ഫ്രെങ്കി ഡി യോങ്ങിനും പരിശീലകൻ കൂമാനും റെഡ് കാർഡ്; ബാർസ പരുങ്ങലിൽ
Mail This Article
കാഡിസ് (സ്പെയിൻ) ∙ മിഡ്ഫീൽഡർ ഫ്രെങ്കി ഡി യോങ്ങിനും പരിശീലകൻ റൊണാൾഡ് കൂമാനും കിട്ടിയ ചുവപ്പു കാർഡ് എഫ്സി ബാർസിലോനയ്ക്കു കിട്ടുന്ന അവസാനത്തെ റെഡ് സിഗ്നലാണ്! സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ നിരങ്ങി നീങ്ങുന്ന ബാർസിലോന കുഞ്ഞൻ ക്ലബ്ബായ കാഡിസിനോടും ഗോളില്ലാ സമനില വഴങ്ങി. 5 മത്സരങ്ങളിൽ വെറും 9 പോയിന്റുമായി 7–ാം സ്ഥാനത്താണു കറ്റാലൻ ക്ലബ് ഇപ്പോൾ.
കാഡിസിന്റെ മൈതാനത്ത് അവർക്കെതിരെ ബാർസയ്ക്കു കാര്യമായൊന്നും ചെയ്യാനായില്ല. കളിയുടെ 69% സമയം പന്ത് കൈവശം വച്ച്, അറുനൂറിലേറെ പാസുകളുമായി അവർ അലക്ഷ്യമായി പന്തു തട്ടിക്കളിച്ചു എന്നു മാത്രം. 6 ഷോട്ടുകളാണു കളിയിലാകെ ബാർസ പായിച്ചത്. അതിൽ തന്നെ ഗോൾമുഖത്തേക്കു കൃത്യമായി വന്നതു രണ്ടെണ്ണം മാത്രം. കാഡിസ് 13 ഷോട്ടുകൾ പായിച്ചു. മൂന്നെണ്ണം കൃത്യം ഗോൾ മുഖത്തേക്ക്. അതിലൊന്ന്, 2–ാം പകുതിയുടെ തുടക്കത്തിൽ സ്ട്രൈക്കർ അൽവാരെ നെഗ്രെദോ തൊടുത്തത് ഗോൾകീപ്പർ മാർക് ആന്ദ്രെ ടെർസ്റ്റെഗൻ തടഞ്ഞില്ലായിരുന്നെങ്കിൽ ബാർസയുടെ കഥ തീർന്നേനെ.
65–ാം മിനിറ്റിൽ 2–ാം മഞ്ഞക്കാർഡ് കണ്ട് ഡി യോങ് പുറത്തായതോടെ ബാർസ പ്രതിരോധത്തിലായി. അവസരം മുതലാക്കാൻ ആഞ്ഞു കളിച്ച കാഡിസിനെ ചെറുത്തു നിന്നതും ടെർസ്റ്റെഗൻ തന്നെ. ഇൻജറി ടൈമിൽ ജെറാർദ് പീക്കെ ഒരുക്കി നൽകിയ അവസരം മെംഫിസ് ഡിപായ് നഷ്ടപ്പെടുത്തിയതു ബാർസയ്ക്കു നിരാശയായി.
കളിയുടെ അവസാനം മൈതാനത്തേക്കു വന്ന മറ്റൊരു പന്ത് എതിർ കളിക്കാരന്റെ ദേഹത്തേക്ക് അടിച്ചതിനു സെർജിയോ ബുസ്കെറ്റ്സിന് മഞ്ഞക്കാർഡ് കിട്ടി. ഇതിൽ പ്രതിഷേധിച്ചതിനാണു കൂമാന് ചുവപ്പു കാർഡ് കിട്ടിയത്.