വീണ്ടും ഗോൾമഴ; ഖത്തർ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യം ടീമായി ജർമനി
Mail This Article
സ്കോപ്യെ (ഉത്തര മാസിഡോണിയ) ∙രണ്ടാം പകുതിയിൽ അടിച്ചുകൂട്ടിയ 4 ഗോളുകളുടെ മികവിൽ ജർമനി ഖത്തർ ലോകകപ്പിന് ടിക്കറ്റ് ഉറപ്പിക്കുന്ന ആദ്യ ടീമായി. യൂറോപ്യൻ മേഖലാ യോഗ്യതാ റൗണ്ടിൽ ഉത്തര മാസിഡോണിയയെ 4–0നു തകർത്ത്, ജെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനമുറപ്പിച്ചാണ് നാലുവട്ടം ലോകചാംപ്യൻമാരായ ജർമനിയുടെ വരവ്. 2 ഗ്രൂപ്പ് മത്സരങ്ങൾ കൂടി ശേഷിക്കെയാണ് ലോകകപ്പ് ബർത്ത് ഉറപ്പായത്.
മറ്റു മത്സരങ്ങളിൽ നെതർലൻഡ്സ് 6–0നു ജിബ്രാൾട്ടറിനെ തകർത്തപ്പോൾ റഷ്യ 2–1ന് സ്‌ലൊവേനിയയെ കീഴടക്കി. വെയ്ൽസ് 1-0 ന് എസ്റ്റോണിയയെ തോൽപിച്ചപ്പോൾ, കരുത്തരായ ക്രൊയേഷ്യയെ 2-2ന് സ്‌ലൊവാക്യ തളച്ചു.
അടുത്ത വർഷം നടക്കുന്ന ലോകകപ്പിന് ആതിഥേയരായ ഖത്തറിനെ കൂടാതെ യോഗ്യത നേടുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ജർമനി. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ നാലു ഗോളുകളും. തിമോ വെർണർ ഇരട്ടഗോൾ നേടി. കായ് ഹാവെറ്റ്സ്, ജമാൽ മുസിയാല എന്നിവർ പട്ടിക പൂർത്തിയാക്കി. കഴിഞ്ഞ മാർച്ചിൽ ഉത്തര മാസിഡോണിയയിൽ നിന്നേറ്റ 2–1 തോൽവിക്കുള്ള മധുരപ്രതികാരം കൂടിയാണ് ജർമനിക്ക് ഈ വിജയം.
English Summary: Germany become first team to qualify for 2022 FIFA World Cup