ADVERTISEMENT

സിനദിൻ സിദാനും അന്റോണിയോ കോണ്ടെയും റയൽ മഡ്രിഡിനോടും ഇന്റർ മിലാനോടും വിടപറയുമ്പോൾ തെളിയുന്നത് മുൻനിര ക്ലബുകളിലെ ആഭ്യന്തര പ്രശ്നങ്ങളാണ്. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മുതൽ ക്ലബ് മനേജ്മെന്റും പരിശീലകരും താരങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ വരെയുണ്ട് അതിൽ...

യൂറോപ്യൻ ഫുട്ബോളിൽ കൂടുമാറ്റ കാലമാണിത്. ക്ലബ് ട്രാൻസ്ഫർ വിപണി സജീവമായ കാലം. സാധാരണ സൂപ്പർ താരങ്ങളുടെ ക്ലബ് മാറ്റങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളുമാണ് വാർത്തകളിൽ ഇടം നേടാറുള്ളത്. എന്നാൽ ഇക്കുറി താരത്തിളക്കങ്ങളെ പിന്നിലാക്കി സൂപ്പർ പരിശീകരുടെ ക്ലബ് മാറ്റമാണ് ചർച്ചയാകുന്നത്. ഇംഗ്ലണ്ട്, ഇറ്റലി, സ്പെയിൻ, ജർമനി എന്നിവിടങ്ങളിലെല്ലാം മുൻനിര പരിശീലകരാണ് പുതിയ സീസണിൽ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനൊരുങ്ങുന്നത്. 

ഇത്തവണ ഏറ്റവുമേറെ ചർച്ചയായത് റയലിൽ നിന്നുള്ള സിനദിൻ സിദാന്റെ രണ്ടാം വിടപറയലാണ്. അതിൽ ഏറെയൊന്നും അതിശിയിക്കാനില്ലെന്നതാണ് യാഥാർഥ്യം. 2019ൽ റയലിലേക്കൊരു തിരിച്ചുവരവ് സിദാൻ ഒട്ടും ആഗ്രഹിച്ചിരുന്നതായിരുന്നില്ല. കഴിഞ്ഞതിനു മുൻപത്തെ സീസണിൽ സ്പാനിഷ് ലീഗ് കീരീടം നേടിയെങ്കിലും കഴിഞ്ഞ സീസണിൽ റയലിനെ കിരീടവിജയങ്ങൾ കയ്യൊളിഞ്ഞിരുന്നു. ഭാവിയിലേക്കുള്ള ടീമിനെ ഒരുക്കുന്നതിൽ ക്ലബ് മാനേജ്ന്റെിന്റെ പിടിപ്പുകേടായിരന്നു അതിനു പ്രധാന കാരണം. ഭാവിയുടെ വാഗ്ദാനങ്ങളായ പുതിയ സ്പെയിൻ താരങ്ങളെയൊന്നും ടീമിലെത്തിക്കാൻ റയലിനായില്ല. ടീം തകരുമ്പോഴും യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ഏറെയൊന്നും പിന്തുണ കിട്ടാത്ത ആശയവുമായി മുന്നോട്ടുപോവുകയായിരുന്നു റയൽ പ്രസിഡന്റ് ഫ്ലോറെന്റിനോ പെരസ്.

2018ൽ ചാംപ്യൻസ് ലീഗ് കിരീടവിജയത്തിനു പിന്നാലെയായിരുന്നു സിദാൻ റയലിനോടു വിടപറഞ്ഞത്. പ്രായം ചെന്ന ടീമിനെ കടുത്ത മത്സരങ്ങൾക്കായി ഉത്തേജിപ്പിച്ചെടുക്കാനും ടീമിന് യുവത്വം നൽകാനുമുള്ള പദ്ധതികൾക്കൊന്നും കാത്തുനിൽക്കാനാവില്ലെന്ന നിലപാടിലായിരുന്നു അന്നത്തെ വിടപറയൽ. മൂന്നു വർഷത്തിനിപ്പുറം സിദാൻ വീണ്ടും പടിയിറങ്ങുമ്പോൾ അന്നത്തെ അതേ താരനിരയ്ക്ക് കൂടുതൽ പ്രായമായി എന്നതല്ലാതെ വേറെ വ്യത്യാസമൊന്നുമില്ല.

റയലിന് ഇന്ന് പേരിലുള്ള പെരുമ മാത്രമേയുള്ളൂ. ആ പെരുമ കൊണ്ടുതന്നെയാണ് സിദാൻ പോകുമ്പോൾ കാർലോ ആൻചെലോട്ടിയെപ്പോലെ തലപ്പൊക്കമുള്ള ഒരു പരിശീലകനെ അവർക്കു കിട്ടിയതും. പക്ഷേ തീർത്തും ശരാശരിയായ ഒരു ടീമും കടക്കെണികളുടെ ഭാരവുമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. പെരസ് യുവേഫയുമായുള്ള യുദ്ധം തുടരുമ്പോൾ അടുത്ത സീസണിലേക്ക് പുതിയൊരു റയൽ മഡ്രിഡ് ടീമിനെ ഒരുക്കിയെടുക്കുകയെന്നത് ആൻചലോട്ടിക്ക് വലിയ വെല്ലുവിളിയാകും. പ്രിമിയർ ലീഗിൽ എവർട്ടണ് പുതിജീവനേകുന്ന പദ്ധതിയുടെ പാതിവഴിയിലാണ് അദ്ദേഹം റയലിന്റെ ഓഫർ സ്വീകരിച്ച് സ്പെയിനിലെത്തുന്നത്.

റയൽ മഡ്രിഡിന്റെ ഏതാണ്ട് അതേ അവസ്ഥയിലാണ് ഇറ്റലിയിലെ ജേതാക്കളായ ഇന്റർ മിലാനും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ക്ലബ് 335 മില്യൺ ഡോളർ കടമെടുത്താണ് കഴിഞ്ഞ സീസണിൽ പിടിച്ചു നിന്നത്. ഇന്ററിന്റെ ഉടമയായ ചൈനക്കാരൻ കോടീശ്വരൻ സണിങ് കടക്കെണിയിൽ പെട്ടു നട്ടം തിരിയുകയാണ്. ചൈനീസ് സൂപ്പർ ലീഗിലെ ക്ലബായ ജിയാങ്സു തുടരാനാവാതെ പൂട്ടിക്കെട്ടി. അതും ലീഗ് കിരീടം നേടി മൂന്നു മാസങ്ങൾക്കിപ്പുറം. ഇറ്റലിയിൽ കിരീടവിജയം നേടിയ ടീമിലെ കളിക്കാരെ വിറ്റ് 100 മില്യൻ ഡോളറെങ്കിലും ഉണ്ടാക്കാനാണു ലക്ഷ്യമെന്ന് പറഞ്ഞതോടെയാണ് കോണ്ടെ ക്ലബ് വിടാൻ തീരുമാനിച്ചത്. 

11 വർഷത്തെ കാത്തിരിപ്പിനു ശേഷമായിരുന്നു ഇന്ററിന്റെ സീരി എ കിരീടവിജയം. യുവെന്റസിലും ചെൽസിയിലുമെല്ലാം കിരീടവിജയങ്ങൾ തുടർന്നുവന്ന കോണ്ടെ ഇപ്പോൾ യൂറോപ്യൻ ഫുട്ബോളിൽ ജോലിയില്ലാത്ത ഏറ്റലും വിലയേറിയ പരിശീകനാണ്. ഹോസെ മൗറിഞ്ഞോയുമായി വഴി പിരിഞ്ഞ ടോട്ടനം ഹോട്സ്പറിന്റെ അടുത്ത മാനേജജരായി കോണ്ടെ എത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നു. കോണ്ടെയുമായി കാര്യമായ ചർച്ച നടത്തിയെങ്കിലും ധാരണയിലെത്താനായില്ല. പുതിയ സീസണിലേക്ക് കാര്യമായ രീതിയിൽ പണം മുടക്കി ടീമിനെ ഒരുക്കണമെമെന്നായിരുന്നു കോണ്ടെയുടെ നിലപാട്. എന്നാൽ പുതിയ സ്റ്റേഡിയത്തിന്റെ നിർമാണവുമായി മുന്നോട്ടുപോകുന്ന ക്ലബ് ഉടമ ഡാനിയൽ ലെവി അതിനു തയാറായില്ല. കോണ്ടെയുടെ വരുമാനവും ടോട്ടനമിനു താങ്ങാവുന്നതിലും ഏറെയായിരുന്നു. 

മികച്ച കളിക്കാരുണ്ടായിട്ടും കഴിഞ്ഞ സീസണിൽ പ്രതീക്ഷയ്ക്കൊത്തുയരാതെ പോയ ടീമാണ് ടോട്ടനം. ഒരു ഘട്ടത്തിൽ ലീഗിൽ ഒന്നാം സ്ഥാനത്തുവരെയെത്തിയ ടീം. പിന്നീട് കോച്ച് മൗറിഞ്ഞോയുടെ അമിത പ്രതിരോധത്തിലൂന്നിയ തന്ത്രങ്ങൾ കാരണം പിന്നോട്ടു പോവുകയായിരുന്നു. 

2019 ൽ മൗറിസിയോ പോച്ചെറ്റിനോ ക്ലബ് വിട്ടതോടെയായിരുന്നു മൗറിഞ്ഞോ ടോട്ടനമിലെത്തിയത്. ഇംഗ്ലണ്ട് വിട്ട് ഫ്രാൻസിൽ പാരിസ് സെന്റ് ജെർമെയ്ന്റെ പരിശീലകനയിട്ടായിരുന്നു പോച്ചെറ്റിനോ പോയത്. പക്ഷേ ചാംപ്യൻസ് ലീഗ് അടക്കം കിരീടവിജയങ്ങൾ കണക്കു കൂട്ടിയിരുന്ന ക്ലബ് ഉടമകൾക്ക് നിരാശയായിരുന്നു ഫലം. ചാംപ്യൻസ് ലീഗ് കിരീടം നേടിയില്ലെന്നു മാത്രമല്ല, ഫ്രഞ്ച് ലീഗ് വൺ കിരീടം ലില്ലിനു വിട്ടുകൊടുക്കേണ്ടയും വന്നു. 

പരിശീലകനുവേണ്ടി അന്വേഷിച്ചുകൊണ്ടിരുന്ന ടോട്ടനമിലേക്ക് പോച്ചെറ്റിനോ മടങ്ങിയെത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നു. അർജന്റീന പരിശീലകനെ അന്നു വിട്ടുകളഞ്ഞത് അബദ്ധമായിരുന്നുവെന്ന് ടോട്ടനം ഉടമ ലെവി പിന്നീട് പറഞ്ഞതും ഈ സാധ്യതയ്ക്ക് ബലമേകിയിരുന്നു. പിഎസ്ജി വിടാൻ ആദ്യം പോച്ചിറ്റിനോ സന്നദ്ധമായിരുന്നെങ്കിലും ക്ലബ് ഉടമകൾ ഇടപെട്ടതോടെ അടുത്ത സീസണിലും ഫ്രാൻസിൽ തന്നെ തുടരായിരുന്നു തീരുമാനം. ഏതാണ്ട് എട്ടോളം പരിശീലകരെ പരിഗണിച്ചശേഷം അവസാനം വോൾവർ ഹാംപ്റ്റൻ വാൻഡറേഴ്സിന്റെ പോർച്ചുഗൽ പരിശീലകൻ എസ്പിരിറ്റോ നൂനോ ഗോമെസിനെയാണ് ടോട്ടനം ചുമതലയേൽപ്പിച്ചത്.

ചുരുങ്ങിയ കാലം കൊണ്ട് വോൾവ്സിന്റെ ചരിത്രത്തിലെ ഏറ്റലും ജനകീയനായ പരിശീകരിൽ ഒരാളായി മാറാൻ നൂനോയ്ക്ക് സാധിച്ചിരുന്നു. ആകർഷകമായ ആക്രമണ ഫുട്ബോളിന്റെ വക്താവായ നൂനോ കഴിഞ്ഞ സീസണിൽ ലീഗിൽ വോൾവ്സിനെ മികച്ച സ്ഥാനത്തെത്തിച്ച ശേഷമായിരുന്നു വിടവാങ്ങിയത്. നൂനോയുടെ അപ്രതീക്ഷിത രാജി വോൾവ്സ് ആരാധകരെ ഞെട്ടിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം ടീമിന്റെ പുതിയ താരങ്ങളെ വാങ്ങില്ലെന്നും പ്രധാന താരങ്ങളിൽ ചിലരെ വിൽക്കേണ്ടിവരുമെന്നുമുള്ള ക്ലബ് ഉടമയുടെ നിലപാടായിരുന്നു നൂനോയുടെ വിടവാങ്ങലിലെത്തിച്ചത്.

നൂനോയ്ക്കു പകരക്കാരനായി വോൾവ്സിലെത്തിയത് പോർച്ചുഗീസുകാരനായ ബ്രൂണോ ലാഗയാണ്. നിനച്ചിരിക്കാതെ ക്ലബ് വിട്ട് റലിലേക്കു പോയ ആൻചലോട്ടിക്കു പകരം റാഫേൽ ബെനിറ്റെസിനെയാണ് എവർട്ടൺ ടീമിന്റെ ചുമതലയേൽപ്പിച്ചത്. 

ഇറ്റലിയിൽ ഇന്റർ മിലാനൊപ്പം തന്നെ വാർത്തകളിൽ ഇടം നേടി യുവെന്റസും. സീസണിൽ പ്രധാന കിരീടങ്ങളെല്ലാം കൈവിട്ട ക്ലബ് അവസാനം പരിശീലകൻ ആന്ദ്രെ പിർലോയ്ക്കു പുറത്തേക്കുള്ള വഴി കാണിച്ചു. മൗറിസിയോ സാറിക്കു പകരക്കാരനായിട്ടായിരുന്നു യുവെയുടെ മുൻ താരം കൂടിയായ പിർലോ ചുമതലയേറ്റത്. അന്ന് ഫുട്ബോൾ വിദഗ്ധരെല്ലാം ആ തീരുമാനം ശരിയായില്ല എന്നാണ് അഭിപ്രായപ്പെട്ടത്. പരിശീലരംഗത്ത് മുൻ പരിചയമില്ലാത്ത പിർലോയ്ക്ക് യുവെന്റസിനെപ്പോലെ ഒരു വലിയ ക്ലബിന്റെ ചുമതല നൽകുന്നത് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പു പക്ഷേ, യുവെ അധികൃതർ പരിഗണിച്ചില്ല.

കഴിഞ്ഞ സീസൺ തുടക്കം മുതൽ തന്നെ പിർലോയുടെ പിടിപ്പുകേട് തെളിഞ്ഞു കണ്ടിരുന്നു. പല പ്രധാന മത്സരങ്ങളും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്കോറിങ് മികവിൽ യുവെ കഷ്ടിച്ചു ജയിക്കുകയായിരുന്നു. തന്ത്രങ്ങളിലെ വൈവിധ്യമില്ലായ്മയായിരുന്നു പിർലോയ്ക്കു തിരിച്ചടിയായത്. സീസൺ തീരും മുൻപേ തന്നെ പിർലോയെ പറഞ്ഞുവിടാൻ ആലോചനയുണ്ടായിരുന്നെങ്കിലും പിന്നീട് സീസൺ പൂർത്തിയാക്കാൻ അവസരം നൽകുകയായിരുന്നു. പരിചയസമ്പന്നനായ യുവെയുടെ മുൻ പരിശീകൻ മാസ്സിമിനിയാനോ അലെഗ്രിയാണ് പിർലോയ്ക്ക് പകരക്കാരനായി എത്തുന്നത്. യുവെയെ തുടർച്ചയായി 5 സീരി എ കിരീടവിജയങ്ങളിലേക്കു നയിച്ചിട്ടുള്ള അലെഗ്രിയുടെ കീഴിൽ അടുത്ത സീസണിൽ മികച്ച പ്രകടനമാണ് ക്ലബ് ലക്ഷ്യമിടുന്നത്. 

ജർമൻ ബുന്ദസ് ലിഗയിലും മുൻനിര പരിശീകരുടെ ക്ലബ് മാറ്റമാണ് ചർച്ചയാകുന്നത്. ജർമനിയുടെ ദേശീയ പരിശീലകനായി പോകുന്ന ഹാൻസ് ഫ്ലിക്കിനു പകരക്കാരനായി എത്തുന്നത് ലൈപ്സിഗിന്റെ മുൻ പരിശീകൻ ജൂലിയൻ നാഗെൽസ്മാനാണ്. തന്ത്രങ്ങളുടെ മികവു കൊണ്ട് വ്യത്യസ്തനാകുന്ന യുവ പരിശീലകനായ നൈഗെൽസ്മാനെ കൊണ്ടുവരുമ്പോൾ ബയൺ ലക്ഷ്യമിടുന്നത് ദീർഘ കാലത്തേയ്ക്കുള്ള പദ്ധതികളാണ്. ലിഗയിൽ ഈ സീസണിലെ ഏറ്റവും മികച്ച ക്ലബ് ട്രാൻസ്ഫർ എന്നാണ് ഈ മാറ്റത്തെ വിശേഷിപ്പിക്കുന്നത്. ഹോഫനീമിന് യുവേഫ ചാംപ്യൻസ് ലീഗിന് യോഗ്യത നേടിക്കൊടുത്തായിരുന്നു അദ്ദേഹം ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ നേടിയത്. പിന്നീട് ലൈപ്സീഗിനെ ബയണിനൊപ്പം പൊരുതി നിൽക്കുന്ന ശക്തികളാക്കിയപ്പോളും ആ പരിശീലക മികവു കണ്ടു. 

നൈഗൽസ്മാൻ ക്ലബ് വിട്ടു പോകുമ്പോൻ പകരക്കാരനായി ലൈപ്സിഗിലെത്തുന്നത് അമേരിക്കക്കാരൻ ജെസ്സെ മാർഷാണ്. നേരത്തെ റാൽഫ് റാഗ്നിക്കിനു കീഴിൽ ലൈപ്സിഗിന്റെ സഹ പരിശീലകനായിരുന്നു. അമേരിക്കയിലെ ന്യൂയോർക്ക് റെഡ് ബുൾസിനും ഓസ്ട്രിയയിലെ റെഡ് ബുൾസ് സാൽസ്ബർഗിനുമൊപ്പം ആഭ്യന്തര ലീഗ് കിരീടവിജയങ്ങൾക്കു ശേഷമാണ് മാർഷ് ജർമനിയിൽ തിരിച്ചെത്തുന്നത്. 

ബോറൂസിയ ഡോർട്ട്മുണ്ടും അടുത്ത സീസണിൽ പുതിയ പരിശീലകനു കീഴിലാണ് ഇറങ്ങുന്നത്. മോൻഷെൻഗ്ലാബാഷിന്റെ മുൻ പരിശീകൻ മാർക്കോ റോസാണ് പുതിയ കോച്ചായി ചുമതലയേറ്റത്. ലൂസിയൻ ഫെവറിനു ശേഷം താൽക്കാലിക ചുമതലയേറ്റ എഡിൻ ടെർസിക്ക് ടീമിന്റെ ടെക്നിക്കൽ ഡയറക്ടറായി തുടരും. ബയൺ മ്യൂനിക്കിന്റെ മുൻ നായകനും മുൻ ഹോളണ്ട് താരവുമായ മാർക്ക് വാൻ ബോമ്മലാണ് വോൾവ്സ്ബർഗിന്റെ പുതിയ പരിശീലകൻ.

പത്തു വർഷത്തിനു ശേഷമാണ് ബൊമ്മൽ പരിശീലക വേഷത്തിൽ ജർമനിയിൽ തിരിച്ചെത്തുന്നത്. 2018-19 സീസണിൽ ഐന്തോവന്റെ പരിശീലകനായിരുന്നു. വോൾവ്സ്ബഡഗ് വിടുന്ന ഒളിവർ ഗ്ലാസ്നറാണ് ഐൻട്രാക്റ്റ് ഫാങ്ക്ഫുർട്ടിന്റെ പുതിയ പരിശീകൻ. മാറ്റങ്ങൾ പ്രതീക്ഷളാണ്. ക്ലബുകൾക്കും പുതിയ പരിശീലകർക്കും. കൈവിട്ടുപോയ കിരീടങ്ങൾ പൊരുതി നേടാനും നേടിയ മേധവിത്വം വിട്ടുകൊടുക്കാതിരിക്കാനുമുള്ള പോരാട്ടമാകും വരുന്ന സീസണിൽ. 

English Summary: Club Transfer of Football Coaches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com