ADVERTISEMENT

ലണ്ടൻ ∙ ഒരു മില്ലിമീറ്റർ എത്രയാണെന്നു ചോദിച്ചാൽ ചെൽസി ആരാധകർ ഇപ്പോൾ ഉത്തരം പറയും: കപ്പിനും ചുണ്ടിനുമിടയിലെ ദൂരം! ലെസ്റ്റർ സിറ്റിക്കെതിരായ എഫ്എ കപ്പ് ഫൈനലിലെ സമനില ഗോൾ മില്ലിമീറ്റർ വ്യത്യാസത്തിനു നിഷേധിക്കപ്പെട്ടതിന്റെ അമ്പരപ്പ് അവരെ ഇനിയും വിട്ടുമാറിയിട്ടില്ല.

കാത്തിരുന്നു കിട്ടിയ ആ ഗോൾ വിഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) പരിശോധനയിലൂടെ നിഷേധിക്കപ്പെട്ടപ്പോൾ ഇംഗ്ലണ്ടിലെ ആഭ്യന്തര കപ്പ് ചാംപ്യൻഷിപ്പിൽ ചെൽസി നേരിട്ടതു തുടർച്ചയായ 2–ാം ഫൈനൽ തോൽവി. 29നു മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാംപ്യൻസ് ലീഗ് ഫൈനലിനു മുൻപ് മനസ്സു വീണ്ടെടുക്കുക എന്നതു മാത്രമാണു നീലപ്പടയ്ക്കു മുന്നിൽ ഈ നിരാശയ്ക്കുള്ള ‘മറുമരുന്ന്’.

∙ ഓഫോ ഓണോ?

63–ാം മിനിറ്റിൽ ബൽജിയൻ താരം യൂറി ടെലിമാൻസ് നേടിയ ഗോളിൽ ലെസ്റ്റർ കളിയിൽ മുന്നിലെത്തിയിരുന്നു. പന്തവകാശത്തിലും പാസിങ്ങിലുമെല്ലാം മുന്നിൽ നിന്നെങ്കിലും ചെൽസിക്ക് ലെസ്റ്റർ ഗോൾകീപ്പർ കാസ്പർ ഷ്മൈക്കേലിനെ മറികടക്കാനായത് 89–ാം മിനിറ്റിൽ.

ലെസ്റ്റർ താരം വെസ് മോർഗൻ ക്ലിയർ ചെയ്യാൻ ശ്രമിച്ച പന്ത് ചെൽസിയുടെ ബെൻ ചിൽവെലിന്റെ കാലിൽ തട്ടി ഗോൾലൈൻ കടന്നു. വെംബ്ലി സ്റ്റേഡിയത്തിലെ ഗാലറിയിൽ ചെൽസി ആരാധകർ തിമിർപ്പിലായെങ്കിലും ആഹ്ലാദത്തിനു നിമിഷങ്ങൾ മാത്രമായിരുന്നു ആയുസ്സ്. ഗോളിലേക്കുള്ള മുന്നേറ്റത്തിനിടെ തിയാഗോ സിൽവയിൽനിന്നു പാസ് സ്വീകരിച്ചപ്പോൾ ചിൽവെൽ ‘നൂൽവ്യത്യാസത്തിൽ’ ഓഫ്സൈഡ് ആയിരുന്നെന്നു വിഎആർ പരിശോധനയിലൂടെ റഫറി മൈക്കൽ ഒളിവർ വിധിച്ചു. അവസാന നിമിഷം ലെസ്റ്ററിനു രക്ഷ, കിരീടം!

∙ പകരം വീട്ടാൻ

2016ൽ വമ്പൻ ടീമുകളെയെല്ലാം ഞെട്ടിച്ച് ഇംഗ്ലിഷ് പ്രീമിയർ ലീഗ് ചാംപ്യന്മ‍ാരായ ലെസ്റ്ററിന്റെ ആദ്യ എഫ്എ കപ്പ് നേട്ടമാണിത്. ചെൽസിയുടെ തുടർച്ചയായ 2–ാം ഫൈനൽ തോൽവിയും. പകരം വീട്ടാൻ ചെൽസിക്ക് അവസരം വരുന്നുണ്ട്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ നാളെ രാത്രി ഇരുടീമുകളും കണ്ടുമുട്ടുന്നു.

ചാംപ്യൻസ് ലീഗ് യോഗ്യതയിൽ നിർണായകമാകും എന്നതിനാ‍ൽ അതീവപ്രാധാന്യമുള്ളതാണു മത്സരം. ലീഗിൽ 36 കളികളിൽ 66 പോയിന്റുമായി ലെസ്റ്റർ 3–ാം സ്ഥാനത്തും 64 പോയിന്റുമായി ചെൽസി നാലാമതുമാണ്. ആദ്യ 4 സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്കു മാത്രമാണു ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്കു നേരിട്ട് യോഗ്യത.

∙ ഫ്രെയിം ശരിയല്ല!

ഓഫ്സൈഡ് വിധിച്ച ഫോട്ടോ ഫ്രെയിം കൃത്യസമയത്തായിരുന്നില്ല എന്നാണു ചെൽസി ആരാധകരും ഫുട്ബോൾ വിദഗ്ധരും വാദിച്ചത്. സിൽവയുടെ ബൂട്ടിൽനിന്നു പന്തു പുറപ്പെട്ട ശേഷമാണു ഫ്രെയിം ഫ്രീസ് ചെയ്തത് എന്നത് ഇവർ ചൂണ്ടിക്കാണിക്കുന്നു. പന്ത് ബൂട്ടുമായി തൊട്ടു നിൽക്കുന്ന അവസാന നിമിഷം ഫ്രീസ് ചെയ്തിരുന്നെങ്കിൽ ചിൽവെൽ ഓഫ്സൈഡ് ആവില്ലായിരുന്നു എന്നാണു വാദം.

നേരത്തേ ടെലിമാൻസിന്റെ ഗോളിലേക്കുള്ള മുന്നേറ്റത്തിനിടെ ലെസ്റ്റർ താരം അയോസ് പെരസിന്റെ കയ്യിൽ പന്തു തട്ടിയിട്ടും റഫറി ഹാൻഡ്ബോൾ അനുവദിച്ചില്ല എന്നും ചെൽസി ആരാധകർ പരിഭവിക്കുന്നു.

∙ ഇന്ററിനെ വീഴ്ത്തി യുവെ

റോം ∙ തുടരെ 10–ാം സീരി എ ഫുട്ബോൾ കിരീടമെന്ന തങ്ങളുടെ സ്വപ്നത്തെ ഇടിച്ചുനിരത്തിയ ഇന്റർ മിലാനെ 3–2നു തകർത്ത് യുവന്റസിന്റെ തിരിച്ചുവരവ്. ലീഗ് കിരീടം നഷ്ടപ്പെട്ടെങ്കിലും ചാംപ്യൻസ് ലീഗ് ബെർത്ത് എന്ന പ്രതീക്ഷയാണ് ഇനി യുവെയ്ക്കു മുന്നിലുള്ളത്. ജയത്തോടെ ശനിയാഴ്ച രാത്രി യുവെ ലീഗിൽ 4–ാം സ്ഥാനത്തെത്തിയെങ്കിലും ഇന്നലെ നാപ്പോളി ജയിച്ചതോടെ 5–ാം സ്ഥാനത്തേക്കു വീണു. ഇതോടെ ഇരുടീമുകൾക്കും അവസാന മത്സരം നിർണായകമായി. 

യുവാൻ ക്വാഡ്രാഡോയുടെ ഡബിളും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളുമാണു യുവെയെ ജയത്തിലെത്തിച്ചത്. ഇന്ററിനായി റൊമേലു ലുക്കാകു സ്കോർ ചെയ്തു. ഒരെണ്ണം കില്ലെനിയുടെ സെൽഫ് ഗോൾ. 3 സ്പോട് കിക്കുകളാണു മത്സരത്തിൽ റഫറി അനുവദിച്ചത്. യുവെയുടെ ആദ്യ കിക്കെടുത്ത റൊണാൾഡോയ്ക്കു പിഴച്ചെങ്കിലും റീബൗണ്ട് ഗോളാക്കി. ഇരുടീമുകളും 10 പേരുമായാണു മത്സരം പൂർത്തിയാക്കിയത്. ജെനോവയെ 4–3നു തോൽപിച്ച് അറ്റലാന്റ 2–ാം സ്ഥാനം ഭദ്രമാക്കി ചാംപ്യൻസ് ലീഗ് ബെർത്ത് ഉറപ്പിച്ചു.

English Summary: Chelsea fans blast being robbed of FA Cup with VAR's offside call to deny equaliser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com