‘കളിച്ചു നേടാത്ത മെഡൽ എനിക്കു വേണ്ട...’: ഓർമയായി ജിമ്മി ഗ്രീവ്സ്
Mail This Article
ലണ്ടൻ ∙ കളിച്ചു നേടിയ നേട്ടങ്ങളെക്കാളും വിലയുണ്ടായിരുന്നു കളിക്കാതെ പോയ ആ നഷ്ടബോധത്തിന്! ഇംഗ്ലിഷ് ഫുട്ബോൾ ടീമിലെ ഏറ്റവും മികച്ച സ്ട്രൈക്കറായിട്ടും തനിക്കു ലോകകപ്പ് ഫൈനൽ കളിക്കാനായില്ല എന്ന സങ്കടം ജിമ്മി ഗ്രീവ്സിനെ എക്കാലവും അലട്ടി. ഇംഗ്ലിഷ് ഫുട്ബോൾ അസോസിയേഷന്റെ സമ്മർദംമൂലം ഫിഫ 4 പതിറ്റാണ്ടിനു ശേഷം ഗ്രീവ്സിനു മെഡൽ സമ്മാനിച്ചെങ്കിലും 5 വർഷം കഴിഞ്ഞ് അദ്ദേഹം ആ മെഡൽ ലേലത്തിൽ വിറ്റു; 44,000 പൗണ്ടിന് (ഇന്നത്തെ ഏകദേശം 44 ലക്ഷം രൂപ).
ഇന്നലെ, 81–ാം വയസ്സിൽ ഡാൻബറിയിലെ സ്വവസതിയിൽ ഗ്രീവ്സ് ജീവിതത്തോടു വിടപറഞ്ഞപ്പോൾ 1966ലെ ലോകകപ്പ് വിജയം ഓർമയിലുള്ള ഇംഗ്ലിഷ് ആരാധകരും സങ്കടത്തിലാണ്. ഗ്രീവ്സിനു പകരം ഇറങ്ങിയ ജെഫ് ഹേഴ്സ്റ്റിന്റെ ഹാട്രിക് മികവിൽ ഇംഗ്ലണ്ട് ലോകകപ്പ് നേടിയെങ്കിലും ഗ്രീവ്സിന്റെ ആ നഷ്ടം അവരുടെയും നഷ്ടമാണ്. ഗ്രീവ്സിന്റെ പ്രിയ ക്ലബ്ബായ ടോട്ടനം ഹോട്സ്പറാണു താരത്തിന്റെ മരണവാർത്ത പുറത്തു വിട്ടത്. 2015ൽ മസ്തിഷ്കാഘാതമുണ്ടായതിനു ശേഷം വിശ്രമത്തിലായിരുന്നു. ഭാര്യ: ഐറീൻ ബാർഡീൻ. 5 മക്കളുണ്ട്.
379 കളികളിൽ 266 ഗോളുകളുമായി ടോട്ടനത്തിന്റെ റെക്കോർഡ് ഗോൾ സ്കോററാണ്. ഇംഗ്ലണ്ടിനു വേണ്ടി 57 മത്സരങ്ങളിൽ നിന്നു നേടിയത് 44 ഗോളുകൾ. ഇംഗ്ലണ്ട് ദേശീയ ടീമിനു വേണ്ടി കൂടുതൽ ഹാട്രിക് നേടിയ റെക്കോർഡ് ഗ്രീവ്സിന്റെ പേരിലാണ്: 6 തവണ. ഇംഗ്ലിഷ് ടോപ് ഡിവിഷനിൽ കൂടുതൽ ഗോൾ (357) നേടിയ താരവും ഗ്രീവ്സ് തന്നെ. ചെൽസി, എസി മിലാൻ, വെസ്റ്റ് ഹാം യുണൈറ്റഡ് ക്ലബ്ബുകൾക്കു വേണ്ടിയും കളിച്ചു.
1966 ലോകകപ്പ് ഫൈനൽ ഗ്രീവ്സിനു കളിക്കാനാവാതെ പോയത് ഒരു സങ്കടകഥയാണ്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിന്റെ 3 മത്സരങ്ങളും ഗ്രീവ്സ് കളിച്ചു. എന്നാൽ, ഫ്രാൻസിനെതിരെയുള്ള മത്സരം അദ്ദേഹം എക്കാലവും മറക്കാനാഗ്രഹിക്കുന്നതായി. ഫ്രഞ്ച് മിഡ്ഫീൽഡർ ജോസഫ് ബോണലിന്റെ കടുത്ത ഫൗളിൽ കാലിനു പരുക്കേറ്റ ഗ്രീവ്സിനു വേണ്ടി വന്നത് 14 തുന്നലുകൾ. ഗ്രീവ്സിനു പകരമിറങ്ങിയ ജെഫ് ഹേഴ്സ്റ്റ് ക്വാർട്ടറിൽ അർജന്റീനയ്ക്കെതിരെ ടീമിന്റെ വിജയഗോൾ നേടിയതോടെ പരിശീലകൻ ആൽഫ് റാംസി ഫൈനലിലും ഹേഴ്സ്റ്റിന് അവസരം നൽകി. പരുക്കിൽ നിന്നു മുക്തനായ ഗ്രീവ്സ് ടീം ബെഞ്ചിലും.
വെംബ്ലി സ്റ്റേഡിയത്തിൽ ഹേഴ്സ്റ്റിന്റെ ഹാട്രിക്കിൽ പശ്ചിമ ജർമനിയെ 4–2നു തകർത്ത് ഇംഗ്ലണ്ട് വിജയമാഘോഷിച്ചപ്പോൾ ആഹ്ലാദക്കൂട്ടത്തിലെ ഏകാകിയായി ഗ്രീവ്സ്. കളിച്ച 11 പേർക്കു മാത്രമേ മെഡൽ ലഭിക്കൂ എന്ന അന്നത്തെ നിയമം അനുസരിച്ച് ഗ്രീവ്സിനു ലോകകപ്പ് ജേതാക്കൾക്കുള്ള മെഡലും കിട്ടിയില്ല. പിന്നീട് ഇംഗ്ലിഷ് അസോസിയേഷൻ ക്യാംപെയ്ൻ നടത്തിയാണു ഗ്രീവ്സിനും മറ്റു കളിക്കാർക്കും മെഡൽ നേടിക്കൊടുത്തത്. എന്നാൽ, കളിച്ചു നേടാത്ത ആ മെഡൽ ഗ്രീവ്സിനെ സന്തോഷിപ്പിച്ചില്ല. 2014ൽ അദ്ദേഹം ആ മെഡൽ ലേലത്തിനു വച്ചു.
ഗ്രീവ്സിന്റെ നായ, ഗരിഞ്ചയുടെ ഓമന!
1962 ലോകകപ്പിലും ഗ്രീവ്സ് ഇംഗ്ലണ്ടിനു വേണ്ടി കളിച്ചെങ്കിലും അദ്ദേഹം ഓർമിക്കപ്പെടുന്നതു കൗതുകകരമായ ഒരു ദൃശ്യത്തിന്റെ പേരിലാണ്. ബ്രസീലിനെതിരെയുള്ള മത്സരത്തിനിടെ മൈതാനത്തേക്ക് ഓടിയെത്തിയ ഒരു നായയെ പിടികൂടിയതു ഗ്രീവ്സാണ്. നായ ഗ്രീവ്സിന്റെ ജഴ്സിയിൽ മൂത്രമൊഴിക്കുകയും ചെയ്തു. ഈ നായയെ പിന്നീടു ബ്രസീൽ വിങ്ങർ ഗരിഞ്ച വീട്ടിലേക്കു കൊണ്ടു പോയി ഓമനയായി വളർത്തി; ലോകകപ്പ് വിജയത്തിന്റെ സ്മരണ പോലെ!
English Summary: Former England Footballer Jimmy Greaves Dies