കേരളവും കേരള യുണൈറ്റഡും; രണ്ടു ടീം, ലക്ഷ്യമൊന്ന് !
Mail This Article
കോട്ടയം ∙ കേരള ഫുട്ബോളിൽ ഇരട്ടറോളിൽ ബിനോ ജോർജ്; രണ്ടിടത്തും ‘യോഗ്യത’ തന്നെ പ്രഥമ പരിഗണന. സന്തോഷ് ട്രോഫി ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കേരള ടീമിന്റെ പരിശീലകനായി വീണ്ടും നിയമിതനായ ബിനോ ജോർജ് ഐ ലീഗ് രണ്ടാം ഡിവിഷൻ ക്ലബ് കേരള യുണൈറ്റഡിന്റെയും കോച്ചാണ്. സന്തോഷ് ട്രോഫിയിലും ഐ ലീഗ് രണ്ടാം ഡിവിഷനിലും യോഗ്യതാ റൗണ്ടിനായി ടീമുകളെ ഒരുക്കുകയാണ് ബിനോ ജോർജിന്റെ ചുമതല.
ഒക്ടോബർ 4 മുതൽ 23 വരെ ബെംഗളൂരുവിലാണു ഐ ലീഗ് യോഗ്യതയ്ക്കു വേണ്ടിയുള്ള രണ്ടാം ഡിവിഷൻ ടീമുകളുടെ മത്സരം. നവംബർ 21 മുതലാണു സന്തോഷ് ട്രോഫി സോണൽ മത്സരങ്ങൾ ആരംഭിക്കുന്നത്.
ഗ്രൂപ്പ് തീരുമാനിക്കുന്നതിന് അനുസരിച്ച് ഹൈദരാബാദിലോ ബെംഗളൂരുവിലോ ആണു മത്സരങ്ങൾ നടക്കുക. ഒക്ടോബർ ആദ്യവാരം കൊച്ചിയിൽ ആരംഭിക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ നിന്നു കേരള ടീമിനെ തിരഞ്ഞെടുക്കും. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ടു സീസണുകളിൽ ജൂനിയർ തലങ്ങളിൽ മത്സരങ്ങൾ ഇല്ലാതായതു അണ്ടർ 21 താരങ്ങളെ കണ്ടെത്തുന്നതിൽ വെല്ലുവിളിയാണെന്നു ബിനോ ജോർജ് പറഞ്ഞു. കേരള യുണൈറ്റഡിനൊപ്പം ബെംഗളൂരുവിലുള്ള ബിനോ ജോർജ് ഐ ലീഗ് യോഗ്യതാ മത്സരങ്ങൾക്കു ശേഷം സന്തോഷ് ട്രോഫി ടീമിനൊപ്പം ചേരും.
2019–20 സീസണിൽ കേരളത്തിന്റെ സന്തോഷ്ട്രോഫി പരിശീലകനായിരുന്നു തൃശൂർ സ്വദേശിയായ ബിനോ. താരങ്ങളെ അടക്കം എത്തിച്ചു ബിനോ നടത്തിയ പരീക്ഷണം വൻ വിജയമായിരുന്നു. സോണൽ മത്സരങ്ങളിൽ വൻ വിജയവുമായി കേരള ടീം ഫൈനൽ റൗണ്ടിനു യോഗ്യത നേടിയെങ്കിലും ഫൈനൽ റൗണ്ട് മത്സരങ്ങൾ കോവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഉപേക്ഷിക്കുകയായിരുന്നു.