ADVERTISEMENT

മ്യൂണിക് ∙ഒരു വാർത്താ സമ്മേളനത്തിനിടെ പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കോക്ക കോള കുപ്പികൾ എടുത്തു മാറ്റിയതും ഫ്രഞ്ച് താരം പോൾ പോഗ്ബ ക്രിസ്റ്റ്യാനോയെ മാതൃകയാക്കി ബീയർ ബോട്ടിൽ വാർത്താ സമ്മേളനത്തിൽനിന്നു മാറ്റിയതുമൊക്കെയാണ് യൂറോ കപ്പ് ഫുട്ബോളിലെ ഇപ്പോഴത്തെ ചൂടന്‍ ചർച്ചകൾ. വിപണി മൂല്യത്തിൽ ഇടിവുകൾ വന്നതോടെ കോളകമ്പനിക്ക് വിഷയത്തിൽ പ്രസ്താവന വരെ പുറത്തിറക്കേണ്ടിവന്നിരുന്നു.

യൂറോ കപ്പിലെ ഈ സാഹചര്യം വളരെ രസകരമായി ഉപയോഗിച്ചിരിക്കുകയാണ് ഫെവികോൾ കമ്പനി. യൂറോയിലെ കോള വിവാദം സമൂഹമാധ്യമങ്ങളിലാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. യൂറോ കപ്പിനിടെ ക്രിസ്റ്റ്യാനോ കോള കുപ്പികൾ മാറ്റിയ അതേ ടേബിളിൽ ഫെവിക്കോളിന്റെ രണ്ട് പുതുപുത്തൻ ബോട്ടിലുകളാണ് ഫെവിക്കോൾ എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്നത്. പിന്നീട് രസികനൊരു വാചകവും ‘ബോട്ടിൽ മാറ്റാനും സാധിക്കില്ല, മൂല്യം കുറയ്ക്കാനുമാകില്ല’. വ്യാഴാഴ്ച വൈകിട്ടാണ് ഫെവികോൾ ഈ പരസ്യം ട്വിറ്ററിലിട്ടത്. വെള്ളിയാഴ്ച വൈകിട്ടോടെ ട്വീറ്റ് ലൈക്ക് ചെയ്തവരുടെ എണ്ണം 31,000 പിന്നിട്ടു.

നിരവധി പേരാണ് കമ്പനിയുടെ മാർക്കറ്റിങ് മികവിനെ പുകഴ്ത്തി രംഗത്തെത്തിയത്. യൂറോ കപ്പ് ഫുട്ബോളിൽ ഹംഗറിക്കെതിരായ മത്സരത്തിനു മുൻപ് തിങ്കളാഴ്ച നടന്ന മാധ്യമസമ്മേളനത്തിനിടെയാണ് മേശയിൽനിന്നു പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കോക്ക കോള കുപ്പികൾ എടുത്തു മാറ്റിയത്. തൊട്ടു പിന്നാലെ കോക്ക കോളയുടെ വിപണി മൂല്യം 400 കോടി യുഎസ് ഡോളർ (ഏകദേശം 29,335 കോടി രൂപ) ഇടിഞ്ഞത് യൂറോ കപ്പിന്റെ പ്രധാന സ്പോൺസറായ കമ്പനിക്ക് വൻ തിരിച്ചടിയായി. ക്രിസ്റ്റ്യാനോ കോള കുപ്പികൾ എടുത്തു മാറ്റിയ സംഭവത്തിൽ കോക്ക കോള പത്രക്കുറിപ്പിറക്കി. 

എല്ലാവർക്കും അവരുടേതായ ഇഷ്ടങ്ങളുണ്ട്, രുചികളും... എന്നായിരുന്നു പത്രക്കുറിപ്പ്. അതേസമയം, 2006ൽ ക്രിസ്റ്റ്യാനോ മോഡലായ കോക്ക കോള പരസ്യവും ഇതോടൊപ്പം വൈറലായി. താരപ്പകിട്ടില്ലാതിരുന്ന കാലത്ത് കോളയുടെ പരസ്യത്തിൽ അഭിനയിക്കുകയും വൻതാരമായ ശേഷം തള്ളിപ്പറയുകയും ചെയ്തത് ഇരട്ടത്താപ്പാണെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

English Summary: Fevicol Had The Best Take On The Cristiano Ronaldo-Coca Cola Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com