അവസാന കിക്കിൽ ‘കോളടിച്ചു’ കൊളംബിയ; കോപ്പ ലൂസേഴ്സ് ഫൈനലിൽ ഗോളടിമേളം (3-2)
Mail This Article
ബ്രസീലിയ∙ ഫൈനൽ വിസിൽ മുഴങ്ങുന്നതു തൊട്ടു മുൻപുള്ള ഗോളിൽ പെറുവിനെ വീഴ്ത്തിയ കൊളംബിയയ്ക്കു കോപ്പ അമേരിക്കയിൽ മൂന്നാം സ്ഥാനം. ഇരു ടീമുകളും 2 ഗോൾ വീതം നേടിയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് എന്ന് ആരാധകർ ഉറപ്പിച്ചു നിൽക്കെ ലൂസിഡ് ഡയസിന്റെ ഉജ്വല ഗോളാണു കൊളംബിയയ്ക്കു ജയം സമ്മാനിച്ചത്.
യുവന്റസ് താരം യുവാൻ ക്വദ്രാദോ (49’), ലൂയിസ് ഡയസ് (66’, 90+4’) എന്നിവർ കൊളംബിയയ്ക്കായും യോഷിമാർ യോടുൻ (45’), ജിയാൻലൂക്ക ലാപാഡുല്ല (82’) എന്നിവർ പെറുവിനായും ലക്ഷ്യം കണ്ടു.
5 ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ യോഷിമർ യോടുന്റെ ഗോളിൽ ലീഡ് പിടിച്ച പെറു അട്ടിമറി പ്രതീക്ഷ ഉയർത്തിയെങ്കിലും രണ്ടാം പകുതിയിൽ കൊളംബിയ തിരിച്ചടിച്ചു. ഫ്രീകിക്കിൽ നിന്നു ക്യാപ്റ്റൻ യുവാൻ ക്വദ്രാദോയാണു ഗോൾ മടക്കിയത്. പിന്നീടു പോർച്ചുഗീസ് ക്ലബ് എഫ്സി പോർട്ടോ മുന്നേറ്റനിര താരം ലൂയിസ് ഡയസിന്റെ ഊഴമായിരുന്നു.
ഗോൾ കീപ്പർ കാമിലോ വർഗാസിന്റെ ലോങ് ബോളിൽനിന്നാണു ഡയസ് ആദ്യം ലക്ഷം കണ്ടത്. എന്നാൽ മത്സരം അവസാനിക്കാൻ 8 മിനിറ്റ് മാത്രം ശേഷിക്കെ കോർണർ കിക്കിൽനിന്നു ഗോൾ മടക്കിയ ലാപാദുല പെറുവിനു സമനില നൽകി (2–2). പക്ഷേ അധിക സമയത്തെ തകർപ്പൻ ലോങ് റേഞ്ചറിലൂടെ ഡയസ് പെറുവിന്റെ കഥ കഴിച്ചു.
English Summary: Colombia beats Peru to secure third place in Copa America final