കോണ്ടെയുടെ ബുദ്ധി, ‘ലുല’യുടെ പ്രഹരശേഷി, ചൈനീസ് പണം..; ഇന്ററിന്റെ വിജയരഹസ്യം
Mail This Article
രണ്ടു വർഷം മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് വൻതുകയ്ക്ക് റൊമേലു ലുക്കാകുവിനെ ടീമിലെടുത്ത ശേഷം ഇന്റർ മിലാൻ പരിശീലകൻ അന്റോണിയോ കോണ്ടെ ബെൽജിയൻ സ്ട്രൈക്കറെ പറഞ്ഞു വിട്ടത് ടീമിന്റെ നൂട്രീഷ്യനിസ്റ്റിന്റെ അടുത്തേക്കാണ്. മുടി വെട്ടിയിട്ടു വാ എന്ന് അച്ഛൻ മകനോടു പറയുന്ന പോലെ ലുക്കാകുവിനോടു കോണ്ടെ പറഞ്ഞു– പോയി തടി കുറച്ചു വാ..! ചെൽസിയിലായിരിക്കെ എൻഗോളോ കാന്റെയെ ലോകോത്തര താരമാക്കിയ കോണ്ടെയെ ലുക്കാകു അപ്പടി അനുസരിച്ചു.
ന്യൂട്രീഷ്യനിസ്റ്റ് ലുക്കാകുവിനു നൽകിയത് ചിക്കനും ടർക്കിയും പച്ചക്കറികളുമടങ്ങിയ ‘ബ്രെസാവോള ഡയറ്റിന്റെ’ മെനുവാണ്. ശരീരഭാരം കുറയുന്നതിനൊപ്പം മറ്റൊന്നു കൂടി സംഭവിച്ചു. ലുക്കാകുവിന്റെ ‘ഗോൾതൂക്കം’ കൂടിക്കൊണ്ടിരുന്നു. അതോടൊപ്പം ഇന്ററിന്റെ ‘കിരീടദൂരം’ കുറയുകയും ചെയ്തു. കോണ്ടെയുടെയും ലുക്കാകുവിന്റെയും ആദ്യ സീസണിൽ സീരി എ ഒരു പോയിന്റിനു നഷ്ടമാക്കിയ ഇന്റർ ഇത്തവണ അതിനൊന്നും കാത്തു നിൽക്കാതെ നാലു മത്സരങ്ങൾ ബാക്കിനിൽക്കെ കിരീടമുറപ്പിച്ചു. 11 വർഷത്തിനു ശേഷം അവരുടെ ലീഗ് വിജയം!
കോണ്ടെയുടെ തന്നെ ഭാഷയിൽ ‘വട്ടൻ കളി’ കളിച്ചു കൊണ്ടിരുന്ന ഇന്ററിനെ ‘ഇഫക്ടീവ്’ ആക്കി മാറ്റുകയാണ് ഇറ്റാലിയൻ പരിശീലകൻ ചെയ്തത്. യുവന്റസ്, ചെൽസി ടീമുകൾക്കൊപ്പമെല്ലാം താൻ പരീക്ഷിച്ചു വിജയിച്ച 3–5–2 ശൈലി തന്നെയാണ് കോണ്ടെ ഇന്റർ മിലാനിലും നടപ്പാക്കിയത്. ആഭ്യന്തര ലീഗുകളിലും യൂറോപ്യൻ ലീഗുകളിലും മാറിമാറി കളിക്കേണ്ടി വരുന്നതിനാൽ മറ്റു പ്രധാന ടീമുകളുടെ പരിശീലകരെല്ലാം ‘പ്ലെയർ റൊട്ടേഷൻ’ നടപ്പാക്കിയപ്പോൾ ഇന്ററിന് ഉർവശീ ശാപം പോലെ ഒരു കാര്യം സംഭവിച്ചു– യുവേഫ ചാംപ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അവർ പുറത്തായി.
അതോടെ, മുന്നേറ്റത്തിൽ ലുല സഖ്യവും (ലുക്കാകു–ലൗറ്റാരോ മാർട്ടിനെസ്) പിൻനിരയിൽ സ്ക്രിനിയർ–സ്റ്റെഫാൻ ഡിവ്രിജ്–അലസാന്ദ്രോ ബാസ്റ്റോനി ത്രയവും മിക്ക മത്സരങ്ങളിലും ഒന്നിച്ചു. 36 ഗോളുകളാണ് ലുല ദ്വയം സീസണിൽ ഇതുവരെ നേടിയത്. പ്രതിരോധ നിര വഴങ്ങിയത് 29 ഗോളുകൾ മാത്രവും. ഉജ്വലമായ സേവുകളുമായി ഗോൾകീപ്പർ സാമിർ ഹാൻഡനോവിച്ചും ടീമിനെ കാത്തു.
മുന്നേറ്റത്തിൽ ലുക്കാകുവിനെപ്പോലെ റൈറ്റ് വിങ് ബാക്ക് സ്ഥാനത്ത് മറ്റൊരു താരവും കോണ്ടെയ്ക്കു കീഴിൽ ലോകനിലവാരത്തിലെത്തി– മൊറോക്കൻ താരം അച്റഫ് ഹാക്കിമി.
ഇതിനൊപ്പം മറ്റൊരു കാര്യം കൂടി ഇന്ററിന്റെ വിജയത്തിൽ നിർണായകമായി. ചൈനീസ് ഉടമകളായ സണിങ് ഹോൾഡിങ്ങിന്റെ കയ്യയച്ചുള്ള പിന്തുണ. സീരി എയിലെ ഏറ്റവും ഉയർന്ന പ്രതിഫലമാണ് അവർ കോണ്ടെയ്ക്കു നൽകിയത്. പ്രതിവർഷം 1.2 കോടി യൂറോ (ഏകദേശം 106 കോടി രൂപ). ലീഗിൽ രണ്ടാമതുള്ള പരിശീലകനെക്കാൾ അഞ്ചു മടങ്ങു കൂടുതൽ! കോവിഡ് കാലത്തെ കഷ്ടപ്പാടുകൾക്കിടയിലും പിടിച്ചു നിന്നതിന് സണിങ് ഗ്രൂപ്പിനു കിട്ടിയത് വിലപിടിപ്പുള്ള ഒരു നേട്ടമാണ്. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ കിരീടം നേടുന്ന ചൈനീസ് ഉടമസ്ഥതയിലുള്ള ആദ്യ ക്ലബ്ബായി ഇന്റർ മിലാൻ.
English Summary: Inter Milan win Serie A 2020-21 title