ADVERTISEMENT

ലണ്ടൻ∙ യൂറോ കപ്പിൽ പുതു ചരിത്രമെഴുതി ഇംഗ്ലണ്ട് ആദ്യമായി ഫൈനലിന് യോഗ്യത നേടുമ്പോൾ അതിന് വിവാദത്തിന്റെ അകമ്പടിയും. എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച പെനൽറ്റിയാണ് ഫലം നിർണയിച്ചത്. കിക്കെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ന്റെ ഷോട്ട് ഡെൻമാർക്ക് ഗോൾകീപ്പർ കാസ്പർ സ്മൈക്കൽ തടുത്തെങ്കിലും റീബൗണ്ടിൽനിന്ന് കെയ്ൻ തന്നെ ഗോൾ നേടുകയായിരുന്നു. ഇതിനിടെയാണ് ഈ പെനൽറ്റിക്കെതിരെ ഫുട്ബോൾ ലോകത്ത് ചോദ്യങ്ങളുയരുന്നത്.

എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഇംഗ്ലണ്ട് താരം റഹിം സ്റ്റെർലിങ്ങിനെ ഡെൻമാർക്ക് ബോക്സിനുള്ളിൽ ജോവാക്വിം മെയ്‌ലെ വീഴ്ത്തിയതിനാണ് റഫറി പെനൽറ്റി അനുവദിച്ചത്. ഡെൻമാർക്ക് താരങ്ങൾ പ്രതിഷേധിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല.

മത്സരത്തിലുടനീളം ഡെൻമാർക്ക് ബോക്സിൽ ഭീതി വിതച്ച സ്റ്റെർലിങ്ങിന്റെ കഠിനാധ്വാനത്തിന് ലഭിച്ച പ്രതിഫലമായിരുന്നു എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിലെ പെനൽറ്റി. വലതു വിങ്ങിൽ ബോക്സിനുള്ളിലേക്ക് പ്രവേശിച്ച സ്റ്റെർലിങ്ങിനെ ‌പോസ്റ്റിനു സമീപം പിന്നിൽനിന്നും തടയാൻ ജൊവാക്വിം മെയ്‌ലെയുടെ ശ്രമം. മുന്നിൽ പ്രതിരോധവുമായി മത്തിയാസ് ജെൻസനുമെത്തി. ഇരുവരും ചേർന്ന് ചെലുത്തിയ സമ്മർദ്ദത്തിനിടെ റഹിം സ്റ്റെർലിങ് താഴെ വീണു. റഫറി ഉടൻ പെനൽറ്റി സ്പോട്ടിലേക്കും വിരൽ ചൂണ്ടി.

റീപ്ലേകളിൽ ഇരുവരും റഹിം സ്റ്റെർലിങ്ങിനെ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഡെൻമാർക്ക് താരങ്ങളുടെ പ്രതിഷേധത്തിനിടെ വിഡിയോ റഫറിയുമായി സംസാരിച്ച ശേഷം റഫറി പെനൽറ്റി തീരുമാനത്തിൽ ഉറച്ചുനിന്നു. കിക്കെടുത്ത ഹാരി കെയ്നിന്റെ ഷോട്ട് കാസ്പർ സ്മൈക്കൽ തടുത്തെങ്കിലും, പന്ത് കയ്യിലൊതുക്കാനായില്ല. റീബൗണ്ട് പിടിച്ചെടുത്ത് കെയ്ൻ അനായാസം ലക്ഷ്യം കണ്ടു.

എന്നാൽ, ഇംഗ്ലണ്ടിന് റഫറി അനുവദിച്ച പെനൽറ്റിയെച്ചൊല്ലി ഫുട്ബോൾ ആരാധകർക്കിടയിൽ തർക്കങ്ങളും ഉടലെടുത്തു. ഡെൻമാർക്ക് താരങ്ങളുടെ ‘സോഫ്റ്റ് ടച്ചി’ന് പെനൽറ്റി അനുവദിച്ചത് ശരിയായില്ലെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. മത്സരശേഷം ഡെൻമാർക്ക് പരിശീലകനും പെനൽറ്റി തീരുമാനത്തെ വിമർശിച്ചു.

‘അതൊരു പെനൽറ്റിയായിരുന്നുവെന്ന് എനിക്കു തോന്നുന്നില്ല. ബോക്സിനുള്ളിലേക്കു കയറിയ സ്റ്റെർലിങ് മനഃപൂർവം വീണതാണെന്ന് വ്യക്തം. ഇത് തോൽവിക്ക് ന്യായീകരണമല്ലെന്ന് അറിയാം. എങ്കിലും ആ തീരുമാനം കടുത്തുപോയി’ – ഡെൻമാർക്ക് പരിശീലകൻ കാസ്പർ ജുൽമൻഡ് പറഞ്ഞു.

‘മത്സരത്തിൽ തോൽവി സ്വാഭാവികമാണ്. അത് സംഭവിക്കും. പക്ഷേ, ഇത്തരത്തിൽ തോൽക്കുന്നത് നിരാശപ്പെടുത്തുന്നു. ടൂർണമെന്റിലുടനീളം മികച്ച മത്സരമാണ് എന്റെ താരങ്ങൾ പുറത്തെടുത്തത്. അവരെയും ഈ ഫലം നിരാശപ്പെടുത്തും. ഇത്തരമൊരു തോൽവിയുടെ നിരാശ മറക്കാൻ സമയമെടുക്കും. പക്ഷേ, ഇങ്ങനെ പുറത്താകേണ്ടി വന്നത് സങ്കടപ്പെടുത്തുന്നു’ – കാസ്പർ പറഞ്ഞു.

അതേസമയം, ടൂർണമെന്റിൽ ‘വാർ’ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നും അതുപ്രകാരമാണ് റഫറി പെനൽറ്റി തീരുമാനത്തിൽ ഉറച്ചുനിന്നതെന്നും ഇംഗ്ലണ്ട് പരിശീലകൻ ഗൗരത് സൗത്ത്ഗേറ്റ് ചൂണ്ടിക്കാട്ടി.

English Summary: Denmark coach Kasper Hjulmand questions Harry Kane’s extra-time penalty in semi-final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com