രണ്ടു ദേശീയ റഫറിമാർ; കളിയില്ലെങ്കിൽ ചുമടെടുക്കും, ഓട്ടോ ഓടിക്കും...!
Mail This Article
ഫുട്ബോൾ ഗ്രൗണ്ടിൽ റഫറി; ജീവിതത്തിന്റെ ഗ്രൗണ്ടിൽ ചുമട്ടുതൊഴിലാളി! അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) റഫറിയിങ് പാനലിലെ അംഗമാണു പേരൂർ സ്വദേശിയായ ജയിംസ് ജോയി (33). സന്തോഷ് ട്രോഫി ക്വാളിഫയർ, ഐ ലീഗ് 2–ാം ഡിവിഷൻ തുടങ്ങിയ ദേശീയ മത്സരങ്ങൾ നിയന്ത്രിച്ച ജയിംസ് കേരളത്തിലെ പേരെടുത്ത റഫറിമാരിലൊരാളാണ്. കഴിഞ്ഞ സീസണിലെ കേരള പ്രിമിയർ ലീഗ് ഫൈനൽ നിയന്ത്രിച്ചതും ജയിംസാണ്.
പക്ഷേ, കളിയില്ലാത്ത നേരത്തു ജയിംസിന്റെ ജീവിതം എഫ്സിഐ ഗോഡൗണിലാണ്. 18–ാം വയസ്സിൽ കോട്ടയത്തു ചുമട്ടുതൊഴിലാളിയായാണു തുടക്കം. ഇക്കാലത്തുതന്നെ ജില്ലാ ലീഗിൽ ആദ്യമായി റഫറിയായി. ഡിഗ്രി പഠനം കഴിഞ്ഞപ്പോഴേക്കും വീടിന്റെ ഉത്തരവാദിത്തം കൂടി ജയിംസിന്റെ ചുമലിലായി. ചുമട്ടുതൊഴിൽ തുടർന്നതിനൊപ്പം റഫറിയിങ്ങിൽ ഓരോ പടി ഉയർന്ന് 2016ൽ നാഷനൽ റഫറി പാനലിൽ എത്തി.
ഇതിനിടെ, കോട്ടയത്തെ ജോലി കുറഞ്ഞപ്പോൾ അമയന്നൂരിലെ എഫ്സിഐ ഗോഡൗണിലേക്കു മാറി. തടി ലോഡിങ്, കിണർ നിർമാണം തുടങ്ങിയവയ്ക്കും പോകുന്നുണ്ട്. ഐഎസ്എൽ– ഐ ലീഗ് റഫറി തിരഞ്ഞെടുപ്പ് നടന്നപ്പോൾ കേരളത്തിൽ കോവിഡ് ശക്തമായിരുന്നതിനാൽ പങ്കെടുക്കാൻ സാധിച്ചില്ല. പരുക്കായതോടെ ഈ വർഷത്തെ ഫിറ്റ്നസ് ടെസ്റ്റിലും പങ്കെടുക്കാനായില്ല. ഭാര്യ ജാസ്മിനും മക്കൾ ജുവാനിയയും ജൂവലും അടങ്ങുന്നതാണു കുടുംബം.
∙ ജയിംസ് ജോയി
നാഷനൽ റഫറി
പ്രായം: 33
തൊഴിൽ: ചുമട്ടുതൊഴിലാളി
ഇന്ത്യയിലെ ആദ്യത്തെ പ്രഫഷനൽ ഫുട്ബോൾ റഫറിയായ സന്തോഷ് കുമാർ കോട്ടയത്തെ ഓട്ടോ ഡ്രൈവറാണെന്ന കാര്യം അധികൃതർക്കെല്ലാം അറിയാം. 2015 മാർച്ചിൽ മനോരമ ‘ഞായറാഴ്ച’യിൽ സന്തോഷിന്റെ ജീവിതകഥ പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് അന്നത്തെ കായികമന്ത്രി ജോലി വാഗ്ദാനം ചെയ്യുകയുമുണ്ടായി. പക്ഷേ, ആ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഓട്ടോക്കാരൻ സന്തോഷിന്റെ ജോലിക്കാര്യം എഴുതിയ ഫയൽ സെക്രട്ടേറിയറ്റിലെ ഏതോ സ്റ്റാൻഡിൽ വിശ്രമിക്കുന്നു! സന്തോഷ് ഇപ്പോഴും നാഗമ്പടത്ത് ഓട്ടോ ഓടിക്കുന്നു. 45 വയസ്സായതോടെ റഫറിയിങ്ങിൽനിന്നു വിരമിച്ചു.
റഫറി അസസ്സർ തുടങ്ങിയ മേഖലകളുണ്ട്. എന്നാൽ, അതിനു കൂടുതൽ സമയം ചെലവഴിക്കണം. സ്ഥിരവരുമാനം ഇല്ലാത്തതിനാൽ ആ ജോലി വേണ്ടെന്നു വച്ചു. പഴയ ജോലി ഫയൽ ആരെങ്കിലും പൊടിതട്ടിയെടുക്കുമെന്ന പ്രതീക്ഷ മാത്രം സന്തോഷ് ഉപേക്ഷിച്ചിട്ടില്ല.
∙ എം.ബി.സന്തോഷ് കുമാർ
ഇന്ത്യയിലെ ആദ്യത്തെ പ്രഫഷനൽ റഫറി
പ്രായം: 45
തൊഴിൽ: ഓട്ടോറിക്ഷ ഡ്രൈവർ