറ്റാലൻ ക്ലബ്ബിനെ ഞെട്ടിച്ച ഗോളുകൾ നേടിയത്. ആദ്യ ഗോളിനു പിന്നാലെ ഒഫീഷ്യൽസിനു നേരെ മോശം പരാമർശം നടത്തിയതിന് ബാർസ പരിശീലകൻ റൊണാൾഡ് കൂമാൻ ചുവപ്പു കാർഡും കണ്ടു. ഞായറാഴ്ച വലെൻസിയക്കെതിരെയും അടുത്ത വാരം അത്‌ലറ്റിക്കോയ്ക്കെതിരെയുമുള്ള മത്സരങ്ങൾ കൂമാന് ഇതോടെ നഷ്ടമാകും.
അവസാന 10 മിനിറ്റ് സമനില ഗോളിനായി ബാർസ ആഞ്ഞു പൊരുതിയെങ്കിലും ഫലമുണ്ടായില്ല. മത്സരത്തിലാകെ 82% സമയം പന്ത് കൈവശം വച്ചിട്ടും ബാർസയ്ക്കു പിന്നീടു ലക്ഷ്യം കാണാനായില്ല. പാസിങ്ങിലും ബാർസ ബഹുദൂരം മുന്നിലായിരുന്നു; 869 പാസുകൾ. ഗ്രനഡ 185 എണ്ണം മാത്രം.
Content Highlights: La Liga Granada defeats Barcelona