ADVERTISEMENT

ലണ്ടൻ∙ ചെൽസിയുടെ ഇംഗ്ലിഷ് താരം റീസ് ജയിംസിന്റെ വീട്ടിൽ മോഷണം. ചാംപ്യൻസ് ലീഗ്, യൂറോകപ്പ് മെഡലുകൾ വച്ചിരുന്ന പെട്ടിയടക്കം മോഷ്ടിച്ച കള്ളൻമാരെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ച് റീസ് ജയിംസ് ഫുട്ബോൾ ആരാധകരുടെ സഹായം തേടി. സെപ്റ്റംബർ 14ന് ചാംപ്യൻസ് ലീഗ് മത്സരത്തിൽ സെനിത് സെന്റ് പീറ്റേഴ്സ്ബർഗിനെതിരെ ചെൽസിക്കായി കളിക്കുന്ന സമയത്താണ് ജയിംസിന്റെ വീട് കുത്തിത്തുറന്ന് കള്ളൻമാർ മോഷണം നടത്തിയത്. ഈ സമയത്ത് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നില്ല.

മോഷണ വിവരം അറിയിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിനൊപ്പമാണ് കള്ളൻമാരുടെ സിസിടിവി ദൃശ്യങ്ങളും റീസ് ജയിംസ് പങ്കുവച്ചത്. കള്ളൻമാർ ഗേറ്റ് തള്ളിത്തുറന്ന് മാരകായുധങ്ങളുമായി അകത്തുവരുന്നതും ഒരു പെട്ടി വളരെ ബുദ്ധിമുട്ട് ഉന്തിത്തള്ളി പുറത്തെത്തിച്ച് വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.

നിലവിലെ ചാംപ്യൻസ് ലീഗ് ജേതാക്കളായ ചെൽസിക്കായി കളിച്ചതിന് ലഭിച്ച മെഡലാണ് മോഷണം പോയതിൽ പ്രധാനപ്പെട്ടത്. യൂറോകപ്പിൽ നേടിയ രണ്ടാം സ്ഥാനത്തിന് ലഭിച്ച മെഡലും നഷ്ടമായി. സംഭവത്തെക്കുറിച്ച് റീസ് ജയിംസ് ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ ഇങ്ങനെ:

‘2021 സെപ്റ്റംബർ 14ന് വൈകുന്നേരം ഞാൻ ചാംപ്യൻസ് ലീഗിൽ ക്ലബ്ബിനായി കളിക്കുന്ന സമയത്ത് ഒരുകൂട്ടം മോഷ്ടാക്കൾ എന്റെ വീട്ടിൽ അതിക്രമിച്ചുകയറി. എന്റെ ചില അമൂല്യ നേട്ടങ്ങൾ ഉൾപ്പെടുന്ന വലിയ പെട്ടി അവർ ഒന്നുചേർന്ന് കവർന്ന് കാറിലിട്ട് കൊണ്ടുപോയി. വീട്ടിലെ പെട്ടിയിൽ ഞാൻ സ്വർണം ഉൾപ്പെടെയുള്ളതൊന്നും സൂക്ഷിക്കാറില്ല. അതുകൊണ്ട് പെട്ടിക്കുള്ളിൽ എന്റെ ചാംപ്യൻസ് ലീഗ് മെഡൽ, സൂപ്പർ കപ്പ് ജേതാക്കൾക്കുള്ള മെ‍ഡൽ, യൂറോ കപ്പിലെ രണ്ടാം സ്ഥാനത്തിന് ലഭിച്ച മെഡൽ തുടങ്ങിയവയാണ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ടിനായും ചെൽസിക്കായും കളിച്ച് നേടിയ മെഡലുകളാണ് ഇവ.

ഈ മെഡലുകൾ കയ്യിലുണ്ടെങ്കിലും ഇല്ലെങ്കിലും മേൽപ്പറഞ്ഞ നേട്ടങ്ങൾ എന്നിൽനിന്ന് മായ്ച്ചുകളയാൻ ‍ആർക്കും സാധിക്കില്ലല്ലോ. എന്നിരുന്നാലും എന്റെ വീട്ടിൽ മോഷണത്തിന് കയറിയ ഈ വ്യക്തികളെ കണ്ടെത്താൻ സഹായിക്കണമെന്ന് എല്ലാ ഇംഗ്ലണ്ട്, ചെൽസി ആരാധകരോടും ഞാൻ അഭ്യർഥിക്കുന്നു. അവർക്കെതിരായ തെളിവുകൾ കുന്നുകൂടുന്നതിനാൽ ഇനിയങ്ങോട്ട് അവർക്ക് സ്വൈര്യ ജീവിതം സാധ്യമാകില്ലെന്ന് തീർച്ച. പൊലീസും എന്റെ ഉപദേശകരും ചെൽസി എഫ്‍സിയും ഉൾപ്പെടെ എല്ലാവരും എനിക്കൊപ്പമുണ്ടെന്ന ധൈര്യമുണ്ട്. അന്വേഷണം കുറ്റവാളികൾക്ക് തൊട്ടടുത്ത് എത്തിക്കഴിഞ്ഞു.

മോഷ്ടാക്കൾ വീട്ടിൽ കയറിയ സമയത്ത് ഭാഗ്യവശാൽ കുടുംബാംഗങ്ങൾ അവിടെയുണ്ടായിരുന്നില്ല. എനിക്കും യാതൊരു പ്രശ്നങ്ങളുമില്ലെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. എനിക്കു സംഭവിച്ച ഈ നിർഭാഗ്യകരമായ കാര്യം നിങ്ങളുമായി പങ്കുവയ്ക്കാൻ ഇത്തരമൊരു വേദി ലഭിച്ചതിന്റെ സന്തോഷം അറിയിക്കുന്നു. എത്രയും വേഗം ഈ മോഷ്ടാക്കളെ പിടികൂടി നീതി ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ’ – റീസ് ജയിംസ് കുറിച്ചു.

English Summary: Reece James says Chelsea, England medals stolen in burglary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com