ADVERTISEMENT

ലണ്ടൻ ∙ യൂറോ കപ്പ് ഫൈനലിൽ ഇറ്റലിക്കെതിരെ പെനൽറ്റി ഷൂട്ടൗട്ടിൽ കിക്ക് പാഴാക്കിയതിന് മാപ്പു ചോദിച്ച് ഇംഗ്ലിഷ് സ്ട്രൈക്കർ മാർക്കസ് റാഷ്ഫഡ്. സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത സാമാന്യം ദൈർഘ്യമുള്ള പോസ്റ്റിലാണ് പെനൽറ്റി കിക്ക് പാഴാക്കി ടീമിന്റെ തോൽവിക്ക് കാരണക്കാരനായതിൽ ഇരുപത്തിമൂന്നുകാരനായ റാഷ്ഫഡ് മാപ്പു ചോദിച്ചത്. അതേസമയം, ഷൂട്ടൗട്ടിലെ കിക്ക് പാഴാക്കിയതിന്റെ പേരിൽ വംശീയാധിക്ഷേപം ചൊരിഞ്ഞവർക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകാനും റാഷ്ഫഡ് മറന്നില്ല. താൻ എന്തായിരിക്കുന്നുവോ, അതിന്റെ പേരിൽ മാപ്പു ചോദിക്കാനില്ലെന്നും റാഷ്ഫഡ് വ്യക്തമാക്കി.

ഇറ്റലിക്കെതിരായ കലാശപ്പോരാട്ടത്തിൽ പെനൽറ്റി ഷൂട്ടൗട്ടിൽ 3–2നാണ് ഇംഗ്ലണ്ട് കീഴടങ്ങിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ നിർണായക കിക്കുകൾ പാഴാക്കിയ മാർക്കസ് റാഷ്ഫഡ്, ജെയ്ഡൻ സാഞ്ചോ, ബുകായോ സാക എന്നീ യുവതാരങ്ങളെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ വംശീയച്ചുവയുള്ള പോസ്റ്റുകളും ഇമോജികളും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പെനൽറ്റി നഷ്ടമാക്കിയതിന് മാപ്പു ചോദിച്ച അതേ പോസ്റ്റിൽ, വംശീയാധിക്ഷേപത്തിനെതിരെ റാഷ്ഫഡ് കടുത്ത നിലപാട് കൈക്കൊണ്ടത്.

‘ഞാൻ മാർക്കസ് റാഷ്ഫഡ്. ദക്ഷിണ മാഞ്ചസ്റ്ററിൽനിന്നുള്ള 23 വയസ്സുകാരനായ കറുത്ത വർഗക്കാരൻ. എനിക്ക് സ്വന്തമായി മറ്റൊന്നുമില്ലെങ്കിലും ഈ വിലാസമുണ്ട്’ – റാഷ്ഫഡ് കുറിച്ചു.

മത്സരത്തിൽ അധിക സമയത്തും ഇരു ടീമുകൾക്കും സമനിലപ്പൂട്ട് പൊളിക്കാനാകാതെ പോയതോടെ, അവസാന നിമിഷത്തിൽ ഷൂട്ടൗട്ട് മാത്രം മനസ്സിൽ കണ്ടാണ് ഇംഗ്ലണ്ട് പരിശീലകൻ ഗാരത് സൗത്ത്ഗേറ്റ് റാഷ്ഫഡിനെയും ജെയ്ഡൻ സാഞ്ചോയേയും കളത്തിലിറക്കിയത്. എന്നാൽ, ഇരുവരും കിക്ക് പാഴാക്കി. പെനൽറ്റി എടുക്കാനായി വരുമ്പോൾ എന്തോ ഒരു പ്രശ്നമുണ്ടായിരുന്നതായി റാഷ്ഫഡ് വെളിപ്പെടുത്തി.

‘ആ പെനൽറ്റി കിക്കെടുത്തതു മുതൽ എന്റെ തലയിൽ ആകെയൊരു ബഹളമാണ്. എന്റെ ഇപ്പോഴത്തെ അവസ്ഥ വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഫൈനൽ. 55 വർഷത്തെ കാത്തിരിപ്പ്. ഒരു പെനൽറ്റി. ചരിത്രം... എനിക്ക് ആകെ ചെയ്യാനാകുന്നത് മാപ്പു ചോദിക്കുക മാത്രമാണ്. അന്ന് സംഭവിച്ചതെല്ലാം മറ്റൊന്നായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു.’

‘അന്നത്തെ എന്റെ പ്രകടനത്തെക്കുറിച്ചുള്ള എന്ത് വിമർശനവും ഞാൻ സ്വീകരിക്കാം. ആ പെനൽറ്റി കിക്ക് തീർത്തും ദയനീയമായിപ്പോയി. അത് വലയിൽ കയറ്റേണ്ട പന്തായിരുന്നു. എന്നിരുന്നാലും എന്റെ സ്വത്വത്തിന്റെ പേരിലോ, എവിടെനിന്ന് വന്നുവെന്നതിന്റെ പേരിലോ മാപ്പു ചോദിക്കാൻ ഒരുക്കമല്ല.’

∙ വംശീയാധിക്ഷേപത്തിന് വിമർശനം

പെനൽറ്റി കിക്കുകൾ പാഴാക്കിയതിന്റെ പേരിൽ വംശീയാധിക്ഷേപത്തിന് ഇരയായ മൂവർ സംഘത്തിന് ലോകമൊന്നാകെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിരൂക്ഷമായ ഭാഷയിലാണ് ഈ താരങ്ങള്‍ക്കെതിരെ ഒരു വിഭാഗം ആളുകൾ വംശീയാധിക്ഷേപം അഴിച്ചുവിട്ടത്. നൈജീരിയൻ കുടിയേറ്റക്കാരുടെ മകനായ പത്തൊൻപതുകാരൻ സാകയോട് മാതാപിതാക്കളുടെ നാട്ടിലേക്കു തിരികെപ്പോകൂ എന്ന് സമൂഹമാധ്യമങ്ങളിൽ പലരും ആവശ്യപ്പെട്ടു.

നിർധനരായ കുട്ടികളെ പട്ടിണിക്കിടരുതെന്ന ക്യാംപയ്നിലൂടെ അടുത്ത കാലത്ത് വാർത്തകളിൽ നിറ‍ഞ്ഞ റാഷ്ഫഡിന്റെ ചുവർചിത്രം  മാഞ്ചസ്റ്ററിലെ ആരാധകർ യൂറോ ഫൈനലിനു ശേഷം വികൃതമാക്കി. സംഭവത്തെക്കുറിച്ച്  ബ്രിട്ടിഷ് പൊലീസ് അന്വേഷണം ആരംഭിച്ചു.  വിവാദമായ പോസ്റ്റുകളും പ്രതികരണങ്ങളും നീക്കം ചെയ്തതായി സമൂഹമാധ്യമങ്ങൾ അറിയിച്ചു. വംശീയവിദ്വേഷമുയർത്തുന്ന നടപടിയെ  പ്രധാനമന്ത്രി ബോറിസ് ജോൺസൺ,  വില്യം രാജകുമാരൻ, തുടങ്ങിയവർ അപലപിച്ചു. 

‘ഈ ടീമിനെ കൂവി വിളിക്കുന്നതിനു പകരം അഭിനന്ദിക്കുകയാണ് വേണ്ടത്. താരങ്ങളെ അധിക്ഷേപിക്കുന്നവർ സ്വയം നാണം കെടുകയാണ്.’ – ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

English Summary: Never apologize for who I am, says Marcus Rashford after racist abuse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com