ടീം മാറിയ മുൻ നായകൻ ‘ചതിച്ചു’; മുഹമ്മദൻസിനോട് തോറ്റ് ഗോകുലം പുറത്ത്
Mail This Article
കൊൽക്കത്ത∙ മുൻ നായകന്റെ ഗോളിനു മറുപടി നൽകാനാകാതെ ഗോകുലം കേരള എഫ്സി ഡ്യുറാൻഡ് കപ്പ് ഫുട്ബോളിൽ നിന്നു പുറത്ത്. ക്വാർട്ടറിൽ കൊൽക്കത്ത ക്ലബ് മുഹമ്മദൻ സ്പോർട്ടിങ്ങിനോട് 1–0നു തോറ്റതോടെ നിലവിലെ ചാംപ്യൻമാരുടെ പോരാട്ടം അവസാനിച്ചു. 2019ൽ ഗോകുലം ഡ്യുറാൻഡ് കപ്പ് നേടുന്നതിൽ നിർണായക പങ്കു വഹിച്ച ട്രിനിഡാഡ് താരം മാർക്കസ് ജോസഫാണു മുഹമ്മദൻസിന്റെ വിജയഗോൾ നേടിയത്.
ആദ്യ പകുതിയിൽ ഗോകുലം സ്ട്രൈക്കർമാരായ എൽവിസ് ചികതാരയെയും റഹീം ഉസ്മാനുവിനെയും പൂട്ടുന്നതിൽ മുഹമ്മദൻസ് പ്രതിരോധനിര വിജയിച്ചു. 42–ാം മിനിറ്റിൽ ഗോകുലത്തിന്റെ അമിനോ ബൗബ പന്തു വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡ് പൊസിഷനിലുണ്ടായിരുന്ന റഹീം പന്ത് സ്പർശിച്ചതിനാൽ ഗോൾ നിഷേധിക്കപ്പെട്ടു. തൊട്ടടുത്ത മിനിറ്റിൽ മുഹമ്മദൻസ് നടത്തിയ മുന്നേറ്റം ഗോളായി മാറി. ബോക്സിനു പുറത്തുനിന്നുള്ള മാർക്കസിന്റെ ലോങ്റേഞ്ച് ഗോകുലം ഗോൾകീപ്പറെ മറികടന്നു വലയിലെത്തി.
ടീമിൽ കോവിഡ്: ആർമി റെഡ് പിൻമാറി
ടീമംഗങ്ങളിൽ ചിലർക്കു കോവിഡ് സ്ഥിരീകരിച്ചതിനാൽ ഡ്യുറാൻഡ് കപ്പിൽനിന്ന് ആർമി റെഡ് പിൻമാറി. ഇതോടെ ഇന്നു ബെംഗളൂരു യുണൈറ്റഡുമായി നടക്കേണ്ടിയിരുന്ന ആർമി ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം റദ്ദാക്കി. ബെംഗളൂരുവിനു സെമിയിലേക്കു ബൈ ലഭിച്ചു.