റൊണാൾഡോയും മൗറീഞ്ഞോയും വിവരദോഷികൾ: റയൽ പ്രസിഡന്റ് പെരസ്
Mail This Article
മഡ്രിഡ് ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയും പരിശീലകൻ ഹൊസെ മൗറീഞ്ഞോയും വിവരദോഷികളാണെന്നു പറയുന്ന റയൽ മഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിന്റെ ഫോൺ സംഭാഷണം പുറത്തായി. ക്രിസ്റ്റ്യാനോ റയൽ താരവും മൗറീഞ്ഞോ പരിശീലകനുമായിരുന്ന കാലത്തെക്കുറിച്ചാണു പെരസിന്റെ സൂചന. റൊണാൾഡോയും മൗറീഞ്ഞോയും ‘നോർമൽ’ അല്ലെന്നും ബുദ്ധിശൂന്യരാണെന്നും അതിൽ പറയുന്നു. സ്പാനിഷ് പത്രം എൽ കോൺഫിൻഡൻഷ്യലാണു പെരസിന്റെ ഫോൺ സംഭാഷണം പ്രസിദ്ധീകരിച്ചത്.
സ്പെയിന് ഒപ്പം ലോകകപ്പ് നേടിയ മുൻ റയൽ പരിശീലകൻ വിചെന്റെ ഡെൽബോസ്ക്യുവിനെ പരിശീലകനെന്നു വിളിക്കാൻ കൊള്ളില്ലെന്നും താൻ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും വലിയ നുണയനാണെന്നും പെരസ് പറയുന്നു. റയലിന്റെ ഇതിഹാസതാരമായി അറിയപ്പെട്ട റൗൾ ഗോൺസാലെസ് ക്ലബ് തന്റെ സ്വന്തമാണെന്ന തരത്തിലാണു പെരുമാറിയിട്ടുള്ളത്.
റൊണാൾഡോയെയും മൗറീഞ്ഞോയെയും 2012ലും കസിയ്യസിനെയും റൗളിനെയും 2006ലും പെരസ് വിമർശിച്ചതിന്റെ ഓഡിയോ ക്ലിപ്പാണ് ഇവയെന്നാണു സൂചന. ഫോൺ സംഭാഷണങ്ങളിൽനിന്നു പ്രത്യേക ഭാഗം മാത്രം അടർത്തിയെടുത്തു പ്രസിദ്ധീകരിച്ചതായി പെരസ് പ്രതികരിച്ചു. യുവേഫയ്ക്കു വെല്ലുവിളിയായി ആസൂത്രണം ചെയ്ത സൂപ്പർ ലീഗിന്റെ പ്രധാന സംഘാടകനായി നിന്ന തനിക്കെതിരെ മനഃപൂർവം നടത്തുന്ന വ്യക്തിഹത്യയാണിതെന്നും പെരസ് കൂട്ടിച്ചേർത്തു.
English Summary: Real Madrid president criticizes Christiano Ronaldo