ADVERTISEMENT

തൃശൂർ ∙ കേരളത്തിന്റെ കായികവികസനത്തിന് അടിത്തറയിട്ട ജി.വി. രാജ ഓർമയായിട്ട് അരനൂറ്റാണ്ട് പിന്നിടുമ്പോൾ കേരള ഫുട്ബോളിലെ പഴയ തലമുറ ഓർക്കുന്നത് വിജയത്തോളം പോന്ന പരാജയത്തിന്റെ കയ്പ് മാറ്റിയ ഊഷ്മള സൗഹൃദവും ടീമിന് അദ്ദേഹം ഒരുക്കിയ വിരുന്നും. രാജയുടെ വാൽസല്യം ആവോളം ലഭിച്ചത് 1971ലെ സന്തോഷ് ട്രോഫി കേരള ടീമിനാണ്. ഈ വർഷം കളിയരങ്ങേറ്റത്തിന്റെ അരനൂറ്റാണ്ട് തികയ്ക്കുന്ന അന്നത്തെ കേരളത്തിന്റെ ഗോളി വിക്ടർ‌ മഞ്ഞില 50 വർഷം മുൻപത്തെ ഓർമകളുടെ കളിക്കളം തുറക്കുകയാണ്. ചാംപ്യൻഷിപ് നടക്കുന്നത് മദ്രാസ് നെഹ്റു സ്റ്റേഡിയത്തിൽ. 

ത്രിപുരയ്ക്കെതിരെയുള്ള വാക്കോവറിനുശേഷം നോക്കൗട്ട് റൗണ്ടിൽ കേരളം നേരിടുന്നത് കരുത്തരായ ബംഗാളിനെ. മിനി ഇന്ത്യൻ ടീം തന്നെയായ ബംഗാളിന്റെ സബ്സ്റ്റിറ്റ്യൂട്ട് താരങ്ങൾ പോലും ഇന്ത്യൻ കുപ്പായം അണിഞ്ഞവർ. താൽക്കാലിക ചൂളമര ഗാലറിയിലടക്കം തിങ്ങിനിറഞ്ഞ മറുനാടൻ മലയാളികൾക്കു മുന്നിൽ പൊരിഞ്ഞ പോരാട്ടം. ‘കേണൽ തിരുമേനി’യെന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ജി.വി. രാജയും കളികാണാൻ എത്തിയിട്ടുണ്ട്. കളിതീരാൻ ഒരു മിനിറ്റ് മുൻപുവരെ കേരളം പൊരുതിനിന്നു. പക്ഷേ കേരളത്തിന്റെ സർവ പ്രതിരോധവും തകർത്ത് 89–ാം മിനിറ്റിൽ വിജയഗോൾ – സുഭാഷ് ഭൗമിക്കിന്റെ വക. 

അതുവരെ ഗോൾവലയ്ക്കുമുന്നിൽ പതറാതെനിന്ന വിക്ടർ മഞ്ഞില കീഴടങ്ങിയ ഏകനിമിഷം. ആ ഒരൊറ്റ ഗോളിന് കേരളം തോൽക്കുമ്പോഴും യഥാർഥ ഹീറോ കേരളമായിരുന്നു, പോരാട്ടം ഇന്ത്യൻ താരങ്ങൾ നിറഞ്ഞ ടീമിനോടായിരുന്നു എന്നതുകൊണ്ടുതന്നെ. കളി കഴിഞ്ഞതും ജി.വി. രാജ കേരള താരങ്ങൾക്കരികിൽ ഓടിയെത്തി കെട്ടിപ്പുണർന്നു. വീറുറ്റ പോരാട്ടം കാഴ്ചവച്ച കേരളത്തിന്റെ അഭിമാനതാരങ്ങൾക്കായി അദ്ദേഹം വിരുന്നൊരുക്കി, സ്റ്റേഡിയത്തിനു സമീപംതന്നെയുള്ള സെൻട്രൽ ബുഹാരി ഹോട്ടലിൽ. ആ തോൽവിയോടെ കേരളം നോക്കൗട്ടായെങ്കിലും ജി.വി. രാജയുടെ പിതൃതുല്യ സ്നേഹവും ആ വിരുന്നും ഒരിക്കലും മനസ്സിൽനിന്ന് നോക്കൗട്ടാകുന്നില്ലെന്ന് പിന്നീട് ഇന്ത്യൻ ഗോളിയായിമാറിയ മഞ്ഞില പറയുന്നു. പ്രഫഷനൽ ഫുട്ബോളിലെ മഞ്ഞിലയുടെ അരങ്ങേറ്റമായിരുന്നു ബംഗാളിനെതിരെയുള്ള കളി. 

∙ ഊർജം പകരാൻ തലേന്ന് 

ബംഗാളുമായുള്ള കളിയുടെ തലേന്ന് കേരള ടീമംഗങ്ങൾ സ്റ്റേഡിയത്തിലെത്തിയിരുന്നു. മറ്റൊന്നിനുമല്ല, ബംഗാൾ ടീമിന്റെ പ്രാക്ടീസ് കാണാൻ. ആരാധനയോടെ കേട്ടിരുന്ന താരങ്ങളെ നേരിൽക്കാണാൻ. പ്രാക്ടീസ് കണ്ടുനിൽക്കേ ജി.വി. രാജയെത്തി. പിറ്റേന്നത്തെ കളിക്കുള്ള ഊർജം ആവോളം പകർന്നാണ് അദ്ദേഹം മടങ്ങിയത്. ഗോലിയാത്തും ദാവീദും തമ്മിലുള്ള മത്സരമാകുമെന്ന് കരുതിയെങ്കിലും ബംഗാളെന്ന ഗോലിയാത്തിനെ തറപറ്റിക്കാൻ ശ്രമിക്കുമെന്നുള്ള ആത്മവീര്യം തങ്ങൾക്കു ലഭിച്ചത് രാജയുടെ വാക്കുകളിൽ നിന്നായിരുന്നെന്ന് വിക്ടർ പറയുന്നു. പിരിയും മുൻ‌പ് അദ്ദേഹം താരങ്ങളെയുംകൊണ്ട് പിക്നിക് ഹോട്ടലിലെത്തി അവർക്കൊപ്പം ഭക്ഷണത്തിനിരുന്നു. ഹബീബ്, കമൽ സർക്കാർ, ശങ്കർ ബാനർജി എന്നിവരടക്കമുള്ളവരായിരുന്നു ബംഗാൾ ടീമിൽ. ജാഫർ, മമ്പാട് റഹ്​മാൻ, ചാലക്കുടി രാമകൃഷ്ണൻ, കുണ്ടറ അലിൻഡിലെ ഹരിദാസ്, വില്യംസ്, ജോൺ കെ. ജോൺ, എം.ഒ. ജോസ് എന്നിവരടങ്ങുന്നതായിരുന്നു കേരള ടീം. 

2 ദിവസത്തിനുശേഷം മരണവാർത്ത 

∙ ബംഗാളിനോടു തോറ്റതിന്റെ പിറ്റേന്ന് കേരളതാരങ്ങൾ നാട്ടിലേക്കു ട്രെയിൻ‌ കയറി. പാലക്കാട്ടെത്തിയപ്പോൾ ലഭിച്ച മലയാള പത്രത്തിലെ വാർത്ത കണ്ട് അവർ ഞെട്ടി – ജി.വി. രാജ വിമാനാപകടത്തിൽ മരിച്ചു. 2 ദിവസം മുൻപ് തങ്ങൾക്ക് പ്രചോദനമേകി പോയയാൾ ജീവിതത്തിൽനിന്നുതന്നെ മടങ്ങിയിരിക്കുന്നു. ഇന്ത്യ സ്പോർട്സ് കൗൺസിലിന്റെ യോഗത്തിൽ പങ്കെടുക്കാൻ പട്യാലയിലേക്കുള്ള യാത്രക്കിടെ കുളു താഴ്​വരയിൽ വിമാനം തകർന്ന് 1971 ഏപ്രിൽ 30നായിരുന്നു രാജയുടെ അന്ത്യം. അന്ന് അദ്ദേഹത്തിന് 63 വയസ്സായിരുന്നു. പട്യാലയിലേക്കുള്ള യാത്രക്കിടെയാണ് അദ്ദേഹം മദ്രാസിൽ‌ ഇറങ്ങിയത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com