സാഫ് ഫുട്ബോളിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്കു ജയം; ഛേത്രി പെലെയ്ക്ക് ഒപ്പം
Mail This Article
മാലെ (മാലദ്വീപ്) ∙ ഇന്ത്യയുടെ ഇതിഹാസ നായകനാണു താനെന്നു സുനിൽ ഛേത്രി ഒരിക്കൽക്കൂടി തെളിയിച്ചു. സാഫ് ഫുട്ബോൾ ചാംപ്യൻഷിപ്പിലെ നിർണായക മത്സരത്തിൽ നേപ്പാളിനെതിരെ വിജയഗോൾ നേടിയ ഛേത്രി രാജ്യാന്തര ഗോൾനേട്ടത്തിൽ ബ്രസീൽ ഇതിഹാസതാരം പെലെയ്ക്ക് ഒപ്പമെത്തുകയും ചെയ്തു. 77 ഗോളുകൾ. 123 മത്സരങ്ങളിൽനിന്നാണു ഛേത്രിയുടെ ഈ നേട്ടം.
സജീവ ഫുട്ബോളിൽ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിക്കും മാത്രം പിന്നിലാണിപ്പോൾ ഇന്ത്യയുടെ സ്വന്തം ഛേത്രി. ജയത്തോടെ, ഒരു ജയവും 2 സമനിലകളുമായി പോയിന്റ് പട്ടികയിൽ ഇന്ത്യ 3–ാം സ്ഥാനത്തെത്തി. 13ന് അവസാന മത്സരത്തിൽ മാലദ്വീപിനെ തോൽപിച്ചാൽ ഇന്ത്യയ്ക്കു ഫൈനലിലെത്താം.
ആദ്യ 2 മത്സരങ്ങളിലും സമനില വഴങ്ങേണ്ടി വന്ന ഇന്ത്യയ്ക്കു ജീവൻമരണ പോരാട്ടമായിരുന്നു ഇന്നലത്തെ കളി. മാലദ്വീപ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഇന്ത്യയുടെ നീക്കങ്ങളെയെല്ലാം അയൽക്കാരായ നേപ്പാൾ വരിഞ്ഞുമുറുക്കി തോൽപിച്ചു. പന്തവകാശത്തിൽ 75 ശതമാനവും ഇന്ത്യയ്ക്കൊപ്പമായിരുന്നിട്ടും ഗോൾമാത്രം വീണില്ല. 2–ാം പകുതിയുടെ മുക്കാൽ പങ്കുനേരവും ഇതായിരുന്നു അവസ്ഥ.
83–ാം മിനിറ്റിലാണ് ഇന്ത്യയ്ക്ക് ഒരേസമയം സന്തോഷവും അഭിമാനവും പകർന്ന ഗോൾ വന്നത്. ബ്രാൻഡൻ ഫെർണാണ്ടസ് ബോക്സിനുള്ളിലേക്ക് നീട്ടിനൽകിയ പന്തിൽനിന്നായിരുന്നു ആ നീക്കത്തിന്റെ തുടക്കം. ഫാറൂഖ് ചൗധരി ആ പന്ത് ഛേത്രിക്കു നൽകി. ഛേത്രിയുടെ ഷോട്ട് കൃത്യതയോടെ വലയിൽ (1–0).
ആദ്യ 2 മത്സരങ്ങളിൽ ബംഗ്ലദേശിനോടും ശ്രീലങ്കയോടും സമനില വഴങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായിരുന്നു. ഇന്ത്യയോടു തോറ്റതോടെ ഇതുവരെ ഒന്നാം സ്ഥാനത്തായിരുന്ന നേപ്പാൾ 2–ാം സ്ഥാനത്തായി. 3 കളിയിൽ 6 പോയിന്റുമായി മാലദ്വീപാണ് ഒന്നാമത്. 6 പോയിന്റോടെ തന്നെ നേപ്പാൾ രണ്ടാമത്. ഇന്ത്യ 3–ാം സ്ഥാനത്തും (5 പോയിന്റ്) നിൽക്കുന്നു.
രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തെയും ഗോൾവേട്ടക്കാർ
∙ ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ): 112
∙ അലി ദേയി (ഇറാൻ): 109
∙ മുഖ്താർ ദഹാരി (മലേഷ്യ): 89
∙ ഫെറങ്ക് പുസ്കാസ് (ഹംഗറി): 84
∙ ലയണൽ മെസ്സി (അർജന്റീന): 79
∙ ഗോഡ്ഫ്രെ ചിറ്റാലു (സാംബിയ) 79
∙ ഹുസൈൻ സയീദ് (ഇറാഖ്): 78
∙ പെലെ (ബ്രസീൽ): 77
∙ അലി മബ്ഖൂത്: (യുഎഇ): 77
∙ സുനിൽ ഛേത്രി: (ഇന്ത്യ): 77
സജീവ ഫുട്ബോളിലെ ഗോൾവേട്ടക്കാർ
∙ ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ): 112
∙ ലയണൽ മെസ്സി (അർജന്റീന): 79
∙ അലി മബ്ഖൂത് (യുഎഇ): 77
∙ സുനിൽ ഛേത്രി (ഇന്ത്യ): 77
Englissh Summary: Sunil Chhetri equals Pele record in India's win over Nepal