ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലണ്ടിലെ വിവിധ ഡിവിഷനുകളിലെ ടീമുകൾ ഒന്നിച്ചു മത്സരിക്കുന്ന പരമ്പരാഗത നോക്കൗട്ട് ചാംപ്യൻഷിപ്പായ ലീഗ് കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂള്‍, ചെൽസി, ലെസ്റ്റർ സിറ്റി, ടോട്ടനം, ആർസനൽ ടീമുകൾക്കു വിജയം. അതേ സമയം മാഞ്ചസ്റ്റർ യുണൈറ്റഡും എവർട്ടനും തോറ്റു പുറത്തായി.

മൂന്നാം ഡിവിഷൻ ടീമായ വികംബ് വാൻഡറേഴ്സിനെതിരെ ഒരു ഗോളിനു പിന്നിലായ ശേഷം ആഞ്ഞടിച്ചാണ് പെപ് ഗ്വാർഡിയോളയുടെ കുട്ടികൾ സിറ്റിയുടെ വിജയം ഉജ്വലമാക്കിയത്. സിറ്റി അക്കാദമിയിലെ ഭാവിതാരങ്ങളായ ഇഗാൻ റൈലി, ലൂക്ക് എംബെറ്റെ, ഫിൻലേ ബേൺസ്, ജോഷ് വിൽസൻ എസ്ബ്രാൻഡ് എന്നിവരെ പ്രതിരോധത്തിൽ അണിനിരത്തിയാണ്, സകലരെയും അദ്ഭുതപ്പെടുത്തി ഗ്വാർഡിയോള കളി തുടങ്ങിയത്. യുഎസ് ഗോൾകീപ്പർ സാക്ക് സ്റ്റീഫനും കോവിഡിനു ശേഷം ആദ്യമായാണ് കളത്തിലിറങ്ങിയത്.

22–ാം മിനിറ്റിൽ ബ്രണ്ടൻ ഹൻലാൻ നേടിയ ഗോളിൽ വികംബ് മുന്നിലെത്തിയപ്പോൾ സിറ്റി ഒന്നു നടുങ്ങി. എന്നാൽ, മനസ്സാന്നിധ്യം വീണ്ടെടുത്ത് ആക്രമിച്ച സിറ്റിക്കായി റിയാദ് മഹ്റേസ് (2), കെവിൻ ഡി ബ്രുയ്നെ, ഫിൽ ഫോഡൻ, ഫെറാൻ ടോറസ്, കോൾ പാമർ എന്നിവർ ലക്ഷ്യം കണ്ടു.

നോർവിച്ച് സിറ്റിയെയാണ് 3–0ന് ലിവർപൂൾ തോൽപിച്ചത്.  ജപ്പാൻ ഫോർവേഡ് താകുമി മിനാമിനോ 2 ഗോളുമായി മിന്നിക്കളിച്ചപ്പോൾ 3–ാം ഗോൾ ഡിവോക് ഒറിഗിയുടേതായിരുന്നു. നിശ്ചിത സമയത്ത് 1–1 സമനിലയിൽ അവസാനിച്ച മത്സരത്തിൽ ആസ്റ്റൻ വില്ലയെ പെനൽറ്റി ഷൂട്ടൗട്ടിലാണു ചെൽസി മറികടന്നത് (4–3). സ്റ്റാർട്ടിങ് ലൈനപ്പിൽ ഇടംപിടിച്ച ജർമൻ മുന്നേറ്റനിര താരം ടിമോ വെർണറാണു (54’) ചെൽസിയുടെ ഗോൾ നേട്ടക്കാരൻ.

ടാൻഗ്വി എൻഡോംബെലെ (14’), ഹാരി കെയ്ൻ (23’) എന്നിവരുടെ ഗോളിൽ മുന്നിലെത്തിയ ടോട്ടനത്തിനെതിരെ 2 ഗോൾ മടക്കി ഒപ്പമെത്തിയ വോൾവ്സിന് പക്ഷേ ഷൂട്ടൗട്ടിൽ അടിതെറ്റി (2–3). രണ്ടാം ഡിവിഷൻ ക്ലബ് മിൽവാളിനെ ലെസ്റ്റർ സിറ്റി 2–0 നു കീഴടക്കിയപ്പോൾ മൂന്നാം ഡിവിഷൻ ക്ലബായ വിംബിൾഡനെതിരെ ആർസനലും ജയിച്ചു (3–0).

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് വെസ്റ്റ് ഹാമാണ് അട്ടിമറിച്ചത് (1–0). മാനുവൽ സാൻസീനിയാണു (9’) സ്കോറർ. ക്വീൻസ് പാർക്ക് റേഞ്ചേഴ്സിനോടു പെനൽറ്റിയിലാണ് എവർട്ടൻ തോൽവി സമ്മതിച്ചത് (8–7). നിശ്ചിത സമയത്ത് മത്സരം 2–2നാണ് അവസാനിച്ചത്.

English Summary: Man City, Liverpool, Chelsea wins EFL cup matches, Manchester United Knocked out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com